ബംഗളൂരു: അഫ്ഗാനിസ്ഥാൻ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. ടെസ്റ്റ് ക്രിക്കറ്റിലെ 12-ാമത്തെ ടീമായി അഫ്ഗാനിസ്ഥാൻ ഇതോടെ മാറി. അഫ്ഗാനെതിരായ ഏക ടെസ്റ്റിന്റെ ഒന്നാം ദിവസത്തെ കളിനിർത്തുന്പോൾ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ ആറു വിക്കറ്റിന് 347 റണ്‍സെടുത്തിട്ടുണ്ട്. ഹർദിക് പാണ്ഡ്യ (10 നോട്ടൗട്ട്), ആർ. അശ്വിൻ (ഏഴ് നോട്ടൗട്ട്) എന്നിവരാണ് ക്രീസിൽ.
ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ ശിഖർ ധവാനും മുരളി വിജയും ചേർന്ന് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ നേടിയത് 28.4 ഓവറിൽ 168 റണ്‍സ്. ധവാനാണ് കൂടുതൽ ആക്രമണകാരിയായത്. 96 പന്തിൽ 19 ഫോറിന്റെയും മൂന്നു സിക്സിന്റെയും അകന്പടിയിൽ 107 റണ്‍സ് എടുത്തു. യാമിൻ അഹമ്മദ്സായിക്കായിരുന്നു വിക്കറ്റ്. അങ്ങനെ യാമിൻ അഫ്ഗാനിസ്ഥാനുവേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യ വിക്കറ്റ് നേടുന്ന ആദ്യ കളിക്കാരനായി. മുഹമ്മദ് നബി ക്യാച്ചെടുത്തു. 87 പന്തിൽ സെഞ്ചുറി തികച്ച ധവാൻ ഉച്ചഭക്ഷണത്തിനു മുന്‍പ് ഈ നേട്ടംകൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരാനായി.
പിന്നീടെത്തിയ കെ.എൽ. രാഹുലും വിജയും ചേർന്നുള്ള കൂട്ടുകെട്ടിൽ 112 റണ്‍സ് പിറന്നു. 153 പന്തിൽ 15 ഫോറും ഒരു സിക്സും അടക്കം 105 റൺസ് നേടിയ വിജയിയെ വഫാദർ വിക്കറ്റിനു മുന്നിൽ കുരുക്കി. ഒരു പന്തിനുശേഷം 64 പന്തിൽ എട്ട് ഫോർ സഹിതം 54 റണ്‍സ് നേടിയ രാഹുലിനെ യാമിൻ അഹമ്മദ്സായ് ക്ലീൻബൗൾഡാക്കി. ചേതേശ്വർ പൂജാര (35), അജിങ്ക്യ രഹാനെ (10), ദിനേശ് കാർത്തിക് (4) എന്നിവർ പുറത്തായി. യാമിൻ അഹമ്മദ്സായ് രണ്ടു വിക്കറ്റ് വീഴ്്ത്തി.
അഫ്ഗാൻ തിളക്കം
01:04 AM Jun 15, 2018 | Deepika.com