തിരുവനന്തപുരം: ട്രാക്കിലും ഫീൽഡിലും മിന്നും പ്രകടനം കാഴ്ചവച്ച് സീനിയർ വിഭാഗത്തിൽ കോട്ടയവും യൂത്ത് വിഭാഗത്തിൽ തിരുവനന്തപുരവും സംസ്ഥാന അത്ലറ്റിക് ചാന്പ്യൻപട്ടത്തിൽ മുത്തമിട്ടു. മഴയും വെയിലും വന്നും പോയും നിന്ന ദിനത്തിൽ സീനിയർ വിഭാഗത്തിൽ ഏകപക്ഷീയമായ പോരാട്ടത്തിലൂടെ 15 സ്വർണവും എട്ടു വെള്ളിയും ഏഴു വെങ്കലവും ഉൾപ്പെടെ 202 പോയിന്‍േറാടെ കോട്ടയം കിരീടം സ്വന്തമാക്കിയപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ എറണാകുളത്തിന്റെ നേട്ടം ഒൻപത് സ്വർണവും എട്ടു വെള്ളിയും ഏഴു വെങ്കലവും ഉൾപ്പെട 148 പോയിന്റ്.
ആതിഥേയരായ തിരുവനന്തപുരം ഏഴു സ്വർണവും നാലു വെള്ളിയും അഞ്ചു വെങ്കലവും ഉൾപ്പെടെ 113 പോയിന്റുമായി മെഡൽപട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി. യൂത്ത് വിഭാഗത്തിൽ (18 വയസിൽ താഴെ) എട്ടു സ്വർണവും ഒൻപത് വെള്ളിയും നാലു വെങ്കലവും ഉൾപ്പെടെ 152 പോയിന്റുമായി ആതിഥേയരായ തിരുവനന്തപുരം ചാന്പ്യനായപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ പാലക്കാട് എട്ടു സ്വർണവും അഞ്ചു വെള്ളിയും ഏഴു വെങ്കലവും ഉൾപ്പെടെ 131 പോയിന്റ് നേടി. പോയിന്റ് പട്ടികയിൽ മൂന്നാമതെത്തിയ എറണാകുളത്തിന്റെ സന്പാദ്യം ഏഴു സ്വർണവും ഏഴു വെള്ളിയും അഞ്ചു വെങ്കലവും ഉൾപ്പെടെ 130 പോയിന്റ്. യൂത്ത് വിഭാഗത്തിൽ ചാന്പ്യൻഷിപ്പ് നേട്ടം സ്വന്തമാക്കാൻ ശക്തമായ പ്രകടനം നടത്തിയത് ആണ്‍കുട്ടികളാണ്.
തിരുവനന്തപുരത്തിനു വേണ്ടി യൂത്ത് വിഭാഗത്തിൽ നേടിയ 152 പോയിന്റിൽ 114 ഉം ആണ്‍കുട്ടികളുടെ വിഭാഗത്തിൽ നിന്നുമാണ്. പെണ്‍കുട്ടികൾക്ക് സമ്മാനിക്കാനായത് 38 പോയിന്റുകൾ. രണ്ടാം സ്ഥാനത്തെത്തിയ പാലക്കാടിനായി ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒത്തൊരുമിച്ചുള്ള പ്രകടനമാണ് നടത്തിയത്. ആണ്‍കുട്ടികൾ നാലു വീതം സ്വർണം വെള്ളി എന്നിവ സ്വന്തമാക്കി 77 പോയിന്റ് സമ്മാനിച്ചപ്പോൾ നാലു സ്വർണവും ഒരു വെള്ളിയും മൂന്നു വെങ്കലവും ഉൾപ്പെടെ 54 പോയിന്റായിരുന്നു പെണ്‍കുട്ടികളുടെ സന്പാദ്യം. സീനിയർ വിഭാഗത്തിൽ പെണ്‍കരുത്തിലാണ് കോട്ടയം ചാന്പ്യൻമാരായത്. ചങ്ങനാശേരി അസംപ്ഷന്റെയും പാലാ അൽഫോൻസയുടേയും മുന്നിൽ നിന്നുള്ള പോരാട്ടത്തിലൂടെ 10 സ്വർണവും ആറുവെള്ളിയും ഏഴു വെങ്കലവും ഉൾപ്പെടെ 149 പോയിന്റ് പെണ്‍കുട്ടികൾ ജില്ലയ്ക്ക് വേണ്ടി സ്വന്തമാക്കി. അഞ്ചു സ്വർണവും രണ്ടു വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ53 പോയിന്റാണ് കോട്ടയത്തിന്റെ പുരുഷൻമാരുടെ സന്പാദ്യം.
ആൻസിയും സൂര്യജിത്തും മീറ്റിലെ താരങ്ങൾ
മീറ്റിലെ മികച്ച താരങ്ങളായി ആൻസി സോജനേയും ആർ.കെ സൂര്യജിത്തിനേയും തെരഞ്ഞെടുത്തു. തൃശൂർ ജില്ലയിൽ നിന്നുള്ള ആൻസി സോജൻ 18 വയസിൽ താഴെയുള്ളവരുടെ 200 മീറ്റർ ഓട്ടത്തിൽ മീറ്റ് റിക്കാർഡോടെയാണ് സ്വർണം സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം ആൻസി തന്നെ കുറിച്ച 25.92 സെക്കൻഡ് എന്നത് 24.90 സെക്കൻഡായി മാറ്റി സ്വർണ നേട്ടം സ്വന്തമാക്കി. 984 പോയിന്റുമായാണ് മികച്ച അത്ലറ്റ് ആയി തെരഞ്ഞെടുക്കപ്പെട്ടത്.
പാലക്കാട് ജില്ലയ്ക്കു വേണ്ടി 110 മീറ്റർ ഹർഡിൽസിൽ പോരാട്ടത്തിനിറങ്ങിയ ആർ.കെ. സൂര്യജിത്ത് 14.88 സെക്കൻഡിൽ ഓടിയെത്തി മിന്നും പ്രകടനം നടത്തിയതാണ് മീറ്റിന്റെ താരമായി തെരഞ്ഞെടുക്കാൻ കാരണമായത്. 916 പോയിന്റുമായാണ് സൂര്യജിത്ത് മീറ്റിലെ താരമായത്.
മീറ്റിൽ പിറന്നത് 18 റിക്കാർഡുകൾ
സംസ്ഥാന അത്ലറ്റിക് മീറ്റിൽ സീനിയർ, യൂത്ത് വിഭാഗങ്ങളിലായി രണ്ടു ദിവസങ്ങളിലായി ആകെ പിറന്നത് 18 റിക്കാർഡുകൾ അവസാന ദിനമായ ഇന്നലെ ഏഴു മീറ്റു റിക്കാർഡുകൾക്ക് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം സാക്ഷ്യം വഹിച്ചു.ഇതിൽ ആറെണ്ണം യൂത്ത് വിഭാഗത്തിലും ഒരെണ്ണം സീനിയർ വിഭാഗത്തിലുമാണ്. യൂത്ത് പെണ്‍കുട്ടികളുടെ 200 മീറ്ററിൽ തൃശൂരിന്റെ ആൻസി സോജൻ(24.90 സെക്കൻഡ്), 400 മീറ്റർ ഹർഡിൽസിൽ പാലക്കാടിന്റെ ജെ. വിഷ്ണുപ്രിയ(ഒരുമിനിറ്റ് 2.87 സെക്കൻഡ്), ഹെപ്റ്റാത്തലണിൽ ആലപ്പുഴയുടെ ജി. രേഷ്മാ (3969 പോയിന്റ്) എന്നിവർ ഇന്നലെ റിക്കാർഡ് ബുക്കിൽ ഇടം പിടിച്ചു.
ആണ്‍കുട്ടികളുടെ 200 മീറ്ററിൽ തിരുവനന്തപുരത്തിന്റെ സി. അഭിനവ് (22.21 സെക്കൻഡ്) റിക്കാർഡിന് ഉടമയായതോടെ ഇരട്ട റിക്കാർഡിനും അവകാശിയായി. ആദ്യദിനം 100 മീറ്ററിലും അഭിനവ് റിക്കാർഡ് നേട്ടം സ്വന്തമാക്കിയിരുന്നു. 800 മീറ്ററിൽ തലസ്ഥാന ജില്ലയിൽ നിന്നുമുള്ള അലക്സ് ജോർജ് (ഒരു മിനിറ്റ് 58.86 സെക്കൻഡ്), ഡിസ്കസ് ത്രോയിൽ കാസർഗോഡ് നിന്നുമുള്ള കെ.സി. സിദ്ധാർഥ്(49.12 മീറ്റർ) എന്നിവരാണ് റിക്കാർഡ് നേട്ടത്തിന് അർഹരായ മറ്റു താരങ്ങൾ. സീനിയർ പെണ്‍കുട്ടികളുടെ ഹൈജംപിൽ എറണാകുളത്തിന്റെ എയ്ഞ്ചൽ പി. ദേവസ്യ 1.83 മീറ്റർ മറികടന്നാണ് റിക്കാർഡിന അർഹയായത്. മീറ്റിന് ഇന്നലെ കൊടിയിറങ്ങി.
തോമസ് വർഗീസ്
പെണ്‍കരുത്തിൽ "സീനിയറായി’കോട്ടയം "യൂത്തൻമാരായി’ തലസ്ഥാനം
01:21 AM Jun 14, 2018 | Deepika.com