ന്യൂഡൽഹി: മുംബൈ ഇന്ത്യൻസിന് നിർണായക മത്സരത്തിൽ കാലിടറി. ഡൽഹി ഡെയർ ഡെവിൾസിനോട് ലീഗിലെ അവസാന മത്സരത്തിൽ 11 റണ്‍സിനു പരാജയപ്പെട്ട മുംബൈ പ്ലേ ഓഫ് കാണാതെ പുറത്ത്. നേരത്തേ പുറത്തായ ഡൽഹി ജയത്തോടെ മുംബൈക്കും പുറത്തേക്കുള്ള വഴി തുറന്നു. സ്കോർ: ഡെയർ ഡെവിൾസ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 174. മുംബൈ ഇന്ത്യൻസ് 19.3 ഓവറിൽ 163ന് പുറത്ത്.
ടോസ് നേടിയ ഡൽഹി ബാറ്റിംഗ് തെരഞ്ഞെടുത്തു. പോയിന്റ് പട്ടികയിൽ ഏറ്റവും പിന്നിലായ ഡെയർ ഡെവിൾസ് പ്ലേ ഓഫിൽനിന്ന് പുറത്തായിരുന്നു. ജയിച്ചാൽ പ്ലേ ഓഫിൽ കടക്കാമെന്ന സാധ്യതയുമായാണ് മുംബൈ ഇന്ത്യൻസ് ഇറങ്ങിയത്. ഡൽഹിയുടെ ഓപ്പണിംഗ് 30 റണ്‍സ് വരെയേ നീണ്ടുള്ളൂ. എട്ട് പന്തിൽ 12 റണ്‍സ് നേടിയ പൃഥ്വി ഷാ റണ്ണൗട്ട് ആയി. മാക്സ് വെൽ (18 പന്തിൽ 22 റണ്‍സ്), ശ്രേയസ് അയ്യർ (10 പന്തിൽ ആറ് റണ്‍സ്) എന്നിവർ തുടർന്ന് പുറത്തായി. നാലാം വിക്കറ്റിൽ ഋഷഭ് പന്തും (44 പന്തിൽ 64 റണ്‍സ്), വിജയ് ശങ്കറും (30 പന്തിൽ 43 നോട്ടൗട്ട്) 64 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചു. ശങ്കറിനൊപ്പം അഭിഷേഖ് ശർമ (10 പന്തിൽ 15 നോട്ടൗട്ട്) പുറത്താകാതെനിന്നു.
175 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലെത്തിയ മുംബൈയുടെ ആദ്യ വിക്കറ്റ് ആദ്യ ഓവറിൽത്തന്നെ വീണു. ആദ്യ മൂന്ന് പന്തിൽ സിക്സും ഫോറും ഡബിളും ഉൾപ്പെടെ 12 റണ്‍സ് നേടിയ സൂര്യകുമാർ യാദവ് നാലാം പന്തിൽ പുറത്ത്. എവിൻ ലെവിസ് (31 പന്തിൽ 48 റണ്‍സ്) മികവ് പുറത്തെടുത്തപ്പോൾ ഇഷാൻ കിഷൻ (അഞ്ച് റണ്‍സ്), കിറോണ്‍ പൊളാർഡ് (ഏഴ് റണ്‍സ്), രോഹിത് ശർമ (13 റണ്‍സ്), കൃനാൽ പാണ്ഡ്യ (നാല് റണ്‍സ്) എന്നിവർ വേഗത്തിൽ മടങ്ങി. ഹാർദിക് പാണ്ഡ്യയും (17 പന്തിൽ 27 റണ്‍സ്), അവസാന ഓവറുകളിൽ ബെൻ കട്ടിംഗും (20 പന്തിൽ 37 റണ്‍സ്) മുംബൈക്ക് പ്രതീക്ഷ നല്‍കിയെങ്കിലും തോൽവി ഒഴിവാക്കാൻ സാധിച്ചില്ല.
മുംബൈ പ്ലേ ഓഫ് കാണാതെ പുറത്ത്
12:45 AM May 21, 2018 | Deepika.com