ബംഗളൂരു: ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ധോണിയുടെ ബാറ്റിൽനിന്ന് സിക്സറുകൾ പെയ്തിറങ്ങിയപ്പോൾ ഒലിച്ചുപോയത് വിരാട് കോഹ്ലിയുടെ സ്വപ്നങ്ങൾ. ചെന്നൈ സൂപ്പർ കിംഗ്സ്- ബംഗളൂരു റോയൽ ചലഞ്ചേഴ്സ് പോരാട്ടത്തിൽ പിറന്നത് 33 സിക്സറുകൾ. അതിൽ 16 എണ്ണം റോയൽ ചലഞ്ചേഴ്സും 17 എണ്ണം സൂപ്പർ കിംഗ്സും പറത്തി.
ചെന്നൈയുടെ 17 സിക്സറുകളിൽ എട്ടെണ്ണം പിറന്നത് അന്പാട്ടി റായുഡുവിന്റെ ബാറ്റിൽനിന്നും ഏഴെണ്ണം എം.എസ്. ധോണിയുടെ ബാറ്റിൽനിന്നും. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും അധികം സിക്സർ പിറന്ന മത്സരമാണിത്. സിക്സർ മഴ പെയ്തിറങ്ങിയ പോരാട്ടത്തിൽ ബംഗളൂരു മുന്നോട്ടുവച്ച 206 റണ്‍സ് എന്ന ലക്ഷ്യം ചെന്നൈ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
34 പന്തിൽ ഏഴ് സിക്സും ഒരു ഫോറും അടക്കം 70 റണ്‍സ് എടുത്ത് പുറത്താകാതെനിന്ന ധോണിയാണ് കളിയിലെ താരമായത്. റായുഡു 53 പന്തിൽ 82 റണ്‍സ് നേടി. 20-ാം ഓവറിന്റെ നാലാം പന്തിൽ സിക്സർ പറത്തിയായിരുന്നു ധോണി ടീമിനെ ജയത്തിലെത്തിച്ചത്. ഇതു നാലാം തവണയാണ് ഐപിഎലിൽ ധോണി സിക്സർ പറത്തി ടീമിന്റെ വിജയറണ്‍ കുറിക്കുന്നത്. ക്യാപ്റ്റനായി ട്വന്റി-20യിൽ അയ്യായിരം (5010 റണ്‍സ്) കടക്കുന്ന ആദ്യതാരമായി ധോണി. 200ൽ അധികം സ്കോർ ചെന്നൈ സൂപ്പർ കിംഗ്സ് പിന്തുടർന്നു ജയിക്കുന്നത് ഐപിഎൽ ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ്.
ചിന്നസ്വാമി സ്റ്റേഡിയത്തിൽ വിരാട് കോഹ്ലി 2000 റണ്‍സ് പിന്നിട്ടു. ഏതെങ്കിലും ഒരു പ്രത്യേക മൈതാനത്ത് ഈ നേട്ടം കൈവരിക്കുന്ന ആദ്യതാരമാണ് വിരാട്. കോഹ്ലി ക്യാപ്റ്റനായുള്ള 100-ാം മത്സരവുമായിരുന്നു ചെന്നൈ-ബംഗളൂരു പോരാട്ടം. എം.എസ്. ധോണി (245), ഗൗതം ഗംഭീർ (170) എന്നിവരാണ് കോഹ്ലിക്കു മുന്നിലുള്ള ഇന്ത്യൻ താരങ്ങൾ. ഉമേഷ് യാദവ് ട്വന്റി-20യിൽ 100 വിക്കറ്റ് വീഴ്ത്തുന്നതിനും ചിന്നസ്വാമി സ്റ്റേഡിയം സാക്ഷ്യംവഹിച്ചു.
ധോണിക്കു വിസിൽപോട്...
12:55 AM Apr 27, 2018 | Deepika.com