കഴിഞ്ഞ നാലു കൊല്ലത്തെ കാത്തിരിപ്പിനു വിരാമം, ഇരുപത്തിയൊന്നാം എഡിഷന് ഫിഫ ലോകകപ്പ് ഫുട്ബോള്‍ മാമാങ്കത്തിന് മോസ്കോയില്‍ വര്‍ണാഭമായ കിക്കോഫ്. റഷ്യയുടെ പ്രതാപവും മോസ്കോയുടെ പ്രൗഢിയും വിളിച്ചോതുന്ന ലുഷ്നികി സ്റ്റേഡിയത്തില്‍ 81,0000 കാണികളെ സാക്ഷിനിര്‍ത്തി പ്രശസ്ത ഇംഗ്ലീഷ് ഗായകന് റോബി വില്യംസിന്റെ സംഗീതത്തോടെയാണ് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്. അഞ്ഞൂറോളം നര്‍ത്തകര്‍ അകമ്പടിയായി സംഗീതത്തിനൊത്ത് ചുവടുവച്ചപ്പോള്‍ ലോകം മുഴുവന്‍ കാല്പന്ത് കളിയുടെ ആവേശത്തില്‍ അലിഞ്ഞു ചേര്‍ന്നു.
കറുത്ത ഷര്‍ട്ടും ചുവന്ന സൂട്ടും ധരിച്ച് വേദിയില്‍ എത്തിയ റോബി, ആദ്യ സെക്കന്‍ഡില്‍ തന്നെ കാണികളുടെ മനം കവര്‍ന്നു. ലെറ്റ് മിസ്റ്റര്‍ എന്റര്‍ടെയിന്‍മെന്റ് ആണ് ആദ്യം ആലപിച്ചത്. ഗാനത്തിന് മേമ്പൊടിയായി പ്രസിദ്ധ റഷ്യന്‍ പിയാനിസ്റ്റ് ദനില്‍ ട്രിഫോനൊവും ഉണ്ടായിരുന്നു. റോബിയുടെ ഊഴം കഴിഞ്ഞപ്പോള്‍ പ്രസിദ്ധ ഓപ്പറ ഗായിക അയിഡ ഗാരിഫുളിന വെള്ള ഗൗണില്‍ ആരാധകരെ ആവേശത്തിലാക്കി മൈതാനത്തേക്ക്. ലോക പ്രശസ്ത ഓപറ ഗാനം ഫീല്‍ ആന്‍ഡ് എയ്ഞ്ചല്‍സ് സ്വതസിദ്ധമായ ആലാപനത്തിലൂടെ ഗാരിഫുളിന സ്റ്റേഡിയം കീഴടക്കി. റോബിയുടെ മൂന്ന് ഗാനങ്ങള്‍ക്കുശേഷം ഡിജെ മ്യൂസിക് താളത്തിനൊത്ത് കാണികളും ആടിത്തിമിര്‍ത്തു.
റഷ്യന്‍ ലോകകപ്പിന്റെ ആത്മാവായ അഡിഡാസിന്റെ ടെല്‍സ്റ്റാര്‍ 18 എന്ന ടൂര്‍ണമെന്റ് ബോള്‍ അന്തരീക്ഷത്തില്‍നിന്നും സ്റ്റേഡിയത്തിനുള്ളിലേക്ക് പറന്നിറങ്ങിയത് കൗതുകമായി. ശ്വാസം പിടിച്ചിരുന്ന കാണികളുടെ ആവേശത്തിന് തിരി കൊളുത്തുന്ന പന്തിന്റെ വരവില്‍ മൈതാനത്തിന്റെ പുല്‍ത്തകിടി പോലും കോരിത്തരിച്ചു. പിന്നാലെ ഒരു കൊച്ചു ബാലന്റെ കൈ പിടിച്ച് ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡോ ആഗതമായപ്പോള്‍ ആരാധകരുടെ മനം നിറഞ്ഞു.
വൈവിധ്യം നിറഞ്ഞ പ്ലക്കാര്‍ഡുകളും മുഖംമൂടികളും ഇഷ്ട ടീമിന്റെ പതാകയും ഒക്കെ ആയി നേരത്തെ തന്നെ കാണികള്‍ സ്റ്റേഡിയം കൈയടക്കിയിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്, ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫെന്റിനോ, സൗദി രാജകുമാരന് മുഹമ്മദ് ബിന്‍ സല്മാന് തുടങ്ങിയ പ്രമുഖര്‍ ഉദ്ഘാടന ചടങ്ങിനും തുടര്‍ന്നുള്ള റഷ്യ - സൗദി അറേബ്യ ഉദ്ഘാടന മത്സരത്തിനും സന്നിഹിതരായിരുന്നു.
ജോസ് കുമ്പിളുവേലില്‍
മിഴിതുറന്നു; കൺനിറയെ കളി
01:04 AM Jun 15, 2018 | Deepika.com