ലോക ഫുട്ബോളിലെ താരചക്രവർത്തിമാരായ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും അവസാന അങ്കത്തിനായിരിക്കുമോ റഷ്യൽ എത്തുന്നത്. റഷ്യൻ ലോകകപ്പ് ഇരുവരുടെയും അവസാന ലോകകപ്പ് ആയിരിക്കുമോ? 2022ലെ ഖത്തർ ലോകകപ്പിന് ഇവർക്കു ബാല്യമുണ്ടോ? ഖത്തറിൽ ലോകകപ്പ് എത്തുമ്പോൾ ക്രിസ്റ്റ്യാനോയ്ക്ക് 36 ഉം മെസിക്ക് 35ഉം വയസാകും...
മാറഡോണയ്ക്കു ശേഷം കായികലോകത്തിനു ലഭിച്ച രണ്ടു സുവർണമുത്തുകളാണ് മെസിയും ക്രിസ്റ്റ്യാനോയും. ഒരേ കാലഘട്ടത്തിൽ മൈതാനം വാഴുന്ന ഇരുവരെയും താരതമ്യം ചെയ്യുന്നവരുണ്ട്. വിംഗർ എന്ന നിലയ്ക്കു മൈതാനത്തിന്റെ പാർശ്വത്തിലേക്കു മാറി നിലയുറപ്പിച്ചു മുന്നേറി ഗോൾമുഖം വിറപ്പിക്കുന്ന താരമാണ് ക്രിസ്റ്റ്യാനോയെങ്കിൽ ഒരേ സമയം വിംഗറും സ്ട്രൈക്കറും അറ്റാക്കിംഗ് മിഡ്ഫീൽഡറുമായി മെസി നിറഞ്ഞു നിൽക്കുന്നു. മൈതാനത്തെ അപൂർവ പ്രതിഭാസമാണിവർ.
ഇവർക്കു പുറമെ ഒട്ടേറെ പ്രഗത്ഭതാരങ്ങൾ അണിനിരക്കുന്ന ലോകകപ്പാണിത്. പരിക്കുമാറി തിരിച്ചെത്താനൊരുങ്ങുന്ന ബ്രസീൽ സൂപ്പർ താരം നെയ്മർ, ഫ്രാൻസിന്റെ അന്റോണിയോ ഗ്രീസ്മാൻ, ഇംഗ്ലണ്ടിന്റെ ഹാരി കെയ്ൻ, ജയ്മിവാർഡി, ബ്രസീലിന്റെ ഗ്രബിയേൽ ജീസസ്, ഫിലിപ്പെ കുട്ടീനോ, റോബർട്ടോ ഫിർമിനോ, ജർമനിയുടെ ടിമോ വെർനർ, പോളണ്ടിന്റെ റോബർട്ട് ലെവൻഡോവ്സ്കി, ബെൽജിയത്തിന്റെ ഇഡൻ മൈക്കൽ ഹസാർഡ്, ഉറുഗ്വെയുടെ ലൂയിസ് സുവാരസ്, എഡിസൻ കവാനി.. അങ്ങനെ നീളുന്നു ആ നിര. അതുകൊണ്ടുതന്നെ റഷ്യൻ ലോകകപ്പ് മെസിക്കും ക്രിസ്റ്റ്യാനോയ്ക്കും നിർണായകമാണ്.
ലോകകിരീടമെന്ന സ്വപ്നം
ഫുട്ബോളിൽ ഒട്ടനവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും ലോകകിരീടം ഇരുതാരങ്ങൾക്കും അന്യമാണ്. ലോകഫുട്ബോളിൽ മുൻനിരയിലാണ് ഇവരുടെ സ്ഥാനം. അതിനാൽ ഇരുവരുടെയും സമ്പൂർണതയ്ക്കു ലോകകപ്പ് അനിവാര്യമാണെന്നു കായികലോകം വിലയിരുത്തുന്നു.
1986-ലെ മെക്സിക്കോ ലോകകപ്പിൽ മാറഡോണയുടെ പടയോട്ടം ഇവരിൽനിന്ന് ആരാധകർ പ്രതീക്ഷിക്കുന്നതു അതുകൊണ്ടുതന്നെ. ടീമിനെ ഒന്നാകെ പ്രചോദിപ്പിച്ചു സംഘബലത്തോടെ എതിരാളികളെ ഒന്നൊന്നായി പിന്തള്ളിയാണ് മാറഡോണ ജർമനിയെ കീഴടക്കി കിരീടമുയർത്തിയത്. മറഡോണയുടെ ഒറ്റയാൾ പോരാട്ടം ഫുട്ബോളിലെ ചരിത്രമാണ്. മാറഡോണ കാണിച്ചതു പോലെയുള്ള മാജിക് ദേശീയ ടീമിൽ മെസിക്കു പ്രകടിപ്പിക്കാനായില്ലെങ്കിലും ഒരു ഉയിർപ്പാണ് മെസിയിൽനിന്നു പ്രതീക്ഷിക്കുന്നത്. ഒരാളുടെ മാത്രം മികവുകൊണ്ടു ലോകകപ്പ് നേടിയിരുന്ന കാലമല്ല ഇപ്പോൾ.കളി ജയിക്കാൻ സംഘബലം കൂടിയേ തിരൂ.
നാലു കൊല്ലം മുമ്പു ബ്രസീലിൽ ജർമനിയോട് ഏറ്റുമുട്ടി കൈവിട്ട കിരീടം തിരിച്ചുപിടിക്കാനൊരുങ്ങുകയാണ് അർജന്റീനയുടെ പ്രിയതാരം ലയണൽ മെസി. നേരിയ വ്യത്യാസത്തിനു കപ്പുകൾ നഷ്ടപ്പെട്ട കഥകളാണ് മെസിക്കു മുന്നിലുള്ളത്. മൂന്നു വർഷങ്ങൾക്കുള്ളിൽ മൂന്നു മേജർ കിരീടങ്ങളാണ് മെസിക്കും അർജന്റീനയ്ക്കും തലനാരിഴയ്ക്കു നഷ്ടമായത്. സമ്മർദങ്ങൾ എന്നും മെസിയെ തളർത്തിയിരുന്നുവെന്നു കാണാം. 2014 ലോകകപ്പ് ഫൈനലിൽ മെസി അവസാനമെടുത്ത ഫ്രീകിക്കും കോപ്പ ശതാബ്ദിയിലെ പെനാൽറ്റിയും തുലച്ചതു സമ്മർദം തന്നെയായിരുന്നു.
റഷ്യൻ ലോകകപ്പിൽ ശക്തരായ ഡി ഗ്രൂപ്പിലാണ് അർജന്റീന ചെന്നു പെട്ടിരിക്കുന്നത്. ലൂക്കാമോഡ്രിച്ചിന്റെയും റാക്കിട്ടിച്ചിന്റെയും ക്രൊയേഷ്യയെ മറികടക്കാൻ അത്ര എളുപ്പം സാധിക്കില്ല. അട്ടിമറിക്കാൻ കെൽപ്പുള്ള ഐസ്ലൻഡ്, ആഫ്രിക്കൻ ശക്തികളായ നൈജീരിയ എന്നിവരോടേറ്റുമുട്ടി പുറത്തുകടക്കണമെങ്കിൽ വലിയ അഭ്യാസം തന്നെ നടത്തണം.
ഈ അവസ്ഥയിൽ ക്രിസ്റ്റ്യാനോയെക്കാൾ ഭാരിച്ച ചുമതല മെസിക്കു തന്നെയാണ്. കഴിഞ്ഞ യൂറോപ്യൻ ചാമ്പ്യൻമാരായ പോർച്ചുഗലിൽ വർഷങ്ങളായി ഒരുമിച്ചു കളിക്കുന്നവരുടെ കൂട്ടമുണ്ട്. പരിചയസമ്പന്നതയും എല്ലാ പൊസിഷനിലും കിടയറ്റ താരങ്ങളും പോർച്ചുഗലിനു മേൽക്കൈ നൽകുന്നു. ഇതിനാൽ ക്രിസ്റ്റ്യാനോയ്ക്ക് അമിതപ്രശ്നങ്ങളില്ല. മെസിക്കു അങ്ങനെയല്ല കാര്യങ്ങൾ. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ചിതറുകയായിരുന്നു അർജന്റീന നിര. അവസാനം മെസിയുടെ കുതിപ്പിലാണ് അവർ റഷ്യയിലേക്കു പ്രവേശനം നേടിയത്. പലപ്പോഴും മുൻനിരയിലെ ഹിഗ്വെയ്നും സെർജിയോ അഗ്യൂറോയും വേണ്ടത്ര ശോഭിച്ചില്ല. ഇതുമൂലം മെസിക്കു മികച്ച കൂട്ടാളികളെയും ലഭിച്ചില്ല. യൂറോപ്പിലെ പ്രഗത്ഭരായ മറ്റു ടീമുകളെ പോലെ മികച്ച പകരക്കാരും അർജന്റീനയിലില്ല. സംഘടിതമായ മുന്നേറ്റം കുറയുന്നത് അർജന്റീനയിൽ കാണുന്നു.
ശതാബ്ദി കോപ്പയിലെ തോൽവിയുടെ പേരിൽ അന്താരാഷ്ട്ര ഫുട്ബോളിൽനിന്നു വിരമിക്കാനുള്ള തീരുമാനം മാറ്റി ദേശീയ ടീമിലേക്കു മെസി തിരിച്ചെത്തിയത് പ്രതീക്ഷയോടെ തന്നെയാണ്. മെസിയുടെ കളി രീതി മനസിലാക്കി മികച്ച പാസുകൾ നൽകാനും മെസിയിൽ നിന്നുള്ള മനോഹരമായ പാസുകൾ സ്വീകരിക്കാനും സഹതാരങ്ങൾക്കു കഴിഞ്ഞെങ്കിൽ മാത്രമേ ടീം മുന്നോട്ടുപോകൂ. മെസിയുടെ ഫ്രീകിക്കുകളും ഇക്കുറി നിർണായകമാവും. ഈ സീസണിൽ നിരവധി ഗോളുകളാണ് ഫ്രീകിക്കിലൂടെ മെസി നേടിയിരിക്കുന്നത്.
ബി ഗ്രൂപ്പിലാണ് ക്രിസ്റ്റ്യാനോയുടെ പോർച്ചുഗൽ. ഇതിൽ സ്പെയിനാണ് ഏറെ തലവേദനയാവുക. റയൽ, ബാഴ്സ താരങ്ങൾക്ക് ആധിപത്യമുള്ള സ്പെയിനിനോട് ഏറ്റുമുട്ടുന്ന ക്രിസ്റ്റ്യാനോയെ തടയുന്നതിൽ പ്രമുഖ പങ്കുവഹിക്കുക റയലിൽ കളിക്കൂട്ടുകാരനായ സെർജിയോ റാമോസ് ആയിരിക്കും. മൊറോക്കോ, ഇറാൻ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു രണ്ടു ടീമുകൾ. ഇതിൽ ഇറാൻ ശക്തമായി പ്രതിരോധിക്കാൻ ശേഷിയുള്ള ടീമാണ്. അതേസമയം, കളിക്കളത്തിൽ മൂർച്ചയുള്ള ആക്രമണം കാഴ്ചവയ്ക്കുന്ന റൊണാൾഡോ ഫോമിലായാൽ മത്സരഫലം അനുകൂലമായിരിക്കുമെന്നു പോർച്ചുഗൽ കരുതുന്നു. പന്ത് സ്വീകരിക്കാനും അതു ലക്ഷ്യത്തിലെത്തിക്കാനും ക്രിസ്റ്റ്യാനോയ്ക്കുള്ള കഴിവ് അപാരമാണ്. ടീമിന്റെ സംഘബലത്തിൽ മുന്നേറാനാകുമെന്നു തന്നെയാണ് പോർച്ചുഗൽ നായകനായ ക്രിസ്റ്റ്യാനോയുടെ പ്രതീക്ഷ.
വി. മനോജ്
കനൽ വഴിയിൽ മെസി, റോണോ
12:45 AM May 21, 2018 | Deepika.com