ന്യൂഡൽഹി: ഈ വർഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന മധ്യപ്രദേശിൽനിന്നും രാജസ്ഥാനിൽനിന്നും കോണ്‍ഗ്രസിനു ശുഭവാർത്ത. ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പു നടന്നാൽ ഇരുസംസ്ഥാനങ്ങളിലും കോൺഗ്രസ് അധികാരത്തിലേറുമെന്ന് എബിപി-സിഎസ്ഡിഎസ് നടത്തിയ മൂഡ് ഓഫ് ദ നേഷൻ സർവേ പ്രവചിക്കുന്നു.
മധ്യപ്രദേശിൽ ഭരണകക്ഷിയായ ബിജെപിയേക്കാൾ 15 ശതമാനം അധികം വോട്ട് കോണ്‍ഗ്രസിനു ലഭിക്കും. 230 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഇപ്പോൾ നടന്നാൽ കോണ്‍ഗ്രസിന് 49 ശതമാനം വോട്ട് വിഹിതവും ബിജെപിക്ക് 34 ശതമാനം വോട്ട് വിഹിതവും ലഭിക്കുമെന്നാണ് സർവേയിലെ കണ്ടെത്തൽ.
ഒരു കാലത്ത് കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായിരുന്ന മധ്യപ്രദേശ് 14 വർഷമായി ബിജെപിയാണു ഭരിക്കുന്നത്. ശിവരാജ് സിംഗ് ചൗഹാന്റെ ജനപ്രീതിയാണ് ബിജെപിക്കു മൂന്നുവട്ടം ഭരണത്തുടർച്ച ഉറപ്പുവരുത്തിയത്. എന്നാൽ, ഏതാനും വർഷമായി സ്ഥിതിഗതി പാടെ മാറിയിരിക്കുകയാണ്. അഴിമതിയും കർഷക ആത്മഹത്യയും ശക്തമായ ഭരണവിരുദ്ധ വികാരമായി മാറിയിരിക്കുന്നു. അനുകൂല സാഹചര്യം മുതലെടുത്ത് കമൽനാഥ്, ദിഗ്വിജയ് സിംഗ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് ശക്തമായ പ്രചാരണം നടത്തിവരുകയാണ്.
ജ്യോതിരാദിത്യ സിന്ധ്യയാണ് പ്രചാരണത്തിനു നേതൃത്വം നൽകുന്നതെങ്കിലും മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമിട്ട് കമൽനാഥും ദിഗ് വിജയ് സിംഗും രംഗത്തുണ്ട്. കമൽനാഥിനെ അടുത്തിടെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിച്ചിരുന്നു.
2019 ജനുവരിയിലാണ് സംസ്ഥാന നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. 2013ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 165 സീറ്റ് നേടിയാണ് ബിജെപി ഭരണം നിലനിർത്തിയത്. കോണ്‍ഗ്രസിന് 58 സീറ്റും ബിഎസ്പിക്കു നാലു സീറ്റും ലഭിച്ചു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ നടന്ന ലോക്സഭ-നിയമസഭ ഉപതെരഞ്ഞെടുപ്പുകളിൽ കോണ്‍ഗ്രസിനായിരുന്നു വിജയം.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഎസ്പി, പ്രാദേശിക കക്ഷിയായ ഗോണ്ട്വാനാ ജൻതന്ത്ര പാർട്ടി(ജിജിപി) എന്നിവയുമായി സഖ്യമുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ബിഎസ്പിക്ക് 40 മണ്ഡലങ്ങളിലും ജിജിപിക്ക് 22 മണ്ഡലങ്ങളിലും നിർണായക സ്വാധീനമുണ്ട്.
2013ൽ നടന്ന നിയമസഭാതെരഞ്ഞെടുപ്പിൽ 52 മണ്ഡലങ്ങളിൽ ബിജെപിയോടു കോണ്‍ഗ്രസ് പരാജയപ്പെട്ടത് 5,000 വോട്ടിനു താഴെ ഭൂരിപക്ഷത്തിലായിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് പ്രാദേശിക കക്ഷികളുമായി സഖ്യമുണ്ടാക്കാൻ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുള്ളത്.
ഇപ്പോൾ നിയമസഭാതെരഞ്ഞെടുപ്പു നടന്നാൽ രാജസ്ഥാനിൽ ബിജെപിയെക്കാൾ അഞ്ചു ശതമാനം അധികം വോട്ട് കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് സർവേയിലെ കണ്ടെത്തൽ. കോണ്‍ഗ്രസിന് 44 ശതമാനവും ബിജെപിക്ക് 39 ശതമാനവും വോട്ട് ലഭിച്ചേക്കാം. 200 അംഗ രാജസ്ഥാൻ നിയമസഭയുടെ കാലാവധി അടുത്ത വർഷം ജനുവരിയോടെ അവസാനിക്കും.
മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങൾക്കൊപ്പമായിരിക്കും രാജസ്ഥാനിലും വോട്ടെടുപ്പ്. ഈ വർഷം ആറു നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ നാലിടത്തും രണ്ട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ രണ്ടിടത്തും കോണ്‍ഗ്രസിനായിരുന്നു വിജയം. 2013-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 163 സീറ്റുകൾ നേടിയാണ് വസുന്ധര രാജെ സിന്ധ്യയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിലേറിയത്. കോണ്‍ഗ്രസിന്റെ അംഗബലം 21 ആയി ചുരുങ്ങിയിരുന്നു.
മധ്യപ്രദേശിൽ ഭരണകക്ഷിയായ ബിജെപിയേക്കാൾ 15 ശതമാനം അധികം വോട്ട് കോണ്‍ഗ്രസിനു ലഭിക്കും. 230 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഇപ്പോൾ നടന്നാൽ കോണ്‍ഗ്രസിന് 49 ശതമാനം വോട്ട് വിഹിതവും ബിജെപിക്ക് 34 ശതമാനം വോട്ട് വിഹിതവും ലഭിക്കുമെന്നാണ് സർവേയിലെ കണ്ടെത്തൽ.
ഒരു കാലത്ത് കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായിരുന്ന മധ്യപ്രദേശ് 14 വർഷമായി ബിജെപിയാണു ഭരിക്കുന്നത്. ശിവരാജ് സിംഗ് ചൗഹാന്റെ ജനപ്രീതിയാണ് ബിജെപിക്കു മൂന്നുവട്ടം ഭരണത്തുടർച്ച ഉറപ്പുവരുത്തിയത്. എന്നാൽ, ഏതാനും വർഷമായി സ്ഥിതിഗതി പാടെ മാറിയിരിക്കുകയാണ്. അഴിമതിയും കർഷക ആത്മഹത്യയും ശക്തമായ ഭരണവിരുദ്ധ വികാരമായി മാറിയിരിക്കുന്നു. അനുകൂല സാഹചര്യം മുതലെടുത്ത് കമൽനാഥ്, ദിഗ്വിജയ് സിംഗ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് ശക്തമായ പ്രചാരണം നടത്തിവരുകയാണ്.
ജ്യോതിരാദിത്യ സിന്ധ്യയാണ് പ്രചാരണത്തിനു നേതൃത്വം നൽകുന്നതെങ്കിലും മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമിട്ട് കമൽനാഥും ദിഗ് വിജയ് സിംഗും രംഗത്തുണ്ട്. കമൽനാഥിനെ അടുത്തിടെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിച്ചിരുന്നു.
2019 ജനുവരിയിലാണ് സംസ്ഥാന നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. 2013ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 165 സീറ്റ് നേടിയാണ് ബിജെപി ഭരണം നിലനിർത്തിയത്. കോണ്‍ഗ്രസിന് 58 സീറ്റും ബിഎസ്പിക്കു നാലു സീറ്റും ലഭിച്ചു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ നടന്ന ലോക്സഭ-നിയമസഭ ഉപതെരഞ്ഞെടുപ്പുകളിൽ കോണ്‍ഗ്രസിനായിരുന്നു വിജയം.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഎസ്പി, പ്രാദേശിക കക്ഷിയായ ഗോണ്ട്വാനാ ജൻതന്ത്ര പാർട്ടി(ജിജിപി) എന്നിവയുമായി സഖ്യമുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ബിഎസ്പിക്ക് 40 മണ്ഡലങ്ങളിലും ജിജിപിക്ക് 22 മണ്ഡലങ്ങളിലും നിർണായക സ്വാധീനമുണ്ട്.
2013ൽ നടന്ന നിയമസഭാതെരഞ്ഞെടുപ്പിൽ 52 മണ്ഡലങ്ങളിൽ ബിജെപിയോടു കോണ്‍ഗ്രസ് പരാജയപ്പെട്ടത് 5,000 വോട്ടിനു താഴെ ഭൂരിപക്ഷത്തിലായിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് പ്രാദേശിക കക്ഷികളുമായി സഖ്യമുണ്ടാക്കാൻ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുള്ളത്.
ഇപ്പോൾ നിയമസഭാതെരഞ്ഞെടുപ്പു നടന്നാൽ രാജസ്ഥാനിൽ ബിജെപിയെക്കാൾ അഞ്ചു ശതമാനം അധികം വോട്ട് കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് സർവേയിലെ കണ്ടെത്തൽ. കോണ്‍ഗ്രസിന് 44 ശതമാനവും ബിജെപിക്ക് 39 ശതമാനവും വോട്ട് ലഭിച്ചേക്കാം. 200 അംഗ രാജസ്ഥാൻ നിയമസഭയുടെ കാലാവധി അടുത്ത വർഷം ജനുവരിയോടെ അവസാനിക്കും.
മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങൾക്കൊപ്പമായിരിക്കും രാജസ്ഥാനിലും വോട്ടെടുപ്പ്. ഈ വർഷം ആറു നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ നാലിടത്തും രണ്ട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ രണ്ടിടത്തും കോണ്‍ഗ്രസിനായിരുന്നു വിജയം. 2013-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 163 സീറ്റുകൾ നേടിയാണ് വസുന്ധര രാജെ സിന്ധ്യയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിലേറിയത്. കോണ്‍ഗ്രസിന്റെ അംഗബലം 21 ആയി ചുരുങ്ങിയിരുന്നു.