ബർലിൻ: തുർക്കി വംശജരായ ജർമൻ ദേശീയ ഫുട്ബോൾ താരങ്ങളായ മെസ്യൂട്ട് ഒസിലും, ഇൽക്കെ ഗുണ്ടോഗനും തുർക്കി പ്രസിഡന്റ് തയിപ്പ് എർദോഗാനുമായി ലണ്ടനിൽ കണ്ടുമുട്ടിയത് വാവാദമാവുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.
ആഡംബര ഹോട്ടലായ ഫോർ സീസൺസിലാണ് ഇരുവരും എർദോഗാനുമായി സൗഹൃദം പങ്കുവച്ചതും റഷ്യൻ ലോകകപ്പിൽ തങ്ങൾ അണിയുന്ന ജഴ്സികൾ പ്രസിഡന്റിന് സമ്മാനിച്ചതും. തുർക്കിയുടെ ദേശീയ ടീം അംഗം സെങ്ക് ടോസനും അവർക്കൊപ്പമുണ്ടായിരുന്നു. ഗുണ്ടോഗൻ ജഴ്സിയിൽ കൈയൊപ്പു ചേർത്താണ് നൽകിയത്. എന്നാൽ, ജർമൻ ടീമിലെ തുർക്കി വംശജനായ എംറി ചാൻ എർദോഗാന്റെ ക്ഷണം നിരസിച്ചതും ശ്രദ്ധേയമായി.
ജർമൻ താരങ്ങളുടെ ഈ പ്രവൃത്തിയെ ജർമൻ രാഷ്ട്രീയ നേതാക്കളും ജർമൻ ഫുട്ബോൾ ഫെഡറേഷനും ചോദ്യം ചെയ്തിട്ടുണ്ട്. തുർക്കി വംശജയായ എസ്പിഡി പാർലമെന്റംഗം ലാലെ അക്വിൻ ഈ പ്രവൃത്തിയെ ശക്തമായി എതിർത്തു.
ജർമനിയിലെ ഗെൽസൻകിർഷനിൽ ജനിച്ച ഇരുവരും ജർമൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റൈൻമയറുമായി കൂടിക്കണ്ട് ജഴ്സി നൽകുകയായിരുന്നു വേണ്ടതെന്ന് അവർ ഇരുവരെയും കുറ്റപ്പെടുത്തി. കളിക്കളത്തിൽ ജർമൻ ദേശീയ ഗാനം ആലപിക്കുവാൻ വിസമ്മതിക്കുന്ന ജർമനിയുടെ ടർക്കി താരങ്ങളെ ടീമിൽ നിന്നു പുറത്താക്കണമെന്ന ആവശ്യവും ഇതോടെ ഉയർന്നുകഴിഞ്ഞു.
ജോസ് കുന്പിളുവേലിൽ
തുർക്കി വംശജരായ ജർമൻ ഫുട്ബോൾ താരങ്ങൾ വിവാദത്തിൽ
01:49 AM May 16, 2018 | Deepika.com