ന്യൂഡൽഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസും മലയാളിയുമായ ജസ്റ്റീസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയം ശിപാർശ കേന്ദ്രസർക്കാർ മടക്കി. ജസ്റ്റീസ് ജോസഫിന്റെ കാര്യത്തിൽ കൂടുതൽ വ്യക്തത വേണമെന്നും ശിപാർശപുനഃപരിശോധിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
ജസ്റ്റീസ് ജോസഫിനേക്കാൾ സീനിയറും യോഗ്യരുമായ വേറെ ചീഫ് ജസ്റ്റീസുമാരുണ്ട്, കേരള ഹൈക്കോടതിക്ക് മതിയായ പ്രാതിനിധ്യം നിലവിലുണ്ട്, സുപ്രീംകോടതിതന്നെ പിന്തുടരുന്ന മാനദണ്ഡങ്ങൾക്കു യോജിക്കുന്നില്ല, പട്ടികജാതി- വർഗ വിഭാഗങ്ങൾക്ക് പ്രാതിനിധ്യമില്ല തുടങ്ങിയ കാരണങ്ങളാണ് കേന്ദ്രസർക്കാർ നിരത്തിയത്. കേന്ദ്രനടപടിയിൽ നിയമലോകത്തും പുറത്തും വിമർശനമുയർന്നു. ഇതിനിടെ, കൊളീജിയം ഒരുമിച്ചുശിപാർശ ചെയ്ത രണ്ടു പേരിൽ ജസ്റ്റീസ് കെ.എം. ജോസഫിന്റെ പേര് തിരിച്ചയച്ച കേന്ദ്രസർക്കാർ നടപടിയിൽ തെറ്റില്ലെന്ന് ഇവരെ ശിപാർശ ചെയ്ത കൊളീജിയത്തിന്റെ തലവനായിരുന്ന ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അഭിപ്രായപ്പെട്ടു.
സ്വതന്ത്രസ്വഭാവം തകരും
ജസ്റ്റീസ് ജോസഫിനെ ഒഴിവാക്കി, മുതിർന്ന അഭിഭാഷക ഇന്ദു മൽഹോത്രയെ മാത്രം ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യിക്കുന്നത് ഉന്നത ജുഡീഷറിയുടെ സ്വതന്ത്രസ്വഭാവത്തെ ബാധിക്കുമെന്നതിനാൽ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഇതുപറഞ്ഞത്. സത്യപ്രതിജ്ഞ മാറ്റി വയ്ക്കുകയെന്നത് ചിന്തിക്കാനും ആലോചിക്കാനും പോലുമാകാത്തതും കേട്ടുകേൾവിയില്ലാത്തതും ആണെന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞു.
ജസ്റ്റീസ് ജോസഫിന്റെ നിയമനത്തിന് വിലക്കിട്ട കേന്ദ്രസർക്കാർ തീരുമാനത്തെ ന്യായീകരിക്കാനും ദീപക് മിശ്ര മടിച്ചില്ല. രണ്ടു പേരുകളിൽ നിന്ന് ഒരാളെ സ്വീകരിച്ച് മറ്റേയാൾക്കുള്ള ശിപാർശ തിരിച്ചയച്ച നടപടി കേന്ദ്രസർക്കാരിന്റെ അധികാര പരിധിയിൽപ്പെട്ട കാര്യമാണെന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞു. ജസ്റ്റീസ് ജോസഫിനെ മാത്രം തഴഞ്ഞ പശ്ചാത്തലത്തിൽ ഇന്ദു മൽഹോത്രയുടെ സത്യപ്രതിജ്ഞ മാറ്റി വയ്ക്കണമെന്നാവശ്യപ്പെട്ട് മുൻ സോളിസിറ്റർ ജനറൽ ഇന്ദിര ജയ്സിംഗും നൂറോളം അഭിഭാഷകരുമാണ് ഹർജി നൽകിയത്. കഴിഞ്ഞ ജനുവരി പതിനൊന്നിനായിരുന്നു ജസ്റ്റീസ് ജോസഫിനെയും അഡ്വ. ഇന്ദുവിനെയും സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാൻ കൊളീജിയം ശിപാർശ ചെയ്തത്.
രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അംഗീകാരത്തോടെയാണ് ജസ്റ്റീസ് ജോസഫിനെ നിയമിക്കാനുള്ള ശിപാർശ മടക്കുന്നതെന്ന് ചീഫ് ജസ്റ്റീസിന് അയച്ച കുറിപ്പിൽ നിയമമന്ത്രി രവിശങ്കർ പ്രസാദ് വ്യക്തമാക്കി. സുപ്രീംകോടതിയുടെ ജുഡീഷൽ ഉത്തരവനുസരിച്ചാണ് കൊളീജിയം സംവിധാനം സൃഷ്ടിക്കപ്പെട്ടത്. ജഡ്ജിമാരുടെ നിയമനത്തിനുള്ള മാനദണ്ഡങ്ങളും നിബന്ധനകളും മറ്റും തീരുമാനിച്ചതും ജുഡീഷൽ തീരുമാനം വഴി ആണെന്നു നിയമമന്ത്രാലയം ചൂണ്ടിക്കാട്ടി.
സീനിയോറിറ്റി
സീനിയോറിറ്റിയിൽ രാജ്യത്ത് ജസ്റ്റീസ് ജോസഫിന് നാല്പത്തിരണ്ടാം സ്ഥാനമാണെന്നു കേന്ദ്രം പറയുന്നു. എന്നാൽ, എല്ലാ ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരുടെയും മുതിർന്ന ജഡ്ജിമാരുടെയും സംയുക്ത സീനിയോറിറ്റി പരിഗണിച്ചാണ് ജസ്റ്റീസ് ജോസഫിനെ ശിപാർശ ചെയ്യുന്നതെന്ന് കോളീജിയം കേന്ദ്രത്തിനയച്ച പ്രമേയത്തിൽ വ്യക്തമാക്കിയിരുന്നു. ജഡ്ജിമാരുടെ യോഗ്യതകളും സ്വഭാവദാർഢ്യം, പരിശുദ്ധി തുടങ്ങിയവയും പരിശോധിച്ചാണ് ശിപാർശയെന്നും ചീഫ് ജസ്റ്റീസും നാലു മുതിർന്ന ജഡ്ജിമാരുമടങ്ങിയ കൊളീജിയം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
ഭിന്നത കൂടും
സുപ്രീംകോടതിയിലെ ജഡ്ജിമാർ തമ്മിലും കേന്ദ്രസർക്കാരും ഉന്നത ജുഡീഷ്യറിയും തമ്മിലും ഉള്ള ഭിന്നത കൂടുതൽ വഷളാക്കുന്നതാണ് പുതിയ സംഭവവികാസങ്ങൾ. കേന്ദ്രതീരുമാനം ജുഡീഷറിയുടെ സ്വതന്ത്ര സ്വഭാവത്തിലുള്ള കടന്നുകയറ്റമാണെന്ന് സുപ്രീംകോടതി ബാർ അസോസിയേഷൻ കുറ്റപ്പെടുത്തി. ഉത്തരാഖണ്ഡിലെ രാഷ്ട്രപതിഭരണം റദ്ദാക്കിയ വിധിയുടെ പേരിലാണ് ജസ്റ്റീസ് ജോസഫിന് കേന്ദ്രം വിലക്കിടുന്നതെന്നതു വ്യക്തമാണ്.
സർക്കാരിന് ഇഷ്ടമില്ലാത്ത വിധി പറയുന്ന ജഡ്ജിമാർക്കെതിരേയുള്ള ഇത്തരം ഭീഷണി ഭരണഘടനാ സ്ഥാപനത്തിനു മേലുള്ള സർക്കാരിന്റെ കൈകടത്തലായേ കാണാനാകൂ എന്ന് കോണ്ഗ്രസ് നേതാക്കളായ കപിൽ സിബൽ, ചി. ചിദംബരം എന്നിവർ അടക്കമുള്ള പ്രതിപക്ഷ നേതാക്കളും മുതിർന്ന അഭിഭാഷകരും ചൂണ്ടിക്കാട്ടി.
സുപ്രീംകോടതിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മുഴുവൻ ജഡ്ജിമാരുടെയും സംയുക്ത യോഗമായ ഫുൾകോർട്ട് വിളിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റീസുമാരായ രഞ്ജൻ ഗോഗോയി, മദൻ ബി. ലോകുർ എന്നിവർ കഴിഞ്ഞയാഴ്ച ചീഫ് ജസ്റ്റീസിനു കത്തെഴുതിയിരുന്നു. ജഡ്ജിമാരുടെ നിയമനം വൈകിപ്പിക്കുന്ന കേന്ദ്രനടപടിയെ ചോദ്യം ചെയ്ത് ജസ്റ്റീസ് കുര്യൻ ജോസഫും ജസ്റ്റീസ് ജെ.ചെലമേശ്വറും ചീഫ് ജസ്റ്റീസിനു പ്രതിഷേധ കത്തയച്ചിരുന്നു.
ജോർജ് കള്ളിവയലിൽ
ജസ്റ്റീസ് ജോസഫിനേക്കാൾ സീനിയറും യോഗ്യരുമായ വേറെ ചീഫ് ജസ്റ്റീസുമാരുണ്ട്, കേരള ഹൈക്കോടതിക്ക് മതിയായ പ്രാതിനിധ്യം നിലവിലുണ്ട്, സുപ്രീംകോടതിതന്നെ പിന്തുടരുന്ന മാനദണ്ഡങ്ങൾക്കു യോജിക്കുന്നില്ല, പട്ടികജാതി- വർഗ വിഭാഗങ്ങൾക്ക് പ്രാതിനിധ്യമില്ല തുടങ്ങിയ കാരണങ്ങളാണ് കേന്ദ്രസർക്കാർ നിരത്തിയത്. കേന്ദ്രനടപടിയിൽ നിയമലോകത്തും പുറത്തും വിമർശനമുയർന്നു. ഇതിനിടെ, കൊളീജിയം ഒരുമിച്ചുശിപാർശ ചെയ്ത രണ്ടു പേരിൽ ജസ്റ്റീസ് കെ.എം. ജോസഫിന്റെ പേര് തിരിച്ചയച്ച കേന്ദ്രസർക്കാർ നടപടിയിൽ തെറ്റില്ലെന്ന് ഇവരെ ശിപാർശ ചെയ്ത കൊളീജിയത്തിന്റെ തലവനായിരുന്ന ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അഭിപ്രായപ്പെട്ടു.
സ്വതന്ത്രസ്വഭാവം തകരും
ജസ്റ്റീസ് ജോസഫിനെ ഒഴിവാക്കി, മുതിർന്ന അഭിഭാഷക ഇന്ദു മൽഹോത്രയെ മാത്രം ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യിക്കുന്നത് ഉന്നത ജുഡീഷറിയുടെ സ്വതന്ത്രസ്വഭാവത്തെ ബാധിക്കുമെന്നതിനാൽ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഇതുപറഞ്ഞത്. സത്യപ്രതിജ്ഞ മാറ്റി വയ്ക്കുകയെന്നത് ചിന്തിക്കാനും ആലോചിക്കാനും പോലുമാകാത്തതും കേട്ടുകേൾവിയില്ലാത്തതും ആണെന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞു.
ജസ്റ്റീസ് ജോസഫിന്റെ നിയമനത്തിന് വിലക്കിട്ട കേന്ദ്രസർക്കാർ തീരുമാനത്തെ ന്യായീകരിക്കാനും ദീപക് മിശ്ര മടിച്ചില്ല. രണ്ടു പേരുകളിൽ നിന്ന് ഒരാളെ സ്വീകരിച്ച് മറ്റേയാൾക്കുള്ള ശിപാർശ തിരിച്ചയച്ച നടപടി കേന്ദ്രസർക്കാരിന്റെ അധികാര പരിധിയിൽപ്പെട്ട കാര്യമാണെന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞു. ജസ്റ്റീസ് ജോസഫിനെ മാത്രം തഴഞ്ഞ പശ്ചാത്തലത്തിൽ ഇന്ദു മൽഹോത്രയുടെ സത്യപ്രതിജ്ഞ മാറ്റി വയ്ക്കണമെന്നാവശ്യപ്പെട്ട് മുൻ സോളിസിറ്റർ ജനറൽ ഇന്ദിര ജയ്സിംഗും നൂറോളം അഭിഭാഷകരുമാണ് ഹർജി നൽകിയത്. കഴിഞ്ഞ ജനുവരി പതിനൊന്നിനായിരുന്നു ജസ്റ്റീസ് ജോസഫിനെയും അഡ്വ. ഇന്ദുവിനെയും സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാൻ കൊളീജിയം ശിപാർശ ചെയ്തത്.
രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അംഗീകാരത്തോടെയാണ് ജസ്റ്റീസ് ജോസഫിനെ നിയമിക്കാനുള്ള ശിപാർശ മടക്കുന്നതെന്ന് ചീഫ് ജസ്റ്റീസിന് അയച്ച കുറിപ്പിൽ നിയമമന്ത്രി രവിശങ്കർ പ്രസാദ് വ്യക്തമാക്കി. സുപ്രീംകോടതിയുടെ ജുഡീഷൽ ഉത്തരവനുസരിച്ചാണ് കൊളീജിയം സംവിധാനം സൃഷ്ടിക്കപ്പെട്ടത്. ജഡ്ജിമാരുടെ നിയമനത്തിനുള്ള മാനദണ്ഡങ്ങളും നിബന്ധനകളും മറ്റും തീരുമാനിച്ചതും ജുഡീഷൽ തീരുമാനം വഴി ആണെന്നു നിയമമന്ത്രാലയം ചൂണ്ടിക്കാട്ടി.
സീനിയോറിറ്റി
സീനിയോറിറ്റിയിൽ രാജ്യത്ത് ജസ്റ്റീസ് ജോസഫിന് നാല്പത്തിരണ്ടാം സ്ഥാനമാണെന്നു കേന്ദ്രം പറയുന്നു. എന്നാൽ, എല്ലാ ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരുടെയും മുതിർന്ന ജഡ്ജിമാരുടെയും സംയുക്ത സീനിയോറിറ്റി പരിഗണിച്ചാണ് ജസ്റ്റീസ് ജോസഫിനെ ശിപാർശ ചെയ്യുന്നതെന്ന് കോളീജിയം കേന്ദ്രത്തിനയച്ച പ്രമേയത്തിൽ വ്യക്തമാക്കിയിരുന്നു. ജഡ്ജിമാരുടെ യോഗ്യതകളും സ്വഭാവദാർഢ്യം, പരിശുദ്ധി തുടങ്ങിയവയും പരിശോധിച്ചാണ് ശിപാർശയെന്നും ചീഫ് ജസ്റ്റീസും നാലു മുതിർന്ന ജഡ്ജിമാരുമടങ്ങിയ കൊളീജിയം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
ഭിന്നത കൂടും
സുപ്രീംകോടതിയിലെ ജഡ്ജിമാർ തമ്മിലും കേന്ദ്രസർക്കാരും ഉന്നത ജുഡീഷ്യറിയും തമ്മിലും ഉള്ള ഭിന്നത കൂടുതൽ വഷളാക്കുന്നതാണ് പുതിയ സംഭവവികാസങ്ങൾ. കേന്ദ്രതീരുമാനം ജുഡീഷറിയുടെ സ്വതന്ത്ര സ്വഭാവത്തിലുള്ള കടന്നുകയറ്റമാണെന്ന് സുപ്രീംകോടതി ബാർ അസോസിയേഷൻ കുറ്റപ്പെടുത്തി. ഉത്തരാഖണ്ഡിലെ രാഷ്ട്രപതിഭരണം റദ്ദാക്കിയ വിധിയുടെ പേരിലാണ് ജസ്റ്റീസ് ജോസഫിന് കേന്ദ്രം വിലക്കിടുന്നതെന്നതു വ്യക്തമാണ്.
സർക്കാരിന് ഇഷ്ടമില്ലാത്ത വിധി പറയുന്ന ജഡ്ജിമാർക്കെതിരേയുള്ള ഇത്തരം ഭീഷണി ഭരണഘടനാ സ്ഥാപനത്തിനു മേലുള്ള സർക്കാരിന്റെ കൈകടത്തലായേ കാണാനാകൂ എന്ന് കോണ്ഗ്രസ് നേതാക്കളായ കപിൽ സിബൽ, ചി. ചിദംബരം എന്നിവർ അടക്കമുള്ള പ്രതിപക്ഷ നേതാക്കളും മുതിർന്ന അഭിഭാഷകരും ചൂണ്ടിക്കാട്ടി.
സുപ്രീംകോടതിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മുഴുവൻ ജഡ്ജിമാരുടെയും സംയുക്ത യോഗമായ ഫുൾകോർട്ട് വിളിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റീസുമാരായ രഞ്ജൻ ഗോഗോയി, മദൻ ബി. ലോകുർ എന്നിവർ കഴിഞ്ഞയാഴ്ച ചീഫ് ജസ്റ്റീസിനു കത്തെഴുതിയിരുന്നു. ജഡ്ജിമാരുടെ നിയമനം വൈകിപ്പിക്കുന്ന കേന്ദ്രനടപടിയെ ചോദ്യം ചെയ്ത് ജസ്റ്റീസ് കുര്യൻ ജോസഫും ജസ്റ്റീസ് ജെ.ചെലമേശ്വറും ചീഫ് ജസ്റ്റീസിനു പ്രതിഷേധ കത്തയച്ചിരുന്നു.
ജോർജ് കള്ളിവയലിൽ