ബാഴ്സലോണ: സ്പാനിഷ് വന്പൻ ക്ലബ്ബായ ബാഴ്സലോണയിൽ ഇനി ആന്ദ്രേ ഇനിയേസ്റ്റ എന്ന മധ്യനിര രാജാവില്ല... ഇനിയേസ്റ്റ ബാഴ്സയ്ക്കായി ഇറങ്ങിയ അവസാന മത്സരത്തിൽ റയൽ സോസിഡാഡിനെ 1-0നു കീഴടക്കി യാത്രയയപ്പ് മനോഹരമാക്കി. 57-ാം മിനിറ്റിൽ ഫിലിപ്പെ കുട്ടീനോ നേടിയ വണ്ടർ ഗോളായിരുന്നു മത്സരത്തിന്റെ ഫലം നിശ്ചയിച്ചത്. റയൽ സോസിഡാഡിന്റെ സാബി പ്രീറ്റോയുടെയും അവസാന മത്സരമായിരുന്നു.
മത്സരശേഷം ഇനിയേസ്റ്റയ്ക്ക് ബാഴ്സയുടെ തട്ടകമായ ന്യൂകാന്പിൽ വികാരഭരിതമായ യാത്രയയപ്പ് നല്കി. കണ്ണീരോടെയാണ് ഇനിയേസ്റ്റ ക്ലബ്ബിനോട് വിടചൊല്ലിയത്. സഹതാരമായ ലൂയിസ് സുവാരസ് അടക്കമുള്ളവരുടെ കണ്ണുകളും ഈറനണിഞ്ഞു... ഇനിയേസ്റ്റ... ഇനിയേസ്റ്റ... വിളികൾ മത്സരത്തിലുടനീളം ഗാലറിയിൽനിന്ന് മുഴങ്ങി.
81-ാം മിനിറ്റിൽ ഇനിയേസ്റ്റയെ പിൻവലിച്ചെങ്കിലും ആ വിളികൾ ഫൈനൽ വിസിൽവരെ നീണ്ടു... എന്നും നിങ്ങൾ എന്റെ ഹൃദയത്തിൽ ഉണ്ടായിരിക്കും എന്ന് ഇനിയേസ്റ്റ മറുപടി പ്രസംഗത്തിൽ വികാരവായ്പ്പോടെ പറഞ്ഞു. ചൈനീസ് ക്ലബ്ബിലേക്ക് നീങ്ങുമെന്ന് റിപ്പോർട്ടുണ്ടെങ്കിലും മാഞ്ചസ്റ്റർ സിറ്റിയും ഇനിയേസ്റ്റയ്ക്കായി ശ്രമം നടത്തുന്നതായി സൂചനയുണ്ട്. എന്നാൽ, അടുത്ത സീസണിൽ എവിടെയാണെന്നതിനെക്കുറിച്ച് സ്പാനിഷ് താരം പ്രതികരിച്ചില്ല. 22 വർഷത്തെ ബാഴ്സലോണ കരിയറിനിടെ 674 മത്സരങ്ങളിൽ ബൂട്ടണിഞ്ഞു.
അത്ലറ്റിക്കോ മാഡ്രിഡിൽ തന്റെ അവസാന മത്സരത്തിൽ ഫെർണാണ്ടോ ടോറസ് ഇരട്ട ഗോൾ നേടി. ഐബറിനെതിരായ മത്സരത്തിൽ ടോറസിന്റെ ഇരട്ട ഗോളിലൂടെ അത്ലറ്റിക്കോ 2-2 സമനില പാലിച്ചു. ലാ ലിഗയിൽ 93 പോയിന്റുമായാണ് ബാഴ്സ കിരീടമണിഞ്ഞത്. 79 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡ് രണ്ടാം സ്ഥാനത്ത് എത്തി. ഇവയ്ക്കൊപ്പം റയൽ മാഡ്രിഡ് (76പോയിന്റ്), വലൻസിയ (73 പോയിന്റ്) എന്നിവയും ആദ്യ നാലിലെത്തി ചാന്പ്യൻസ് ലീഗ് യോഗ്യത നേടി. ഡിപോർട്ടീവ, ലാ പാൽമസ്, മലാഗ എന്നിവ തരംതാഴ്ത്തപ്പെട്ടു.
കണ്ണീരണിഞ്ഞ് ഇനിയേസ്റ്റ...
01:30 AM May 22, 2018 | Deepika.com