ലണ്ടൻ: പാക്കിസ്ഥാനെതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ആതിഥേയരായ ഇംഗ്ലണ്ട് 184 റണ്‍സിനു പുറത്ത്. പാക് പേസർമാരായ മുഹമ്മദ് അബ്ബാസ്, ഹസൻ അലി എന്നിവരുടെ ബൗളിംഗ് ആണ് ഇംഗ്ലണ്ടിനെ തകർത്തത്. അബ്ബാസ് 23 ഉം അലി 51 ഉം റണ്‍സ് വീതം വിട്ടുനല്‍കി നാല് വിക്കറ്റ് വീതം വീഴ്ത്തി. 70 റണ്‍സ് എടുത്ത അലിസ്റ്റർ കുക്ക് മാത്രമാണ് ഇംഗ്ലീഷ് നിരയിൽ ചെറുത്തുനിൽപ്പ് നടത്തിയത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് 43 റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. ഇംഗ്ലണ്ടിനായി ഓഫ് സ്പിന്നർ ഡൊമിനിക് ബെസ് അരങ്ങേറ്റംകുറിച്ചു.
അർധസെഞ്ചുറി നേടിയ അലിസ്റ്റർ കുക്ക് പുതിയ റിക്കാർഡ് കുറിച്ചു. ഇംഗ്ലണ്ടിനായി തുടർച്ചയായ 154-ാം ടെസ്റ്റാണ് അലിസ്റ്റർ കുക്ക് കളിക്കുന്നത്. ഈ നേട്ടത്തിൽ ഓസ്ട്രേലിയയുടെ ഇതിഹാസമായ അലൻ ബോർഡറിനെ (153 മത്സരങ്ങൾ) കുക്ക് പിന്തള്ളി. തന്റെ റിക്കാർഡ് മറികടന്ന കുക്കിനെ ബോർഡർ അഭിനന്ദിച്ചു. 2006ൽ ഇന്ത്യക്കെതിരേ നാഗ്പുരിൽ അരങ്ങേറിയ കുക്കിനെ പിന്നീട് സെലക്ടർമാർ തഴഞ്ഞിട്ടേയില്ല.
ടെസ്റ്റ്: ഇംഗ്ലണ്ട് 184നു പുറത്ത്
12:59 AM May 25, 2018 | Deepika.com