പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിൾസിൽ റഷ്യയുടെ മരിയ ഷറപ്പോവയെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കി സ്പെയിനിന്റെ ഗാർബിനെ മുഗുരുസ സെമിയിൽ പ്രവേശിച്ചു. റഷ്യൻ താരത്തിന്റെ ഗ്രാൻസ്ലാം മത്സര ചരിത്രത്തിലെ ഏറ്റവും ദയനീയ തോൽവിയായിരുന്നു ഇന്നലെ റോളങ് ഗാരോസിൽ കണ്ടത്. മുഗുരുസയ്ക്കു മുന്നിൽ പൊരുതാൻ പോലും സാധിക്കാതെ 6-2, 6-1നായിരുന്നു ഷറപ്പോവയുടെ മടക്കം. 2016 ജേതാവായ മുഗുരുസ ആദ്യ സെറ്റിൽ ഷറപ്പോവയ്ക്കെതിരേ ഡബിൾ ബ്രേക്കിലൂടെ 4-0ന്റെ ലീഡ് സ്വന്തമാക്കിയിരുന്നു.
ലോക ഒന്നാം നന്പർ താരം റൊമേനിയയുടെ സിമോണ ഹാലെപ്പ് സെമിയിൽ പ്രവേശിച്ചു. ജർമനിയുടെ ആംഗലിക് കെർബറെ കീഴടക്കിയാണ് ഹാലെപ്പ് അവസാന നാലിൽ കടന്നത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലായിരുന്നു ഹാലെപ്പിന്റെ ജയം. സ്കോർ: 6-7(2-7), 6-3, 6-2. സെമിയിൽ മുഗുരുസയാണ് ഹാലെപ്പിന്റെ എതിരാളി.
2012 ഓസ്ട്രേലിയൻ ഓപ്പണിൽ വിക്ടോറിയ അസാരെങ്കയ്ക്കുമുന്നിൽ 6-3, 6-0നു പരാജയപ്പെട്ടതിനുശേഷമുള്ള ഷറപ്പോവയുടെ ഏറ്റവും ദയനീയ പ്രകടനമായിരുന്നു ഇത്. പുരുഷ സിംഗിൾസിൽ 20-ാം സീഡായ സെർബിയയുടെ നൊവാക് ജോക്കോവിച്ച് നാല് സെറ്റ് നീണ്ട ക്വാർട്ടർ പോരാട്ടത്തിൽ പുറത്തായി. ഇറ്റലിയുടെ മാര്‍കോ ചെചിനാറ്റോയാണ് മുൻ ലോക ഒന്നാം നന്പറായിരുന്ന ജോക്കോവിച്ചിനെ 6-3, 7-6(7-4), 1-6, 7-6(13-11)ന് പുറത്താക്കിയത്. രണ്ടാം സീഡായ ജർമനിയുടെ അലക്സാണ്ടർ സ്വെരേവിനെ അട്ടിമറിച്ച ഓസ്ട്രിയയുടെ ഡൊമിനിക് തീം ആണ് സെച്ചിനാറ്റോയുടെ സെമി എതിരാളി.
ഷറപ്പോവയെ കീഴടക്കി മുഗുരുസ സെമിയിൽ
12:51 AM Jun 07, 2018 | Deepika.com