ന്യൂഡൽഹി: മൂന്നു പതിറ്റാണ്ടിനുശേഷം ദേശീയ ജൂണിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ സ്വർണത്തിളക്കവുമായി ലുധിയാനയിൽനിന്നു മടങ്ങിയ കേരള ടീമിന് നാട്ടിലേക്കു മടങ്ങാൻ സാധിച്ചത് രണ്ടു ദിവസത്തിനുശേഷം. യാത്രാ ടിക്കറ്റ് ശരിയാകാതിരുന്നതാണ് കാരണം.
ആണ്‍കുട്ടികളുടെ വിഭാഗം സ്വർണവും പെണ്‍കുട്ടികൾ വെള്ളിയും നേടിയിരുന്നു. ആണ്‍കുട്ടികൾ രാജസ്ഥാനെ കീഴടക്കി സ്വർണം നേടിയപ്പോൾ പെണ്‍കുട്ടികൾ തമിഴ്നാടിനോട് പൊരുതി തോറ്റ് വെള്ളിയണിഞ്ഞു.
മത്സരങ്ങൾക്കുശേഷം ലുധിയാനയിൽനിന്നു മടങ്ങുന്നതിനായി മാർച്ച് ആറിന് തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നെങ്കിലും ഇത് വെയ്റ്റിംഗ് ലിസ്റ്റിലായിരുന്നു. ഇന്നലെ പുറപ്പെടാനൊരുങ്ങുന്പോഴാണ് രണ്ടു പേരുടേതൊഴികെ ടിക്കറ്റുകൾ കണ്‍ഫേം ആയിട്ടില്ലെന്ന് അറിയുന്നത്. പിന്നീട് ഇവർ ഇന്നലെ വൈകുന്നേരം ഡൽഹിയിലെത്തി. നാളെ കേരളത്തിലേക്ക് മടങ്ങുന്നതിനായി തത്കാൽ ടിക്കറ്റെടുത്തിട്ടുണ്ട്. ടീം റീ ബൗണ്ട് എന്ന മുൻ കേരള ബാസ്കറ്റ്ബോൾ താരങ്ങളാണ് ഇവർക്ക് കണ്‍ഫേം ടിക്കറ്റില്ലാതെ യാത്ര ചെയ്യരുതെന്ന മുന്നറിയിപ്പു നൽകിയത്. ഇതേ തുടർന്നാണ് തത്കാൽ ടിക്കറ്റെടുത്ത് യാത്ര നാളത്തേക്കു മാറ്റിയത്.
ഇതിനിടെ സ്വന്തം ചെലവിൽ ലുധിയാനയിൽ എത്തിയ ആണ്‍കുട്ടികളുടെ പരിശീലകൻ സുദീപ് ബോസ് വിമാനത്തിൽ നാട്ടിലേക്കു മടങ്ങിയിരുന്നു. ആശങ്കകൾക്കൊടുവിൽ കേരള ബാസ്കറ്റ് ബോൾ അസോസിയേഷൻ ഇടപെട്ട് തുടർയാത്രയ്ക്കുള്ള ടിക്കറ്റുകളും മറ്റു സൗകര്യങ്ങളും ഒരുക്കിത്തന്നുവെന്നാണ് ആണ്‍കുട്ടികളുടെ ടീം മാനേജർ ബി. ആരോമൽ പറഞ്ഞത്. ന്യൂഡൽഹി റെയിൽബോർഡിന്റെ താരങ്ങൾക്കുള്ള സ്റ്റേഡിയത്തിൽ താമസ സൗകര്യം ലഭിച്ചു. യാത്ര സംബന്ധിച്ച ആശങ്കകൾ പരിഹരിച്ചതോടെ ഒരു ദിവസം ഡൽഹിയിൽ ചുറ്റിയടിക്കാനുള്ള അവസരം ലഭിച്ചതിൽ താരങ്ങൾ ഏറെ സന്തോഷത്തിലാണെന്ന് ബാസ്കറ്റ്ബോൾ അസോസിയേഷൻ സെക്രട്ടറി ഡോ. പ്രിൻസ് കെ. മറ്റം അറിയിച്ചു. നാളെ രാവിലെ മംഗള എക്സപ്രസിൽ ഇവർ കേരളത്തിലേക്കു പുറപ്പെടും.
സ്വർണത്തിളക്കത്തിലും ബാസ്കറ്റ്ബോൾ താരങ്ങൾക്കു യാത്രാക്ലേശം
01:49 AM May 16, 2018 | Deepika.com