മോസ്ക്കോ: 2010 ലെ ലോകകപ്പിൽ ഫലം പ്രവചിച്ച് പ്രശസ്തനായ ജർമനിയുടെ പോൾ നീരാളിക്ക് ഇതാ ഒരു പിൻഗാമി. ഇതൊരു പൂച്ചയാണ്, പേര് അക്കില്ലസ്. ചെവി കേൾക്കില്ലെന്നൊരു പ്രത്യേകത കൂടിയുണ്ട് അക്കില്ലസിന്.
സെന്റ് പീറ്റേഴ്സിബർഗിലെ ഹെർമിറ്റേജ് മ്യൂസിയത്തിലാണ് അക്കില്ലസിന്റെ താമസം. ഇപ്പോൾ പ്രവചനത്തിനുള്ള കടുത്ത പരിശീലനത്തിലുമാണ്. എന്നാൽ, ലോകകപ്പ് പ്രമാണിച്ച് മ്യൂസിയത്തിൽ നിന്നും അടുത്തുള്ള "ക്യാറ്റ് റിപ്പബ്ലിക്' കഫേയിലേക്ക് അക്കില്ലസിന്റെ വാസവും ഇപ്പോൾ അധികൃതർ മാറ്റി.
അക്കില്ലസിന്റെ സവിശേഷത എന്നു പറയുന്നത് കളി തുടങ്ങിയാലേ പ്രവചിയ്ക്കൂ എന്നുള്ളതാണ്. ടീം പതാകകൾ നിരത്തിയ ശേഷം പന്തുകൾ നിറച്ച പാത്രങ്ങളിൽ ഒന്നു തെരഞ്ഞെടുക്കുകയാണ് അക്കില്ലസിന്റെ സ്റ്റൈൽ.ജന്മനാ ചെവി കേൾക്കാത്തതിനാൽ അക്കില്ലസിന് തീരെ പക്ഷഭേദമില്ലെന്നാണ് പരിശീലക അന്ന കോൻഡ്രിയാറ്റേവ അവകാശപ്പെടുന്നത്.
കഴിഞ്ഞ വർഷത്തെ കോണ്‍ഫെഡറേഷൻ കപ്പിൽ ശരിയായ വിജയിയെ പ്രവചിച്ച അക്കില്ലസ് ഒരു പൂച്ചയായി മാത്രം കാണേണ്ടന്നാണ് റഷ്യക്കാരുടെ പക്ഷം. നീലകണ്ണുകളിലെ തീക്ഷ്ണതയും ചെവി കൂർപ്പിച്ചുള്ള ആലോചനയും ഒരിക്കലും തെറ്റില്ലെന്നു റഷ്യൻ ആരാധകർ അടിവരയിട്ടു പറയുന്നു.
ലോകകപ്പ് ഫലം പ്രവചിക്കാൻ അക്കില്ലസ്
11:59 PM Jun 12, 2018 | Deepika.com