മോസ്കോ: മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയത്തിൽ നിലവിലെ ചാന്പ്യന്മാരായ ജർമനി മെക്സിക്കോയ്ക്കെതിരേ ജയം നേടുമെന്നാണ് ഏവരും കരുതിയത്. എന്നാൽ, പന്തടക്കത്തിലല്ല ഗോളാണ് ജയിക്കാൻ വേണ്ടതെന്ന് മെക്സിക്കോ തെളിയിച്ചു. ആവേശകരമായ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ജർമനിയെ മെക്സിക്കോ അട്ടിമറിച്ചു. 1982നുശേഷം ആദ്യമായാണ് ജർമനി ആദ്യ മത്സരത്തിൽ തോൽക്കുന്നത്. ഇതിനു മുന്പ് ചാന്പ്യന്മാരായ ടീം ആദ്യ മത്സരത്തിൽ തോറ്റത് മൂന്നു തവണയാണ്, 1986ൽ അർജന്റീന, 1990 ലും1998ലും ഫ്രാൻസ്, 2014ൽ സ്പെയിൻ.
മെക്സിക്കോയുടെ ഗോൾകീപ്പർ ഗില്ലേർമോ ഒച്ചാവോ ഗോൾവലയ്ക്കു മുന്നിൽ നടത്തിയ പ്രകടനവും ഒപ്പം ജർമൻ താരങ്ങളുടെ ഫിനിഷിംഗ് പോരായ്മയും ചേർന്നപ്പോൾ നിലവിലെ ചാന്പ്യന്മാർക്ക ആദ്യ മത്സരം വേദനയുടേതായി. മെക്സിക്കോയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. സമയം ഒരു മിനിറ്റിലെത്തും മുന്പ് ഈർവിംഗ് ലൊസനോ ഇടതുവശത്തുനിന്നു നടത്തി മുന്നേറ്റം ജോഷ്വ കിമിച്ചിനെ മറികടന്നെത്തി. എന്നാൽ, ഷോട്ട് ജെറോം ബോട്ടെംഗ് കോർണറിലേക്ക് ക്ലിയർ ചെയ്തു. കോർണറിൽനിന്നു വന്ന പന്ത് ഹാവിയർ ഹെർണാണ്ടസ് വലയിലേക്ക് ഹെഡർ ചെയ്തെങ്കിലും പുറത്തേക്കായിരുന്നു.
ജർമനിയിൽനിന്നും തിരിച്ചടി വന്നു. കിമിച്ച് ടിമോ വെർണർക്കു പാസൊരുക്കി. എന്നാൽ, വെർണറുടെ ഷോട്ട് വലയിലെത്തിയില്ല. ഏഴാം മിനിറ്റിൽ തോമസ് മ്യൂളർ മെക്സിക്കോയുടെ പെനാൽറ്റി ബോക്സിനരുകിൽ വച്ച് പന്ത് മാറ്റ് ഹമ്മൽസിനു നൽകി. ഹമ്മൽസിന്റെ നിലംപറ്റെയുള്ള ഷോട്ട് ഗുല്ലേർമോ ഒച്ചാവോ പിടിച്ചു. എട്ടാം മിനിറ്റിൽ മെക്സിക്കോ 25 വരെയിൽനിന്നു ഫ്രികിക്ക് നേടി. കാർലോസ് വെലയെ ഹമ്മൽസ് ഫൗൾ ചെയ്തതിനായിരുന്നു ഫ്രീകിക്ക്. മിഹ്വൽ ലെയുന്റെ ശ്രമം ക്രോസ്ബാറിനു മുകളിലൂടെ പോയി. വീണ്ടും മെക്സിക്കോയുടെ മുന്നേറ്റം. ഹെക്ടർ ഹെരേരയുടെ ഷോട്ട് മാനുവൽ നോയറുടെ കൈയിൽനിന്നു വഴുതി. എന്നാൽ പന്ത് വലയിലായില്ല. 14-ാം മിനിറ്റിൽ മെക്സിക്കോയ്ക്കു ഫ്രീകിക്ക് നോയർ കൂടുതൽ ശ്രദ്ധാലുവായിനിന്നു. ഹെക്ടർ മൊറേനോയുടെ ഹെഡർ ജർമൻ ഗോളിൽ കൈയിലാക്കി.
ശൈലി ഒന്നുതന്നെ
ജർമനിയെ ജോവാക്വിം ലോയും മെക്സിക്കോയെ ഹ്വാൻ കാർലോസ് ഒസോരിയോയും അണിനിരത്തിയത് ഒരേ ഫോർമേഷനിലായിരുന്നു, 4-2-3-1. ഫാൾഡ് 9 ആയി സിംഗിൾ സ്ട്രൈക്കറെ മുൻനിർത്തി മധ്യനിരയിൽ കളി മെനയുകയായിരുന്നു രണ്ട് ടീമുകളുടെയും ലക്ഷ്യം. ജർമനിയെ അവരുടെ അതേ തന്ത്രത്തിൽ നേരിടുകയായിരുന്നു മെക്സിക്കോ. രണ്ട് ഹോൾഡിംഗ് മിഡ്ഫീൽഡർമാരെ പ്രതിരോധത്തിനും ആക്രമണത്തിനും ഉപയോഗിച്ചായിരുന്നു രണ്ട് പരിശീലകരും കളി മെനഞ്ഞത്.
ടിമൊ വെർണർ ആയിരുന്നു ജർമനിയുടെ ഫാൾസ് 9 സിംഗിൾ സ്ട്രൈക്കർ. ഹോൾഡിംഗ് മിഡ്ഫീൽഡർമാരായി ടോണി ക്രൂസിനെയും സമി ഖേദരിയയെയും ലോ അണിനിരത്തി. ഇരുവർക്കും മുന്നിലായി ഡാക്സ് ലർ, മെസ്യൂട്ട് ഓസിൽ, തോമസ് മ്യൂളർ എന്നിവരും.
ഹാവിയർ ഹെർണാണ്ടസ് ആയിരുന്നു മെക്സിക്കോയുടെ സിംഗിൾ സ്ട്രൈക്കർ. ഹോൾഡിംഗ് മിഡ്ഫീൽഡർമാരായി ഗ്വർഡാഡോയും ഹെരേരയും കളിച്ചപ്പോൾ തൊട്ടുമുന്നിലായി ലൊസാനോ, വേല, ലായുൻ എന്നിവരെ അണിനിരത്തി.
ഗോൾ വഴി
ഗോൾ 1: യിർവിംഗ് ലോസനോ (മെക്സിക്കോ). 35-ാം മിനിറ്റ്, മെസ്യൂട്ട് ഓസിലിന്റെ കാലിൽനിന്നു നഷ്ടപ്പെട്ട പന്ത് ലോസനോയുടെ നിയന്ത്രണത്തി. ബോക്സിന്റെ മധ്യത്തിൽനിന്നു ലോസനോയുടെ വലംകാൽ ഷോട്ട് വലയുടെ ഇടതു മൂലയിൽ താഴ്ന്നിറങ്ങി.
കളിയിലെ കണക്ക്
ജർമനി മെക്സിക്കോ
10 ഫൗൾസ് 16
2 മഞ്ഞക്കാർഡ് 2
1 ഓഫ് സൈഡ് 1
8 കോർണർ കിക്ക് 1
3 സേവ്സ് 8
67% പന്തടക്കം 33%
26 ഷോട്ടുകൾ 13
9 ഗോൾ ഷോട്ട് 4
ഒരു മെക്സിക്കൻ അപാരത...!
01:06 AM Jun 18, 2018 | Deepika.com