മോസ്കോ: റഷ്യൻ ലോകകപ്പ് ഫുട്ബോളിന്റെ ഒരുക്കൾ മിക്കതും പൂർത്തിയായിക്കഴിഞ്ഞു. എന്നാൽ, സമാരയിലെ കോസ്മോസ് അരീന എന്ന സ്റ്റേഡിയം അഴിമതിയുടെ നേർസാക്ഷ്യമായി പണി തീരാതെ കിടക്കുന്നു. സ്റ്റേഡിയത്തിലെ ആയിരത്തോളം സീറ്റുകൾ ഇപ്പോൾ കാണാനില്ലെന്നാണ് പറയുന്നത്. ചിലതൊക്കെ പൊളിഞ്ഞു പോയതാണ്. ബാക്കി പലതും ഉപയോഗശൂന്യവും. അങ്ങനെയുള്ളതെല്ലാം നീക്കിയപ്പോഴാണ് സീറ്റെണ്ണത്തിൽ ആയിരത്തിന്റെ കുറവു വന്നത്. എന്നാൽ, ഇവിടെ സീറ്റുണ്ടെന്ന ധാരണയിൽ അത്രയും ടിക്കറ്റ് വിൽപന നടത്തിയതാണ് അഴിമതിക്കഥകളായി പുറത്തു വന്നത്. ഇവിടത്തെ ഫാൻ സെന്ററിന്റെ നിർമാണവും ഇതുവരെ തുടങ്ങിയിട്ടില്ല.
പുറമേ കാണാൻ ഏറ്റവും ഭംഗിയുള്ള സ്റ്റേഡിയങ്ങളിലൊന്നാണിത്. അടിയന്തരമായി നിലത്തിറക്കിയ ഒരു ബഹിരാകാശ പേടകമെന്നൊക്കെ തോന്നും. അറുപതു മീറ്റർ ഉയരമുള്ളൊരു ഗ്ലാസ് താഴികക്കുടമാണ് ഇതിന്റെ പ്രധാന ആകർഷണം. വ്യോമയാന മേഖലയുടെ പഴയ കേന്ദ്രമെന്ന നിലയിൽ സമാരയ്ക്ക് ആദരം നൽകുന്ന തരത്തിലായിരുന്നു ഡിസൈൻ.
സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം പലവട്ടം മാറ്റിവച്ചതോടെ ഫിഫയും സമാരയെ എഴുതിത്തള്ളിയ മട്ടാണ്. ഇനി ഇതിന്റെ ഉദ്ഘാടനം മറ്റു സ്റ്റേഡിയങ്ങളുടേതൊക്കെ കഴിഞ്ഞ് ഏറ്റവും അവസാനം മതിയെന്ന നിലപാടിലാണ് ഫിഫ.
45,000 ഇരിപ്പിടങ്ങൾ ഉള്ളതായാണ് ഫിഫ റിപ്പോർട്ട്. നിലവിലെ സാഹചര്യം കണക്കിലെടുക്കുന്പോൾ ഒന്നുകിൽ വിറ്റ ടിക്കറ്റുകൾ തിരിച്ചെടുക്കണം, അല്ലെങ്കിൽ പട്ടികയിൽ പറയുന്നതുപോലെ സീറ്റുകൾ ഇനിയും നിർമിക്കണം. ജൂണ് 17 നാണ് ഇവിടുത്തെ ആദ്യ ലോകകപ്പ് മൽസരം. ഗ്രൂപ്പ് ഇ യിലുള്ള കോസ്റ്ററിക്കയും സെർബിയയും തമ്മിൽ പോരാടും. തുടർന്ന് ജൂലൈ ഏഴിന് ക്വാർട്ടർ ഫൈനൽ ഉൾപ്പെടെ അഞ്ച് മത്സരങ്ങൾ അരങ്ങേറും.
ജോസ് കുന്പിളുവേലിൽ
ആരവം ഉയരുംമുന്പേ അഴിമതി!
12:09 AM May 27, 2018 | Deepika.com