മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മൻസൂർ അലി ഖാൻ പട്ടൗഡിയുടെ സ്മരണാർഥം എല്ലാ വർഷവും നടത്തിവരുന്ന പട്ടൗഡി പ്രഭാഷണത്തിനായി ഇംഗ്ലീഷ് മുൻ താരം കെവിൻ പീറ്റേഴ്സണെ കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് (സിഒഎ) തെരഞ്ഞെടുത്തതിനെതിരേ ബിസിസിഐ. കുമാർ സംഗക്കാരയുടെ അസൗകര്യത്തെത്തുടർന്നാണ് സിഒഎ പീറ്റേഴ്സണെ തെരഞ്ഞെടുത്തത്.
ബിസിസിഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരിയാണ് പീറ്റേഴ്സണിന്റെ തെരഞ്ഞെടുപ്പിനെതിരേ രംഗത്ത് എത്തിയത്. നരി കോണ്ട്രാക്ടർ, ചാന്ദു ബോർഡെ, ഏറാപ്പള്ളി പ്രസന്ന, അബ്ബാസ് അലി ബൈഗ് തുടങ്ങിയ പട്ടൗഡിക്കൊപ്പം കളിച്ചവരെയാണ് നിർദേശിച്ചതെന്നും പീറ്റേഴ്സണെപ്പോലൊരു വിദേശ താരത്തെ കൊണ്ടുവരുന്നതിലൂടെ സിഒഎ നിരുത്തരവാദിത്വമാണ് പ്രകടിപ്പിച്ചതെന്നും അമിതാഭ് ചൗധരി കത്തിലൂടെ അറിയിച്ചു.
2011 അന്തരിച്ച പട്ടൗഡിയുടെ ഓർമയ്ക്കായി 2013ലാണ് പട്ടൗഡി മെമ്മോറിയൽ ലെക്ചർ ആരംഭിച്ചത്. ആദ്യ ലെക്ചർ നല്കിയത് സുനിൽ ഗാവസ്കറായിരുന്നു. തുടർന്ന് അനിൽ കുംബ്ലെ, വി.വി.എസ്. ലക്ഷ്മണ്, രാഹുൽ ദ്രാവിഡ്, ഫാറൂഖ് എൻജിനിയർ എന്നിവരും.
പട്ടൗഡി പ്രഭാഷണം: പീറ്റേഴ്സണെ തെരഞ്ഞെടുത്തതിനെതിരേ ബിസിസിഐ
01:48 AM May 19, 2018 | Deepika.com