റോം: തുടർച്ചയായ ഏഴാം തവണയും യുവന്റസ് ഇറ്റാലിയൻ സീരി എ ഫുട്ബോൾ കിരീടമുയർത്തി. പത്തുപേരുമായി മത്സരം പൂർത്തിയാക്കിയ റോമയുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞ യുവന്റസ് ലീഗ് ജേതാക്കളായി.
രണ്ടാം സ്ഥാനക്കാരായ നാപ്പോളി സാംപ്ഡോറിയയെ 2-0ന് പരാജയപ്പെടുത്തിയെങ്കിലും യുവന്റസിന് 34-ാം തവണ സീരി എ കിരീടം ഉറപ്പിക്കാൻ ഒരു സമനില മാത്രം മതിയായിരുന്നു. കോപ്പ ഇറ്റാലിയയും നേടിയതോടെ യുവന്റസ് ഈ സീസണിൽ ഇറ്റലിയിൽ രണ്ട് കിരീടം നേടി. പരിശീലകനായുള്ള മാസിമില്യാനോ അല്ലെഗ്രിയുടെ നാലു സീസണിലും രണ്ടു കിരീടവും യുവന്റസിനായിരുന്നു. 68-ാം മിനിറ്റിൽ രാഡ്ജ നയൻഗോലാൻ ചുവപ്പ് കാർഡ് കണ്ടതോടെ റോമ പത്തുപേരായി ചുരുങ്ങി.
കഴിഞ്ഞ 22ന് ടൂറിനിൽവച്ച് യുവന്റസിനെതിരേ നാപ്പോളി ജയം നേടിയപ്പോൾ ലീഗ് കിരീടം ഇത്തവണ നേപ്പിൾസിലേക്കെന്നു തോന്നി. എന്നാൽ, അടുത്ത മത്സരങ്ങളിൽ 3-0ന് ഫിയറന്റീനയോടു തോറ്റു, ടോറിനയോട് 2-2ന് സമനിലയും വഴങ്ങിയതോടെ 1989-90നുശേഷം സീരി എ ചാന്പ്യന്മാരാകാമെന്ന മോഹം പൊലിഞ്ഞു. 88 പോയിന്റ് നേടിയ നാപ്പോളി ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും കൂടിയ പോയിന്റാണ് സ്വന്തമാക്കിയത്. 92 പോയിന്റാണ് യുവന്റസിന്.
ലീഗിൽ ഒരു മത്സരംകൂടി ശേഷിക്കേ നാപ്പോളിയുമായി യുവന്റസിനു നാലു പോയിന്റ് വ്യത്യാസമാണുള്ളത്. അടുത്തയാഴ്ച സാംപോളയ്ക്കെതിരേ ജയിച്ചാൽ റോമ മൂന്നാം സ്ഥാനക്കാരായി ചാന്പ്യൻസ് ലീഗിനു യോഗ്യത നേടും.
അല്ലെഗ്രിയുടെ അഞ്ചാമത്തെ സീരി എ കിരീടമാണ്. നാലു തവണ യുവന്റസിനൊപ്പവും 2010ൽ എസി മിലാനൊപ്പവും ഈ നേട്ടം കൈവരിച്ചു.
ഏഴാം സ്വർഗത്തിൽ യുവെ
12:41 AM May 15, 2018 | Deepika.com