തകര്‍പ്പന്‍ പ്രകടനവുമായി പോര്‍ച്ചുഗല്‍ നായകന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മിന്നുന്നു. സ്പെയിന്-പോര്‍ച്ചുഗല്‍ പോരാട്ടത്തില്‍ കളം നിറഞ്ഞത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പോർച്ചുഗൽ തോല്‍വി വഴങ്ങേണ്ടിവരുമെന്ന ഘട്ടത്തില്‍ അവസാന നിമിഷം രക്ഷകനാവുകയായിരുന്നു ഈ വീരനായകന്.
സ്പെയിനിന്റെ സ്വതസിദ്ധമായ പാസിംഗ് ഗെയിമിനെ വ്യക്തിപ്രഭാവത്തില്‍ നിഷ്പ്രഭമാക്കിയ ക്രിസ്റ്റ്യാനോ ടൂര്‍ണമെന്റിലെ ആദ്യ ഹാട്രിക്കിനുടമയായി. പന്ത് കൈവശം വച്ചു കളിക്കുകയല്ല ഗോളടിച്ചു ടീമിനെ രക്ഷിക്കുകയാണ് വേണ്ടതെന്ന പാഠമാണ് ക്രിസ്റ്റ്യാനോ നല്‍കിയത്. റയല്‍ മാഡ്രിഡ്, ബാഴ്സലോണ, അത്ലറ്റിക്കോ മാഡ്രിഡ് അടക്കമുള്ള ക്ലബ്ബുകളില താരങ്ങള്‍ക്കു പ്രാമുഖ്യമുള്ള സ്പാനിഷ്് ടീമില്‍ എന്തെല്ലാമാണ് സംഭവിക്കുകയെന്നു ക്രിസ്റ്റ്യാനോയ്ക്കു നേരത്തെ നിശ്ചയമുണ്ടായിരുന്നു. സെര്‍ജിയോ റാമോസ്, ജെറാര്‍ഡ് പിക്വെ എന്നിവരെ മറികടന്നു ഗോളടിക്കുക വെല്ലുവിളിയാകുമെന്നു കരുതിയെങ്കിലും ഒന്നും സംഭവിച്ചില്ല. ക്രിസ്റ്റ്യാനോയെ ഫലപ്രദമായി മാര്‍ക്ക് ചെയ്യാന്‍പോലും ഇവര്‍ക്കു കഴിഞ്ഞില്ല. ക്രിസ്റ്റ്യാനോ എതിര് മുഖത്തെത്തിയപ്പോഴോക്കെ സ്പെയിനിന്റെ പ്രതിരോധം ഉലഞ്ഞു. ആദ്യഗോള്‍ സ്പെയിനിന്റെ മണ്ടത്തരം വ്യക്തമാക്കുന്നതുമായിരുന്നു.
രണ്ടിനെതിരേ മൂന്നു ഗോളിനു സ്പെയിന് മുന്നിട്ടു നില്‍ക്കുന്നതിനിടെ പോര്‍ച്ചുഗലിനു ഫ്രീകിക്കു ലഭിക്കുന്നു. കളിതീരാന്‍ രണ്ട് മിനിറ്റ് മാത്രം ബാക്കി. മുന്നില്‍ മതില് കെട്ടി സ്പെയിന് നിലയുറപ്പിച്ചു. ഗോളി ഹിയയും റെഡിയായി. അടുത്ത നിമിഷം ക്രിസ്റ്റ്യാനോയുടെ കിടിലന്‍ ഷോട്ട് മതിലിനു മുകളിലൂടെ ഉയര്‍ന്നു വലയിലേക്ക്. പന്തിന്റെ ദിശമാറിയതോടെ ഡി ഹിയയ്ക്ക് അനങ്ങാന്‍ പറ്റിയില്ല. ഡി ഹിയ പിറകോട്ടു നോക്കുമ്പോള്‍ പന്ത് വലയിലെത്തിയിരുന്നു.
വളരെ തന്ത്രപൂര്‍വമായിരുന്നു ക്രിസ്റ്റ്യാനോയുടെ നീക്കങ്ങള്‍. സ്പെയിന് വല നെയ്യുന്നതു പോലെ ഇരച്ചുകയറി ആക്രമണം വ്യാപിപ്പിച്ചപ്പോള്‍ പലപ്പോഴും ഗ്രൗണ്ടില്‍ വെറുതെ നില്‍ക്കേണ്ട അവസ്ഥയായിരുന്നു പോര്‍ച്ചുഗല്‍ മുന്‍നിരയ്ക്ക്. ഇതോടെ പ്രതിരോധത്തിലേക്കു വലിഞ്ഞു പ്രത്യാക്രമണത്തിനു മുതിരുകയായിരുന്നു ക്രിസ്റ്റ്യാനോയും സംഘവും. ഇതോടൊപ്പം ക്രിസ്റ്റ്യാനോ ടീമിനെ പ്രചോദിപ്പിച്ചു കൊണ്ടിരുന്നു. തരം കിട്ടുമ്പോഴേല്ലാം അവര്‍ ആക്രമിച്ചു. മനോഹരമായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോളുകള്‍. ലോകകപ്പിന്റെ ചരിത്രത്തില്‍ ഹാട്രിക് നേടുന്ന മൂന്നാമത്തെ പോര്‍ച്ചുഗീസ് താരമായിരിക്കുകയാണ്. ക്രിസ്റ്റ്യാനോ. 1966ല്‍ കൊറിയന്‍ റിപ്പബ്ലിക്കിനെതിരെ നാലു ഗോള്‍ നേടിയ ഇതിഹാസതാരം യൂസേബിയോയും 2002ല്‍ പോളണ്ടിനെതിരെ മൂന്നു തവണ ലക്ഷ്യം കണ്ട പൗലേറ്റയുമാണ് ക്രിസ്റ്റ്യാനോയുടെ മുന്‍ഗാമികള്‍. 2004, 2008, 2012, 2016 യൂറോ കപ്പ്, 2006, 2010, 2014, 2018 ലോകകപ്പ് എന്നിവയിലെല്ലാം ക്രിസ്റ്റ്യാനോ പോര്‍ച്ചുഗലിനുവേണ്ടി ലക്ഷ്യം കണ്ടു.
വി. മനോജ്
കളത്തില്‍ റോണോ മാത്രം
02:22 AM Jun 17, 2018 | Deepika.com