ലണ്ടൻ: ചാന്പ്യൻസ് ലീഗ് ആദ്യപാദ സെമിഫൈനലിൽ എഎസ് റോമയ്ക്കെതിരേ ലിവർപൂളിന്റെ ജയത്തിനുശേഷം ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകർ പറഞ്ഞു, സലാം സല!!! കാരണം, മുഹമ്മദ് സല എന്ന ഇരുപത്തഞ്ചുകാരനാണ് ലിവർപൂളിന്റെ ജയത്തിനു വളവും വെള്ളവുമേകിയത്. രണ്ടു ഗോൾ നേടുകയും രണ്ടു ഗോളിനു വഴിയൊരുക്കുകയും ചെയ്ത ഈ ഈജിപ്ഷ്യൻ താരത്തിന്റെ പ്രകടനം അത്രയ്ക്ക് തിളക്കമാർന്നതായിരുന്നു. സല നിറഞ്ഞു കളിച്ച മത്സരത്തിൽ 5-2നു ചെന്പട ഇറ്റാലിയൻ സംഘത്തെ കീഴടക്കി.
റോമയിൽനിന്നാണ് സല ഈ സീസണിൽ ലിവർപൂളിലെത്തിയതെന്നതാണ് മറ്റൊരു വസ്തുത. പഴയ ക്ലബ്ബാണെന്ന പരിഗണനയേതുമില്ലാതെ 35, 45 മിനിറ്റുകളിൽ ഗോൾ നേടിയ സല, സാഡിയോ മാനെ (56-ാം മിനിറ്റ്), റോബർട്ടോ ഫിർമിനോ (61-ാം മിനിറ്റ്) എന്നിവരുടെ ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. 68-ാം മിനിറ്റിൽ ജയിംസ് മിൽനറുടെ കോർണർ കിക്കിൽനിന്ന് ഹെഡറിലൂടെ ഫിർമിനോയാണ് ആതിഥേയരുടെ അഞ്ചാം ഗോൾ നേടിയത്.
68 മിനിറ്റിനുള്ളിലാണ് സ്വന്തംതട്ടകമായ ആൻഫീൽഡിൽ അഞ്ച് ഗോളുകളും ചെന്പട നേടിയത്. ചാന്പ്യൻസ് ലീഗ് സെമി പോരാട്ടത്തിൽ അഞ്ച് ഗോൾ നേടുന്ന രണ്ടാമത്തെ ടീമാണ് ലിവർപൂൾ. 1995ൽ അയാക്സ് ആംസ്റ്റർഡാം 5-2ന് ബയേണ് മ്യൂണിക്കിനെ തകർത്തതാണ് ഇതിനു മുന്പത്തെ ഒരു ക്ലബിന്റെ അഞ്ചു ഗോൾ പ്രകടനം.
ഈ സീസണിൽ സലയുടെ ബൂട്ടിൽനിന്ന് പിറന്ന ഗോളുകളുടെ എണ്ണം 48 മത്സരങ്ങളിൽനിന്ന് 43 ആയി. ശരാശരി ഓരോ 87 മിനിറ്റിലും ഈജിപ്ഷ്യൻ താരം എതിർ വല കുലുക്കി. കഴിഞ്ഞ ഏഴ് മത്സരങ്ങളിലും ഗോൾ നേടിയ സലയെ പ്രഫഷണൽ ഫുട്ബോളേഴ്സ് അസോസിയേഷൻ ഈ വർഷത്തെ മികച്ച താരമായി തെരഞ്ഞെടുത്തിരുന്നു. ഒരു സീസണിൽ ലിവർപൂളിനായി ഏറ്റവും അധികം ഗോൾ നേടുന്ന താരമെന്ന ചരിത്രനേട്ടം കൈവരിക്കാൻ സലയ്ക്ക് ഇനി അഞ്ച് ഗോളുകൾകൂടി മതി.
അഞ്ച് ഗോളിനു പിന്നിട്ടുനിന്നെങ്കിലും എഡിൻ ഡെക്കോ (81-ാം മിനിറ്റ്), ഡിയാഗോ പെറോട്ടി (85-ാം മിനിറ്റ്, പെനാൽറ്റി) എന്നിവരുടെ ഗോളുകളിലൂടെ രണ്ടാം പാദത്തിൽ പോരാടാനുള്ള ഉൗർജം സംഭരിച്ചാണ് റോമ മടങ്ങിയത്. ബോക്സിനുള്ളിൽ മിൽനറുടെ ഹാൻഡ്ബോളിനാണ് റഫറി ചെന്പടയ്ക്കെതിരേ സ്പോട്ട് കിക്ക് വിധിച്ചത്.
ക്വാർട്ടർ പോരാട്ടത്തിൽ ബാഴ്സലോണയിൽവച്ച് മെസിക്കും സംഘത്തിനുമെതിരേ 4-1നു പരാജയപ്പെട്ടശേഷം സ്വന്തം തട്ടകത്തിൽ 3-0ന്റെ ജയം നേടിയാണ് റോമ സെമിയിൽ എത്തിയതെന്നത് വിസ്മരിച്ചുകൂടാ. അതുകൊണ്ട് അടുത്തമാസം മൂന്നാം തീയതി നടക്കുന്ന രണ്ടാം പാദ സെമിയിൽ റോമ കരുതിവച്ചിരിക്കുന്നത് എന്തെന്ന് കാത്തിരുന്നുകാണേണ്ടിയിരിക്കുന്നു എന്നാണ് ഫുട്ബോൾ നിരീക്ഷകരുടെ വിലയിരുത്തൽ.
കഴിഞ്ഞ 15 എവേ പോരാട്ടത്തിലും റോമ ജയം നേടിയിട്ടില്ലെന്നതും ചരിത്രം.
എട്ടിലധികം ഗോളുകൾ മൂന്ന് താരങ്ങൾ ഒരു ചാന്പ്യൻസ് ലീഗ് സീസണിൽ നേടുന്ന ഏക ടീം എന്ന റിക്കാർഡും ലിവർപൂൾ സ്വന്തമാക്കി. സല, ഫിർമിനോ എന്നിവർ 10ഉം മാനെ എട്ടും ഗോൾ ഈ യുവേഫ സീസണിൽ നേടി.
മധ്യനിരതാരം അലക്സ് ഓക്സലേഡിനു ഗുരുതര പരിക്കേറ്റതും ലിവർപൂളിനു പ്രഹരമായി. ഇംഗ്ലണ്ട് താരത്തിന് ശസ്ത്രക്രിയ വേണ്ടിവരുമെന്നും ലോകകപ്പ് മത്സരങ്ങൾ നഷ്ടപ്പെടുമെന്നുമാണ് റിപ്പോർട്ടുകൾ.
രാജി എന്റെ തീരുമാനമല്ല: വെംഗർ
ലണ്ടൻ: രാജിതീരുമാനം സ്വയം എടുത്തതല്ലെന്ന് ഈ സീസണ് അവസാനത്തോടെ ആഴ്സണൽ മാനേജർ സ്ഥാനം ഉപേക്ഷിക്കാനൊരുങ്ങുന്ന ആർസിൻ വെംഗർ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈ സീസണോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആഴ്സണലിന്റെ മാനേജർ സ്ഥാനം ഒഴിയുമെന്ന് വെംഗർ പ്രഖ്യാപിച്ചത്. നീണ്ട 22 വർഷം ആഴ്സണലിനെ പരിശീലിപ്പിച്ചശേഷമാണ് ഫ്രഞ്ചുകാരനായ വെംഗർ ഒരു വർഷത്തെ കരാർ ശേഷിക്കേ പടിയിറങ്ങുന്നത്.
യുവേഫ യൂറോപ്പ ലീഗ് ആദ്യപാദ സെമിയിൽ ആഴ്സണൽ ഇന്ന് സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടും. മറ്റൊരു പോരാട്ടത്തിൽ ഫ്രഞ്ച് ക്ലബ്ബായ മാഴ്സെ ഓസ്ട്രിയയിൽനിന്നുള്ള എഫ്സി സൽസ്ബർഗിനെ നേരിടും.
സലാം സല!
02:09 AM Apr 26, 2018 | Deepika.com