കീവ് (യുക്രെയ്ൻ): പകരക്കാരനായി ഇറങ്ങിയ ഗാരത് ബെയ്ലിന്റെ ഇരട്ട ഗോൾ, അതിൽ ഒന്ന് ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ഫൈനലുകളിലെതന്നെ ഉജ്വല ഗോളായി വാഴ്ത്തപ്പെട്ട ബൈസിക്കിൾകിക്കിലൂടെ നേടിയത്... ലിവർപൂൾ ഗോളി ലോറിസ് കാരിയസിന്റെ രണ്ട് കൊടിയ പിഴവുകൾ... അര മണിക്കൂറിനുള്ളിൽ മുഹമ്മദ് സല പരിക്കേറ്റ് പുറത്തുപോയത്... ഇത്രയൊക്കെ മതിയായിരുന്നു ചാന്പ്യൻസ് ലീഗ് കിരീടം സ്പാനിഷ് വന്പനായ റയൽ മാഡ്രിഡിന്റെ ഷെൽഫിൽ എത്താൻ. അതും തുടർച്ചയായ മൂന്നാം വർഷവും! ഇംഗ്ലീഷ് ക്ലബ്ബായ ലിവർപൂളിനെ 3-1ന് കീഴടക്കിയാണ് റയലിന്റെ കിരീടധാരണം.
അഞ്ച് വർഷത്തിനിടെ നാലാം തവണയാണ് മാഡ്രിഡ് ടീം യൂറോപ്യൻ ചാന്പ്യന്മാരാകുന്നത്. റയലിന്റെ കിരീടനേട്ടത്തിലൂടെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും പരിശീലകൻ സിനദിൻ സിദാനും ചരിത്രം കുറിച്ചു. അഞ്ച് ചാന്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയ ആദ്യ താരമെന്ന നേട്ടം റൊണാൾഡോ സ്വന്തമാക്കിയപ്പോൾ ആധുനിക ചാന്പ്യൻസ് ലീഗിൽ ഹാട്രിക് കിരീടം നേടുന്ന ആദ്യ പരിശീലകൻ സിദാനായി. റയലിന്റെ 13-ാം ചാന്പ്യൻസ് ട്രോഫിയാണ്. വെയ്ൽസ് ദേശീയ താരം ബെയ്ലും ചരിത്രത്തിൽ ഇടംപിടിച്ചു. 1982ൽ പഴയ യൂറോപ്യൻ ഫൈനലിൽ ലിവർപൂളിൽ ജനിച്ച പീറ്റർ വിത്ത് വിജയഗോൾ നേടിയശേഷം ആദ്യമായാണ് ഒരു ബ്രിട്ടീഷ് താരം വിജയഗോൾ നേടുന്നത്. പകരക്കാരനായി ഇറങ്ങി 29 മിനിറ്റിനിടെയാണ് ബെയ്ലിന്റെ രണ്ടു തകപ്പൻ ഗോളുകൾ.
ലിവർപൂൾ ഗോൾകീപ്പർ ലോറിസ് കാരിയസിന് എന്നും മറക്കാനാഗ്രഹിക്കുന്ന ഒരു രാത്രിയാണ് കീവ് സമ്മാനിച്ചത്. ആദ്യ പകുതിയിൽ മുഹമ്മദ് സലായ്ക്കു പരിക്കേറ്റു പുറത്തുപോകേണ്ടിവന്നത് ലിവർപൂളിന്റെ മുന്നേറ്റങ്ങൾക്കു തിരിച്ചടിയായി. രണ്ടാം പകുതിയുടെ തുടക്കത്തിലേ കരീം ബെൻസെമ (51 മിനിറ്റ്) റയലിനെ മുന്നിലെത്തിച്ചു.
ഡെയാൻ ലോവറന് പന്ത് എറിഞ്ഞു കൊടുക്കാനുള്ള ഗോൾകീപ്പർ കാരിയസിന്റെ ശ്രമം ഓടിക്കയറിയ ബെൻസെമയുടെ കാലുകളിലേക്കായിരുന്നു. ഫ്രഞ്ച് താരം മനോഹരമായി പന്ത് വലയിലാക്കി. ഇതിനുമുന്പ് ബെൻസെമയുടെ ഹെഡർ വലയിൽ വീണെങ്കിലും ഓഫ്സൈഡ് വിളി വന്നതോടെ റയലിന്റെ ആഘോഷം തകർന്നിരുന്നു. നാലു മിനിറ്റുള്ളിൽ സാദിയോ മാനെ ലിവർപൂളിനായി ഒരു ഗോൾ മടക്കി.
ജയിംസ് മിൽനറുടെ കോർണർ ക്ലോസ് റേഞ്ചിൽ നിന്ന മാനെ ഗോളി കെയ്ലർ നവാസിനെ മറികടന്ന് പന്ത് വലയിലാക്കി. 61-ാം മിനിറ്റിൽ ഇസ്കോയ്ക്കു പകരം ബെയ്ൽ കളത്തിലെത്തി. ഇറങ്ങി മൂന്നു മിനിറ്റ് കഴിഞ്ഞതേ വെയ്ൽസ് താരത്തിൽനിന്നു ലോക നിലവാരമുള്ള സുന്ദരമായ ബൈസിക്കിൾ കിക്ക് ഗോൾ. 2002 ചാന്പ്യൻസ് ലീഗ് ഫൈനലിൽ സിദാൻ നേടിയ ഗോളിനൊപ്പം വയ്ക്കാവുന്ന തരത്തിലുള്ളതായിരുന്ന ആ ഗോൾ. മുഴുവൻ സമയം അവസാനിക്കാൻ ഏഴു മിനിറ്റുള്ളപ്പോൾ കാരിയസിന്റെ പിഴവ് വീണ്ടും. 30 വാര അകലെ നിന്ന് ബെയ്ലിന്റെ ലോംഗ് റേഞ്ച് ഗോൾകീപ്പറുടെ കൈയിൽനിന്ന് തെന്നി വലയിൽ വീണു.
യുവേഫ ക്ലബ് പോരാട്ടങ്ങളുടെ ഫൈനലിൽ കഴിഞ്ഞ ഏഴു തവണയും ഇംഗ്ലീഷ് ക്ലബ്ബുകൾ സ്പാനിഷ് എതിരാളികളോട് പരാജയപ്പെട്ടു. (നാലു ചാന്പ്യൻസ് ലീഗ്, മൂന്നു യുവേഫ കപ്പ്/യൂറോപ്പ ലീഗ്)
മാനേജരെന്ന നിലയിൽ ഏഴു പ്രധാന ടൂർണമെന്റുകളുടെ ഫൈനലിലെത്തിയ ഗെർഗൻ ക്ലോപ്പിന്റെ ആറാമത്തെ തോൽവി. ബൊറൂസിയ ഡോർട്മുണ്ടിനൊപ്പം 2012ൽ നേടിയ ജർമൻ കപ്പ് മാത്രമാണ് നേട്ടം.
2016-17ലെ ചാന്പ്യൻസ് ലീഗ് കിരീടം നേടിയ ആദ്യ ഇലവൻ തന്നെയാണ് റയലിന്റെ ഇത്തവണത്തെയും ആദ്യ പതിനൊന്നു പേർ. ചാന്പ്യൻസ് ലീഗ്/യൂറോപ്യൻ കപ്പ് ഫൈനലുകളിൽ ആദ്യമായാണിത്.
ലിവർപൂളിനെതിരേ ബെൻസെമ ചാന്പ്യൻസ് ലീഗിൽ നാലു ഗോൾ നേടി. (ദിദിയെ ദ്രോഗ്ബയും നാലു ഗോൾ നേടിയിട്ടുണ്ട്)
ചാന്പ്യൻസ് ലീഗിൽ ഒരു സീസണിൽ മൂന്നു കളിക്കാർ പത്ത് ഗോൾ നേടുന്ന ആദ്യ ടീമായി ലിവർപൂൾ( സല, ഫിർമിനോ, മാനെ എന്നിവർ പത്ത് ഗോൾ നേടി)
യൂറോപ്യൻ കപ്പ്/ചാന്പ്യൻസ് ലീഗ് ഫൈനലിൽ ഗോൾ നേടുന്ന നാലാമത്തെ ആഫ്രിക്കക്കാരാനാണ് മാനെ. 2012ൽ ചെൽസിക്കുവേണ്ടി ബയേണ് മ്യൂണിക്കിനെതിരേ ദ്രോഗ്ബ, 2006ലും 2009ലും സാമുവൽ എറ്റു ബാഴ്സലോണയ്ക്കുവേണ്ടി. 1987ൽ പോർട്ടോയ്ക്കുവേണ്ടി റാബ മാഡ്ജർ.
എലൈറ്റ് ക്ലബ്ബിൽ സിദാൻ
ലിവർപൂളിന്റെ മുൻ പരിശീലകൻ ബോബ് പെയ്സ്ലി, റയൽ മാഡ്രിഡിന്റെ മുൻ പരിശീലകൻ കാർലോ ആൻസിലോട്ടി എന്നിവർക്കൊപ്പം യൂറോപ്യൻ കപ്പ്/ചാന്പ്യൻസ് ലീഗ് മൂന്നു പ്രാവശ്യം നേടുന്ന പരിശീലകനായി സിനദിൻ സിദാൻ. പെയ്സ്ലിയും ആൻസിലോട്ടിയും വ്യത്യസ്ത സീസണുകളിൽ മൂന്നെണ്ണം നേടിയപ്പോൾ സിദാന്റേത് തുടർച്ചയായ നേട്ടമായിരുന്നു.
കിംഗ് റയൽ!
12:58 AM May 28, 2018 | Deepika.com