ഡബ്ലിന്‍: ന്യൂസിലന്‍ഡിന്റെ കൗമാരതാരം ഓപ്പണര്‍ അമേലിയ കെര്‍ പുറത്താകാതെ 232 റണ്‍സ് നേടി വനിതാ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ കുറിച്ചു. അയര്‍ലന്‍ഡിനെതിരേയുള്ള മൂന്നാം ഏകദിനത്തിലാണ് ലോകറിക്കാര്‍ഡ് പ്രകടനം.
1997ല്‍ ഓസ്ട്രേലിയയുടെ ബെലിന്‍ഡ ക്ലാര്‍ക്ക് ഡെന്മാര്ക്കിനെതിരേ പുറത്താകാതെ നേടിയ 229 റണ്‍സാണ് കെര്‍ തിരുത്തിയത്. 31 ഫോറും രണ്ടു സിക്സുമാണ് കെര്‍ നേടിയത്. ഏകദിന ക്രിക്കറ്റിൽ രോഹിത് ശര്‍മയുടെ 264 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍. ഇരട്ട സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് 17 വയസും 243 ദിവസവും പ്രായമുള്ള കെര്‍.
മൂന്നു മത്സരങ്ങളുടെ പരമ്പര ന്യൂസിലന്‍ഡ് തൂത്തുവാരി. 305 റണ്‍സിന്റെ ജയമാണ് ന്യൂസിലന്‍ഡ് കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് കെറിന്റെ മികവില്‍ മൂന്നു വിക്കറ്റിന് 440 റണ്‍സ് എടുത്തു. ലീ കാസ്പെറെക് (113), അമി സാറ്റേര്ത്വെയ്റ്റ്് (61) എന്നിവര്‍ കെറിനു പിന്തുണ നല്കി. മറുപടി ബാറ്റിംഗില്‍ അയര്‍ലന്‍ഡ് 44 ഓവറില്‍ 135ന് എല്ലാവരും പുറത്തായി. ഏഴോവറില്‍ 17 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റും കെര്‍ നേടി. ഉനാ റെയ്മണ്ട് ഹോയ് (42) ആണ് അയര്‍ലന്‍ഡിന്റെ ടോപ് സ്കോറര്‍. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ന്യൂസിലന്‍ഡ് നാനൂറിലേറെ റണ്‍സ് നേടിയിരുന്നു.
ഒന്നാം ഏകദിനത്തില്‍ അയര്‍ലന്‍ഡിനെതിരേ 490 നേടി ന്യൂസിലന്‍ഡ് ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടിയിരുന്നു.
അമേലിയ കെറിനു റിക്കാര്‍ഡ്; ന്യൂസിലന്‍ഡിനു ജയം
01:21 AM Jun 14, 2018 | Deepika.com