മുംബൈ: ബേസിൽ തന്പിയുടെ പേസിന്റെ കരുത്ത് സീസണിലെ ആദ്യ മത്സരത്തിൽത്തന്നെ വെളിപ്പെട്ടു. മുംബൈ ഇന്ത്യൻസിനെതിരേ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി ഇറങ്ങിയ മലയാളി പേസർ, മത്സരത്തിലെ നിർണായക വിക്കറ്റ് അടക്കം രണ്ട് വിക്കറ്റ് സ്വന്തമാക്കി. മത്സരത്തിൽ റഷീദ് ഖാൻ 11 റണ്‍സിന് രണ്ടും സിദ്ധാർഥ് കൗൾ 23 റണ്‍സിന് മൂന്നും വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും നിർണായക വിക്കറ്റ് ബേസിലിന്റെ പന്തിലാണ് വീണത്.
119 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലെത്തിയ മുംബൈ, ഓപ്പണർ സൂര്യകുമാർ യാദവിലൂടെ (38 പന്തിൽ 34 റണ്‍സ്) ജയത്തിലെത്താമെന്ന് ഒരു ഘട്ടത്തിൽ സ്വപ്നം കണ്ടിരുന്നു. 14.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 77 എന്ന നിലയിൽ നിൽക്കേയാണ് യാദവിനെ ബേസിൽ തന്പി റഷീദ് ഖാന്റെ കൈകളിൽ എത്തിച്ചത്. അതോടെ ആറിന് 77ലേക്കു പതിച്ച മുംബൈയുടെ അവസാന വിക്കറ്റ് നേടിയതും ബേസിൽതന്നെ. മുസ്താഫിസുർ റഹ്മാനെ (ഒരു റണ്‍) ഹൂഡയുടെ കൈകളിൽ എത്തിച്ച് ബേസിൽ മുംബൈയുടെ ഇന്നിംഗ്സ് 87ൽ അവസാനിപ്പിച്ചു. ഹൈദരാബാദിന് 31 റണ്‍സ് ജയം. മുംബൈയുടെ അഞ്ചാം തോൽവിയും.
ഭുവനേശ്വർ കുമാറിനു പകരമായാണ് ബേസിൽ ടീമിൽ ഇടംപിടിച്ചത്. എന്നാൽ, 15-ാം ഓവർ എറിയാനാണ് ബേസിലിനു ക്യാപ്റ്റൻ കെയ്ൻ വില്യംസണ് പന്ത് നല്‍കിയത്. ലഭിച്ച അവസരം മുതലാക്കിയ ബേസിൽ മുംബൈ ഇന്നിംഗ്സിലെ ടോപ് സ്കോററെത്തന്നെ വീഴ്ത്തി. 1.5 ഓവറിൽ നാല് റണ്‍സ് വഴങ്ങി ബേസിൽ രണ്ട് വിക്കറ്റും സ്വന്തമാക്കി.
സ്കോർ: സണ്‍ റൈസേഴ്സ് 18.4 ഓവറിൽ 118. മുംബൈ ഇന്ത്യൻസ് 18.5 ഓവറിൽ 87.
‘പേസിൽ’ തന്പി...
02:09 AM Apr 26, 2018 | Deepika.com