ജയ്പുര്‍: ലോക ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങള്‍ നിറഞ്ഞ റോയൽ ചലഞ്ചേഴ്സ് ഇന്നലെ ഐപിഎൽ പോരാട്ടത്തിൽ 30 റണ്‍സിന് റോയൽസിനോട് പരാജയപ്പെട്ടതോടെ പ്ലേ ഓഫ് കാണാതെ പുറത്ത്. ജയത്തോടെ നാലാം സ്ഥാനത്തെത്തിയ രാജസ്ഥാന് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. ഇന്നുകൊണ്ടു ലീഗ് മത്സരങ്ങളെല്ലാം പൂര്‍ത്തിയാകുമ്പോള്‍ റോയല്‍സ് പ്ലേ ഓഫിലെത്തുമോ എന്ന കാര്യത്തില്‍ തീരുമാനമാകും. സ്കോർ: രാജസ്ഥാൻ 20 ഓവറിൽ അഞ്ച് വിക്കറ്റിന് 164. റോയൽ ചലഞ്ചേഴ്സ് 19.2 ഓവറിൽ 134.
റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനൊപ്പമുള്ള പതിനൊന്നുപേരില്‍ ഒരു ബംഗളൂരു കളിക്കാര്‍ പോലുമില്ലായിരുന്നു. എന്നാല്‍, രാജസ്ഥാന് റോയല്‍സിനൊപ്പം മൂന്നുപേരുണ്ടായിരുന്നു. ഇതില്‍ ഒരാള്‍ ബാറ്റും ബൗളും ചെയ്തില്ല. ഇറങ്ങിയ മറ്റ് രണ്ടുപേര്‍- ശ്രേയസ് ഗോപാലും കൃഷ്ണപ്പ ഗൗതമും ഗംഭീര പ്രകടനം പുറത്തെടുത്ത് തങ്ങളുടെ ഹോം ഫ്രാഞ്ചൈസിയായ ബംഗളൂരുവി നെ ഐപിഎല്‍ 2018ല്‍നിന്നു പുറത്താക്കി. നാല് ഓവറില്‍ 16 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഗോപാലാണ് മാന്‍ ഓഫ് ദ മാച്ച്.
അവസാന ലീഗ് മത്സരത്തില്‍ രാജസ്ഥാന് റോയല്‍സ് ഓപ്പണര്‍ രാഹുല്‍ ത്രിപാഡിയുടെ (58 പന്തില്‍ 80 നോട്ടൗട്ട്) മികവില്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 164 റണ്‍സ് എടുത്തു. അജിങ്ക്യ രഹാനെ (31 പന്തില്‍ 33), ഹെന്റിച്ച് ക്ലാസന് (21 പന്തില്‍ 32), കൃഷ്ണപ്പ ഗൗതം ( 5 പന്തില്‍ 14) എന്നിവരും റോയല്‍സിന്റെ സ്കോറിനു കരുത്ത് പകര്‍ന്നു.
താരതമ്യേന ചെറിയ സ്കോര്‍ പിന്തുര്‍ന്ന റോയല്‍ ചലഞ്ചേഴ്സിന് 19.2 ഓവറില്‍ 134 റണ്‍സ് എടുത്തപ്പോള്‍ എല്ലാവരും പുറത്തായി. ഡിവില്യേഴ്സ് (35 പന്തില്‍ 53) പാര്‍ഥിവ് പട്ടേല്‍ (21 പന്തില്‍ 33) എന്നിവര്‍ മാത്രമാണ് മികച്ച സ്കോര്‍ കണ്ടെത്തിയത്.
ടോസ് രഹാനെ നേടി. ജോസ് ബട്ലര് ദേശീയ ടീമിനൊപ്പം ചേരാനായി ഇംഗ്ലണ്ടിലേക്കു പോയതിനാല്‍ രാഹനെ ത്രിപാഡിക്കൊപ്പം ജോഫ്ര ആര്‍ച്ചറെ ഓപ്പണിംഗിന് ഇറക്കി. എന്നാല്‍, മെയ്ഡനായ രണ്ടാം ഓവറില്‍ ഉമേഷ് യാദവ് ആര്‍ച്ചറിനെ മടക്കി. മൂന്നാമനായി രഹാനെ ഇറങ്ങിയതോടെ സ്കോറിംഗിനു ജീവന്‍വച്ചു. സഞ്ജു സാംസണ് നേരിട്ട ആദ്യ പന്തില്‍തന്നെ മോയിന്‍ അലിക്ക് ക്യാച്ച് നല്കി.
ലോക ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്ലിയും എബി ഡിവില്യേഴ്സും ഉള്ള ടീമിന് ഈ സ്കോര്‍ താരതമ്യേന ചെറുതായിരുന്നു. മുംബൈ ഇന്ത്യന്‍സിന്റെ പോയിന്റിനു മുന്നിലെത്തണമെങ്കില്‍ റോയല്‍ ചലഞ്ചേഴ്സിന് മത്സരം 15.5 ഓവറില്‍ ജയിക്കണമായിരുന്നു. ഓപ്പണര്‍മാരായ കോഹ്ലിക്കും പട്ടേലിനും തുടക്കത്തിലേ മികച്ച താളം കണ്ടെത്താനായില്ല. 2.5 ഓവറില്‍ 20 റണ്‍സിലെത്തിയപ്പോള്‍ കോഹ്ലിയെ (4) ഗൗതം ക്ലീന്‍ബൗള്‍ഡാക്കി. പട്ടേലിനൊപ്പം ഡിവില്യേഴ്സ് ചേര്‍ന്നതോടെ സ്കോര്‍ ഉയര്‍ന്നു. ഡിവില്യേഴ്സ് തുടര്‍ച്ചയായ ഫോറുകളുമായി അടിച്ചുതകര്ത്തുമുന്നേറിക്കൊണ്ടിരുന്നു. പട്ടേലും മോശമാക്കിയില്ല. എട്ട് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 74 എന്നായിരുന്നു അവസ്ഥ.
ഈ സമയത്ത് പന്തെറിയാനായി റോയല്‍സിന്റെ ലെഗ് സ്പിന്നേഴ്സ് എത്തി. എന്നാല്‍ ഡിവില്യേഴ്സ് പേടിക്കാതെ മുന്നോട്ടു പോയി. ഒമ്പതാം ഓവറില്‍ 21 പന്തില്‍ മൂന്നു ഫോറിന്റെയും രണ്ടു സിക്സിന്റെയും അകമ്പടിയില്‍ 33 റണ്‍സെടുത്തു പട്ടേലിനെ ഗോപാല്‍ പുറത്താക്കി. ആ ഓവറില്‍ മോയിന്‍ അലിയും (1) വീണു. പതിനൊന്നാം ഓവറില്‍ മന്ദീപ് സിംഗിനെയും (3) ഗോപാല്‍ പുറത്താക്കി. കോളിന് ഡി ഗ്രാന്‍ഡ്ഹോം (2) ഇഷ് സോധിക്കു മുന്നില്‍ കീഴടങ്ങി. ഡിവില്യേഴ്സ് ക്രീസിലുള്ളത് റോയല്‍ ചലഞ്ചേഴ്സിനു പ്രതീക്ഷയായിരുന്നു. എന്നാല്‍ മനോഹരമായ ഗൂഗ്ലിയിലൂടെ ഗോപാല്‍ ഡിവില്യേഴ്സിനെ മടക്കി. 35 പന്തില്‍ ഏഴു ഫോര്‍ നേടിയ ദക്ഷിണാഫ്രിക്കന്താരത്തെ ക്ലാസന് സ്റ്റംപ് ചെയ്യുകയായിരുന്നു. ഇതോടെ ബംഗളൂരുവിന്റെ വിധി നിശ്ചയിക്കപ്പെട്ടു.
ബംഗളൂരു പുറത്ത്
01:11 AM May 20, 2018 | Deepika.com