മുംബൈ: ഷെയ്ൻ വാട്സണ്, ഐപിഎൽ ഫൈനലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെയും സണ്‍റൈസേഴ്സ് ഹൈദരാബാദിനെയും വേർതിരിച്ച പേര് അതായിരുന്നു. 51 പന്തിൽ സെഞ്ചുറി കടന്ന വാട്സണ് 57 പന്തിൽ 117 റണ്‍സുമായി പുറത്താകാതെനിന്നപ്പോൾ ഉദിച്ചുയരാമെന്ന പ്രതീക്ഷയിലെത്തിയ സണ്‍റൈസേഴ്സ് കരിഞ്ഞുണങ്ങി. വാട്സന്റെ സെഞ്ചുറിയുടെ മികവിൽ സൂപ്പർ കിംഗ്സ് ഒന്‍പത് പന്ത് ബാക്കിനിൽക്കേ എട്ട് വിക്കറ്റ് ജയം നേടി കിരീടമണിഞ്ഞു.
രണ്ട് വർഷത്തെ സസ്പെൻഷനുശേഷമുള്ള ചെന്നൈയുടെ തിരിച്ചുവരവ് ഇതോടെ മാധുര്യമേറിയതായി. സ്കോർ: സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 178. ചെന്നൈ സൂപ്പർ കിംഗ്സ് 18.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 181. വാട്സണ് ആണ് മാൻ ഓഫ് ദ മാച്ച്. ഡൽഹി ഡെയർ ഡെവിൾസിന്റെ ഋഷഭ് പന്ത് ആണ് എമേർജിംഗ് പ്ലെയർ.
ചെന്നൈ ഐപിഎൽ കിരീടത്തിൽ മുത്തമിടുന്നത് ഇത് മൂന്നാം തവണയാണ്. 2010, 2011 വർഷങ്ങളിലായിരുന്നു ചെന്നൈ നേരത്തേ കിരീടം നേടിയത്. ഐപിഎല്ലിൽ ഏറ്റവും അധികം കിരീടം നേടുന്ന ടീമെന്ന നേട്ടത്തിൽ മഞ്ഞപ്പട ഇതോടെ മുംബൈക്കൊപ്പമെത്തി. 2013, 2015, 2017 വർഷങ്ങളിലായിരുന്നു മുംബൈയുടെ കിരീട നേട്ടങ്ങൾ.
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ സണ്റൈഴ്സിന്റെ തുടക്കം പതുക്കെയായിരുന്നു. ഓപ്പണർ ശ്രീവാസ്തവ് ഗോസ്വാമി (അഞ്ച് റണ്‍സ്) ഇല്ലാത്ത റണ്ണിനുശ്രമിച്ച് റണ്ണൗട്ടായതോടെ ഹൈദരാബാദ് പരുങ്ങലിലായി. തുടർന്ന് ശിഖർ ധവാനും (25 പന്തിൽ 26 റണ്‍സ്) കെയ്ൻ വില്യംസണും (36 പന്തിൽ 47 റണ്‍സ്) ഷക്കീബ് അൽ ഹസനും (15 പന്തിൽ 23 റണ്‍സ്) കരയ്ക്കടുപ്പിച്ചു. ബ്രാത് വൈറ്റും (11 പന്തിൽ 21 റണ്‍സ്) യൂസഫ് പഠാനും (25 പന്തിൽ 45 നോട്ടൗട്ട്) അവസാന ഓവറുകളിൽ കത്തിക്കയറിയതോടെ സണ്‍റൈസേഴ്സ് 178ൽ എത്തി.
ഡുപ്ലസിസിന്റെയും (10 റണ്‍സ്), സുരേഷ് റെയ്നയുടെയും (32 റണ്‍സ്) വിക്കറ്റ് മാത്രമാണ് ചെന്നൈയ്ക്ക് നഷ്ടമായത്. 11 ഫോറും എട്ട് സിക്സും അടക്കമായിരുന്നു വാട്സന്റെ മിന്നും ഇന്നിംഗ്സ്. 205.26 ആയിരുന്നു വാട്സന്റെ സ്ട്രൈക്ക് റേറ്റ്. സീസണിൽ വാട്സണ് നേടുന്ന രണ്ടാമത്തെ സെഞ്ചുറിയായിരുന്നു ഇത്.
നാലാമനായി ക്രീസിലെത്തിയ അന്പാട്ടി റായുഡു 19 പന്തിൽനിന്ന് 16 റണ്‍സ് എടുത്ത് വാട്സണൊപ്പം പുറത്താകാതെനിന്നു. 2010 മുതൽ 2017 വരെ മുംബൈ ഇന്ത്യൻസിനൊപ്പമായിരുന്ന റായുഡു ഇത് നാലാം തവണയാണ് ഐപിഎൽ കിരീടനേട്ടത്തിന്റെ ഭാഗമാകുന്നത്. 2008 മുതൽ 2017വരെ മുംബൈക്കൊപ്പമായിരുന്ന ഹർഭജൻ സിംഗും സമാന നേട്ടത്തിന് അർഹനായി. റായുഡുവും ഹർഭജനും ഈ സീസണിലാണ് മുംബൈയിൽനിന്ന് ചെന്നൈയിലെത്തിയത്.
ചെന്നൈ സൂപ്പർ കിംഗ്സിന് ഐപിഎൽ കിരീടം
12:58 AM May 28, 2018 | Deepika.com