ബർലിൻ: നിലവിലെ ചാന്പ്യന്മാരായ ജർമനി കപ്പ് നിലനിർത്തുമെന്ന പ്രതീക്ഷയോടെ സർവസന്നാഹങ്ങളോടും കൂടി മിഷൻ ജർമനി റഷ്യയിലെത്തി. കോരിച്ചൊരിയുന്ന മഴയത്താണ് ജർമൻ ദേശിയ ടീം ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ നിന്നും ഫാൻഹൻസാ എന്ന ലുഫ്ത്താൻസാ 320 ടൈപ്പ് വിമാനത്തിൽ യാത്രയായത്. എയർബസിന്റെ പുതിയ വിമാനമാണ് ഇത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ഫ്രാങ്ക്ഫർട്ടിൽനിന്നും മോസ്കോയിലേക്ക് പ്രത്യേക എൽഎച്ച് 2018 വിമാനത്തിലാണ് യാത്രയായത്. 23 ജർമൻ താരങ്ങൾക്കൊപ്പം കോച്ചും സഹപ്രവർത്തകരും ഫാമിലിയും ഒക്കെയായി ഒരു വലിയ സംഘമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
ലോക ചാന്പ്യന്മാരായ ജർമൻ ടീം റഷ്യയിലേക്ക് വലിയ ലഗേജുമായിട്ടാണ് യാത്രയായത്. ജർമൻ ഫുട്ബോൾ അസോസിയേഷന്റെ (ഡിഎഫ്ബി) വിവരം അനുസരിച്ച്, 12 ടണ് ഉപകരണങ്ങൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ ഒക്കെയായി വളരെ ബൃഹത്തായ ഒരു ലഗേജ് സമുച്ചയം കൂട്ടിനുണ്ട്. ഡെസ്നാ നദിയുടെ തീരത്തുള്ള നദീതീരത്തുള്ള ഒസ്ഡോറോവിറ്റൻജി കെട്ടിട സമുച്ചയത്തിലാണ് ജർമൻ ക്യാന്പ്.
ട്രെയിനിന്റെ വിൻഡോയിലൂടെ പുറത്തു ചാടാൻ തോന്നും: ജോവാഹിം ലോ
ആരാധകർ പൊതിയുന്പോൾ ട്രെയൻ വിൻഡോയിലൂടെ പുറത്തു ചാടാൻ തോന്നാറുണ്ടെന്ന് ജർമൻ ഫുട്ബോൾ ടീമിന്റെ സൂപ്പർ കോച്ച് ജോവാക്വിം ലോ. പൊതുവേ ലോ പ്രൊഫൈൽ സൂക്ഷിക്കുന്ന അദ്ദേഹം ലോകകപ്പിനു മുന്നോടിയായി നൽകിയ അഭിമുഖത്തിലാണ് തന്റെ അന്തർമുഖത്വ സ്വഭാവം വിശദീകരിച്ചത്. അപരിചതർ ഡോർ ബെല്ലടിച്ച് ലോകകപ്പ് ടിക്കറ്റ് ചോദിക്കുന്നതും മറ്റും ഇപ്പോൾ പരിചയമായിക്കഴിഞ്ഞു. ഫ്രൈബുർഗിലെ വീട്ടിൽ ഇപ്പോൾ വലിയ പ്രശ്നം അനുഭവപ്പെടുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. 2022ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പ് വരെയാണ് ലോയ്ക്ക് കരാർ നൽകിയിരിക്കുന്നത്.
ജർമനി റഷ്യയിൽ
11:59 PM Jun 12, 2018 | Deepika.com