കീവ്: തങ്ങളുടെ സൂപ്പർ താരം മുഹമ്മദ് സല റഷ്യൻ ലോകകപ്പിനുണ്ടാകില്ലെന്ന് വിശ്വസിക്കാൻ ഈജിപ്തിനു സാധ്യമല്ല. ലോകകപ്പിനു പന്തുരുളാൻ 17 ദിവസം മാത്രം ശേഷിക്കേ റഷ്യൻ മാമാങ്കത്തിനു സല ഉണ്ടാകുമെന്നുതന്നെയാണ് ഈജിപ്ഷ്യൻ കായികമന്ത്രിയും ഫുട്ബോൾ അസോസിയേഷനും വ്യക്തമാക്കുന്നത്. റയൽ മാഡ്രിഡിനെതിരായ ഫൈനലിനിടെ സലയുടെ ഇടതു തോളിന് പരിക്കേറ്റിരുന്നു.
പരിക്ക് സാരമുള്ളതല്ലെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ അദ്ദേഹം പൂർണ കായികക്ഷമത കൈവരിക്കുമെന്നും ഈജിപ്ത് കായിക മന്ത്രി ഖലേദ് അബ്ദുൾ അസീസ് വ്യക്തമാക്കി. സലയുടെ ഇടതു തോളിന് ഉളുക്ക് മാത്രമേ പറ്റിയിട്ടുള്ളൂവെന്ന് ഈജിപ്ഷ്യൻ ഫുട്ബോൾ ടീം ഡോക്ടർ മുഹമ്മദ് അബൂ ഓലയും അറിയിച്ചു. എന്നാൽ, ഇക്കാര്യം ലിവർപൂൾ ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പരിക്ക് ഗുരുതരമാണെന്നായിരുന്നു ലിവർപൂൾ ആദ്യം പുറത്തുവിട്ട റിപ്പോർട്ടിലുണ്ടായിരുന്നത്. എക്സ് റേ എടുത്തെന്നും പരിക്ക് സാരമുള്ളതാണെന്നുമായിരുന്നു ലിവർപൂൾ പരിശീലകൻ ഗർഗൻ ക്ലോപ്പ് പ്രതികരിച്ചത്. തോളിനാണോ തോളെല്ലിനാണോ പരിക്കെന്നു വ്യക്തമല്ലെന്നും മത്സരശേഷം നടത്തിയ പ്രതികരണത്തിൽ അദ്ദേഹം സൂചിപ്പിച്ചു.
റയൽ പ്രതിരോധതാരം സെർജ്യോ റാമോസുമായുള്ള ചലഞ്ചിൽ തോൾകുത്തിവീണാണ് സലയ്ക്ക് പരിക്കേറ്റത്. ആദ്യം കളി തുടരാൻ ശ്രമിച്ചെങ്കിലും വേദന സഹിക്കാനാകാതെ നാലു മിനിറ്റിനുശേഷം ഈജിപ്ഷ്യൻ താരം ഗ്രൗണ്ട് വിടുകയായിരുന്നു.
റഷ്യൻ ലോകകപ്പിനുള്ള ഈജിപ്ത് ടീമിനെ ജൂണ് നാലിന് പ്രഖ്യാപിക്കുന്പോൾ സലയും ടീമിൽ ഉണ്ടാകുമെന്നാണ് ഫിഫ റാങ്കിൽ 46-ാം സ്ഥാനക്കാരുടെ നാട്ടിൽനിന്നുള്ള റിപ്പോർട്ട്. നിലവിൽ ഇറ്റലിയിൽ പരിശീലനത്തിലാണ് ഈജിപ്ഷ്യൻ സംഘം. ടീമിനൊപ്പം ചേരുന്നതുവരെ സല ലിവർപൂളിൽതന്നെ തുടരുമെന്നാണ് സൂചന. 1990നുശേഷം ആദ്യമായാണ് ഈജിപ്ത് ലോകകപ്പിനെത്തുന്നത്. റഷ്യ, സൗദി അറേബ്യ, ഉറുഗ്വെ എന്നിവയ്ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഈജിപ്ത്.
ഈജിപ്ത് വിശ്വസിക്കുന്നു, ലോകകപ്പിനുണ്ടാകും സല!
12:58 AM May 28, 2018 | Deepika.com