ഡബ്ലിൻ: പാക്കിസ്ഥാനെതിരായ ടെസ്റ്റിൽ അയർലൻഡിന്റെ കെവിൻ ഒബ്രിയാൻ ചരിത്ര നേട്ടം സ്വന്തമാക്കി. കന്നി ടെസ്റ്റ് കളിക്കുന്ന അയർലൻഡിനായി സെഞ്ചുറി നേടിയ ഒബ്രിയാന്റെ കരുത്തിൽ നാലാം ദിനം അവസാനിക്കുന്പോൾ രണ്ടാം ഇന്നിംഗ്സിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 319 റണ്‍സ് എടുത്തിട്ടുണ്ട്. ഫോളോ ഓണ്‍ വഴങ്ങിയ അയർലൻഡിന് മൂന്ന് വിക്കറ്റ് ശേഷിക്കേ 139 റണ്‍സ് ലീഡുണ്ട്. 118 റണ്‍സ് എടുത്ത ഒബ്രിയാൻ ക്രീസിൽ തുടരുകയാണ്.
സ്കോർ: പാക്കിസ്ഥാൻ ഒന്‍പതിന് 310 ഡിക്ലയേർഡ്. അയർലൻഡ് 130, ഏഴിന് 319.
ഒരു ടീമിന്റെ അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറി നേടുന്ന നാലാമത്തെ ബാറ്റ്സ്മാനാണു കെവിൻ ഒബ്രിയാൻ. 1877ൽ ഓസ്ട്രേലിയയ്ക്കുവേണ്ടി ചാൾസ് ബാനർമാൻ(165), 1992ൽ സിംബാബ്വെയ്ക്കുവേണ്ടി ഡേവിഡ് ഹോട്ടൺ, 2000ൽ ബംഗ്ലാദേശിനുവേണ്ടി അമിനുൽ ഇസ്ലാം എന്നിവരാണു ടീമിന്റെ അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറി നേടിയ മറ്റു ബാറ്റ്സ്മാന്മാർ. ഡേവിഡ് ഹോട്ടണും അമിനുൾ ഇസ്ലാമും ഇന്ത്യക്കെതിരേയായിരുന്നു സെഞ്ചുറി നേടിയത്. ഇന്ത്യ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, പാക്കിസ്ഥാൻ, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകളുടെ അരങ്ങേറ്റ ടെസ്റ്റിൽ ആരും സെഞ്ചുറി നേടിയില്ല.
ചരിത്രം കുറിച്ച് കെവിൻ ഒബ്രിയാൻ
12:40 AM May 15, 2018 | Deepika.com