തിരുവനന്തപുരം: സ്പോർട്സ് കൗണ്‍സിൽ ഭാരവാഹികളെ ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കാൻ വഴിയൊരുക്കുന്ന സ്പോർട്സ് നിയമഭേദഗതി സംബന്ധിച്ച കരടുബില്ലിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. ഇതോടെ, കൗണ്‍സിൽ ഭാരവാഹിസ്ഥാനത്തേക്ക് നോമിനേഷനിലൂടെ പ്രതിനിധികളെ നിശ്ചയിക്കുന്ന രീതി മാറും. സ്പോർട്സ് അസോസിയേഷൻ ഭാരവാഹികൾ അടങ്ങുന്ന ജനറൽ ബോഡിയിൽനിന്ന് വോട്ടെടുപ്പിലൂടെയാകും ജില്ലാ- സംസ്ഥാന സ്പോർട്സ് കൗണ്സിലുകളിലേക്ക് പ്രസിഡന്റും വൈസ് പ്രസിഡന്റും അടക്കമുള്ള പ്രധാന ഭാരവാഹികളെ തെരഞ്ഞെടുക്കുക.
നേരത്തേ നിലനിന്നിരുന്ന ഈ രീതി മാറ്റി മുൻ സർക്കാരാണ് നോമിനേഷൻ സമ്പ്രദായം കൊണ്ടുവന്നത്. ഇതാണു മാറ്റുന്നത്. ഇതോടൊപ്പം ജില്ലാ- സംസ്ഥാന സ്പോർട്സ് കൗണ്‍സിലുകളിലെ പ്രസിഡന്റും വൈസ് പ്രസിഡന്റും 10 വർഷത്തിൽ കൂടുതൽ ആ സ്ഥാനം വഹിക്കരുതെന്നും വ്യവസ്ഥയുണ്ട്. കായിക അസോസിയേഷനിൽ 12 വർഷത്തിൽ കൂടുതൽ ഭാരവാഹിയായിരിക്കാനും അനുവാദമുണ്ടാവില്ല. 12 വർഷമെന്ന കാലപരിധി നിലവിലുണ്ടെങ്കിലും അതു പലരും ദുരുപയോഗം ചെയ്യുന്നതായി പരാതിയുണ്ട്.
12 വർഷം ഭാരവാഹിയായിരുന്നിട്ട് ഒരു വർഷം മാറിനിന്ന് വീണ്ടും 12 വർഷത്തേക്ക് ഭാരവാഹിയായി വരുന്ന രീതിയാണ് പലരും പിന്തുടരുന്നത്. ഇത് തടയാനാണ് ഒരിക്കൽ 12 വർഷം ഭാരവാഹിയായിരുന്നയാൾ പിന്നീട് സ്ഥാനത്തേക്ക് വരരുതെന്ന വ്യവസ്ഥ കൊണ്ടുവരുന്നത്. 70 വയസ് പൂർത്തിയാകുന്നവർക്ക് സ്പോർട്സ് കൗണ്‍സിലിൽ അംഗമായി തുടരാൻ പാടില്ല.
ഗ്രാമപഞ്ചായത്ത്, മുനിസിപ്പൽ, കോർപറേഷൻ തലങ്ങളിൽ കായികമേഖലയെ പ്രോത്സാഹിപ്പിക്കാൻ സ്പോർട്സ് കൗണ്‍സിലുകൾ രൂപീകരിക്കാനും ശിപാർശയുണ്ട്. സ്പോർട്സ് കൗണ്‍സിലിന്റെ രൂപീകരണവും പ്രവർത്തനവും കൂടുതൽ ജനാധിപത്യപരമാക്കാൻ ഉദ്ദേശിച്ചാണു ഭേദഗതി കൊണ്ടുവരുന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
സ്പോർട്സ് കൗണ്‍സിലിൽ ഇനി ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ്
01:30 AM May 17, 2018 | Deepika.com