റോസ്റ്റോവ് ഓണ്‍ ഡോണ്‍: സ്വിറ്റ്സർലൻഡിന്റെ കടുത്ത തന്ത്രമല്ല ലോകകപ്പിലെ ആദ്യ മത്സരം കളിക്കുന്നുവെന്ന ബ്രസീലിന്റെ ഉത്കണ്ഠയാണ് പ്രകടനം മോശമാക്കിയതെന്ന് പരിശീലകൻ ടിറ്റെ. ബ്രസീൽ ടീമിലെ പലരും ആദ്യമായാണ് ലോകകപ്പിൽ കളിക്കുന്നത്. ബ്രസീലിന്റെ നീക്കങ്ങൾ ചെറുക്കാൻ സ്വിറ്റ്സർലൻഡ് കൃത്യമായ തന്ത്രങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കി. ബ്രസീലിനാണെങ്കിൽ കിട്ടിയ സുവർണാവസരങ്ങൾപോലും ഗോളാക്കാനുമായില്ല. വിജയം നേടാൻ വേണ്ടത്ര പ്രകടനം ബ്രസീലിൽനിന്നുണ്ടായില്ല. കിരീട സാധ്യത കല്പിക്കപ്പെട്ട ടീമുകളിൽ ജയം നേടാതെ വിഷമിച്ച ഏറ്റവും ഒടുവിലത്തെ ടീമാണ് ബ്രസീൽ.
സ്വിറ്റ്സർലൻഡിന്റെ സമനില ഗോൾ നിഷേധിക്കേണ്ടതാണെന്നും അത് ഫൗളാണെന്നും ടിറ്റെ പറഞ്ഞു. അത് കൃത്യമായി കാണാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹെഡറിലൂടെ ഗോൾ നേടിയ സ്റ്റീവൻ സുബർ ബ്രസീൽ പ്രതിരോധതാരം മിറാൻഡയെ തള്ളിയിട്ടശേഷമാണ് ഗോൾ നേടിയത്. ഇതിനെതിരെ ബ്രസീൽ കളിക്കാർ പ്രതിഷേധിച്ചെങ്കിലും റഫറി ചെവിക്കൊണ്ടില്ല. ഇതുകൂടാതെ ഗബ്രിയേൽ ജീസസിനെ പെനാൽറ്റി ബോക്സിനുള്ളിൽവച്ച് മാനുവൽ അകാൻജി ചുറ്റിപ്പിടിച്ചു. ഇതിനെതിരേയും ബ്രസീൽ കളിക്കാർ അപ്പീൽ ചെയ്തെങ്കിലും റഫറി കളി തുടരാൻ നിർദേശിക്കുകയായിരുന്നു.
ആദ്യ ഗോൾ നേടുന്നതുവരെ തങ്ങൾക്കുവളരെ സമ്മർദമായിരുന്നു. കൂടുതൽ ഉത്കണ്ഠയും അതോടൊപ്പം സമ്മർദവും ബാധിച്ചു. അത് കളിയിലും പ്രകടമായെന്നും അതുകൊണ്ട് കളി കൃത്യമായി ആവിഷ്കരിക്കാനായില്ലെന്നും പരിശീലകൻ പറഞ്ഞു. തങ്ങൾ നല്ലതും തുറന്ന അവസരങ്ങളും ലഭിച്ചുവെന്നും അത് ഫലവത്താക്കാനായില്ല. ഇത്തരത്തിലുള്ള ഉത്കണ്ഠ ലോകകപ്പിൽ ആദ്യ മത്സരത്തിൽ സാധാരണമാണെന്നും പരിശീലകനായി തനിക്കും ഉത്കണ്ഠയുണ്ടായിരുന്നു- അദ്ദേഹം പറഞ്ഞു. വിജയം പ്രതീക്ഷിച്ചിരുന്നതായും ഈ ഫലത്തിൽ താൻ തൃപ്തനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വിറ്റ്സർലൻഡിന്റെ ഗോൾ ഫൗളിലൂടെ: ടിറ്റെ
01:01 AM Jun 19, 2018 | Deepika.com