പാരിസ്: അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷൻ നിയമങ്ങൾ പരിഷ്കരിച്ചു. പരിഷ്കരിച്ച നിയമപ്രകാരം പുരുഷ ഹോർമോണിന്റെ അളവ് സാധാരണ അളവിലും കൂടുതലുള്ള വനിതാ അത്ലറ്റുകൾ മരുന്ന് ഉപയോഗിക്കാതെ മെഡിറ്റേഷനിലൂടെ ഹോർമോണിന്റെ അളവ് കുറയ്ക്കണം. നേരത്തേ മരുന്ന് ഉപയോഗിച്ച് ഹോർമോൺ അളവ് കുറയ്ക്കാമായിരുന്നു.
800 മീറ്ററിൽ നിലവിലെ ഒളിന്പിക്സ് ചാന്പ്യനായ ദക്ഷിണാഫ്രിക്കയുടെ കാസ്റ്റർ സെമന്യയെ പ്രതികൂലമായി ബാധിക്കുന്ന പരിഷ്കാരമാണിത്. അതിനെതിരേ പ്രതിഷേധം ഉയർന്നുകഴിഞ്ഞു. ഒളിമ്പിക് മെഡല്‍ ജേതാവായ മധ്യദൂര ഓട്ടക്കാരി സെമന്യ 2009, 2011, 2017 ലെ ലോക ചാമ്പ്യന്‍ഷിപ്പുകളിലും 2012 ലണ്ടൻ ഒളിന്പിക്സിലും 2016ലെ റിയോ ഒളിമ്പിക്സിലും സ്വര്‍ണം നേടിയ താരമാണ്. എന്നാല്‍, സഹതാരങ്ങള്‍ പലരും പുരുഷനാണെന്ന് ആരോപിച്ചതും സ്വന്തം സമയങ്ങള്‍ വളരെ ചുരുങ്ങിയകാലത്തിനുള്ളില്‍ തിരുത്തിക്കുറിച്ചതും സെമന്യയുടെമേല് സംശയത്തിന്റെ നിഴല്‍ പതിപ്പിച്ചു.
ദീർഘകാലം നീണ്ട നിയമ പോരാട്ടത്തിലൂടെയാണ് സെമന്യ അനുകൂലമായ വിധി അന്താരാഷ്ട്ര കായിക ട്രൈബ്യൂണലിൽനിന്ന് നേടിയത്. മരുന്നു കഴിച്ച് ഹോർമോണിന്റെ അളവു ക്രമീകരിക്കുന്നത് മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്നാണ് വിദഗ്ധ ഡോക്ടർമാരും അറിയിച്ചത്. പുതിയ നിയമത്തിലെ അശാസ്ത്രീയതയ്ക്കെതിരേ വീണ്ടും നിയമപോരാട്ടത്തിനിറങ്ങുമെന്നാണ് സെമന്യ സൂചിപ്പിച്ചത്. സമാന കാരണങ്ങള്‍ ആരോപിച്ച് ഇന്ത്യയുടെ 100 മീറ്റർ താരം ദ്യുതിചന്ദിനെ തടഞ്ഞതും വിവാദമായിരുന്നു.
പുരുഷ ഹോർമോൺ: ഐഎഎഫിന്റെ പുതിയ നിയമം
12:55 AM Apr 27, 2018 | Deepika.com