മ്യൂണിക്: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ രണ്ടാം സെമി ഫൈനലില്‍ ഇന്ന് ഉഗ്രപോരാട്ടം. നിലവിലെ ചാമ്പ്യന്മാര് റയല്‍ മാഡ്രിഡ് മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിന്റെ ഗ്രൗണ്ട് അലയന്‍സ് അരീനയില്‍ ഇറങ്ങുകയാണ്. ആക്രമണ ഫുട്ബോളിനു പേരുകേട്ട രണ്ട് ഫുട്ബോള്‍ ശക്തികള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ആവേശകരമായ മത്സരമാകും പുറത്തുവരുക.
12 യൂറോപ്യന്‍ കിരീടം നേടിയിട്ടുള്ള റയല്‍ തുടര്‍ച്ചയായ മൂന്നാം ചാമ്പ്യന്‍സ് ലീഗ് കിരീടമാണ് തേടുന്നത്. റയല്‍ തുടര്‍ച്ചയായ എട്ടാം സീസണിലാണ് സെമിയിലെത്തുന്നത്. യൂറോപ്യന്‍ ഫുട്ബോള്‍ ചരിത്രത്തില്‍ ഏഴാം തവണയാണ് റയല്‍ ബയേണിനെ സെമിയില്‍ നേരിടുന്നത്. അവസാനമായി 2014 സെമിയില്‍ ഏറ്റുമുട്ടിയപ്പോല്‍ ഹോമിലും എവേയിലും റയല്‍ വിജയിച്ചു.
റയലും ബയേണും യൂറോപ്യൻ കപ്പിൽ 24 തവണ ഏറ്റുമുട്ടി. റയലും ബയേണും 11 വിജയവുമായി ഒപ്പത്തിനൊപ്പമാണ്. എന്നാൽ ചാന്പ്യൻസ് ലീഗിൽ കഴിഞ്ഞ നാലു കളിയിൽ റയലാണ് വിജയിച്ചത്.
ക്വാര്‍ട്ടര്‍ ഫൈനലില്‍ സെവിയ്യയെ 2-1ന് തോല്‍പ്പിച്ചാണ് ബയേണ്‍ സെമിയിലെത്തിയത്. റയലിന്റെ സെമി പ്രവേശനം ആവേശകരമായിരുന്നു. യുവന്റസിനെതിരേ ടൂറിനില്‍ 3-0ന്റെ വിജയം നേടി. എന്നാല്‍ സ്വന്തം ഗ്രൗണ്ടിലെ രണ്ടാം പാദത്തില്‍ അസാമാന്യ പ്രകടനം നടത്തിയ യുവന്റസ് മൂന്നു ഗോള്‍ തിരിച്ചടിച്ച്് റയലിനെ ഞെട്ടിച്ചു. എന്നാല്‍ ഇഞ്ചുറി ടൈമില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പെനാല്‍റ്റിയില്‍ റയല്‍ 4-3ന്റെ അഗ്രഗേറ്റില്‍ ജയിച്ചു. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുടീമും തോല്‍വി അറിയുകയും ചെയ്തിരുന്നു.
ബയേണിന്റെ ഇപ്പോഴത്തെ പരിശീലകന് ജെപ് ഹെയ്ന്കെസിന്റെ ആദ്യത്തെ വിരമിക്കലിനു മുമ്പ് അദ്ദേഹത്തിനു കീഴില്‍ 2013 ബവേറിയന്‍ കരുത്തര്‍ യൂറോപ്പിലെ ക്ലബ് ചാമ്പ്യന്മാരായി. റയല്‍ മാഡ്രിഡിന്റെ 1997-98 സീസണിലെ പരിശീലകനായിരുന്നു ഹെയ്ന്കെസ്. കാര്‍ലോ ആന്‍സിലോട്ടിയുടെ കീഴില്‍ ഈ സീസണില്‍ ബയേണിന്റെ തുടക്കം മോശമായതോടെ ആന്‍സിലോട്ടിയെ പുറത്താക്കി. പിഎസ്ജിയോട് പാരീസിലേറ്റ 3-ന്റെ തോല് വിയാണ് ആന്‍സിലോട്ടിയുടെ പുറത്താകലിനു പ്രധാനകാരണമായത്. പകരം ടീമിനെ രക്ഷിക്കാനായി ഹെയ്ന്കെസിനെ തിരിച്ചുകൊണ്ടുവന്നു. ഈ സീസണുശേഷം തുടരില്ലെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. 2013ല്‍ ഹെയ്ന്കെസിന്റെ കീഴില്‍ ബയേണ്‍ ട്രിപ്പിള്‍ കിരീടം നേടി. ചാമ്പ്യന്‍സ് ലീഗ്-ബുണ്ടസ് ലിഗ, ജര്‍മന്‍ കപ്പ്. ഈ സീസണിലും അതാവര്‍ത്തിക്കുമെന്നാണ് ബയേണ്‍ ആരാധകരുടെ പ്രതീക്ഷകള്‍. ലീഗ് കിരീടം നേടിക്കഴിഞ്ഞു. ജര്‍മന്‍ കപ്പിന്റെ ഫൈനലിലുമെത്തി.
യൂറോപ്പിലെ പ്രധാന ടൂര്‍ണമെന്റില്‍ ടീമിനെ നയിക്കാന്‍ അദ്ദേഹത്തിന് മികച്ച കഴിവാണ്. ഹെയ്ന്കെസിന്റെ കീഴില്‍ റയല്‍ 1998ല്‍ ചാമ്പ്യന്മാരായിരുന്നു. 2012ല്‍ ഇദ്ദേഹത്തിന്റെ ബയേണ്‍ സെമിയില്‍ സാന്റിയാഗോ ബര്ണാബുവില്വച്ച് റയലിനെ പെനാല്‍റ്റിയില്‍ കീഴടക്കി. 2012ല്‍ ഫൈനലില്‍ ബയേണ്‍ തോറ്റു. 2013ല്‍ ജേതാക്കളുമായി. എന്നാല്‍ ഇതിനുശേഷം ബയേണിനെ നോക്കൗട്ട് മത്സരങ്ങളിലെല്ലാം സ്പാനിഷ് ടീമുകളാണ് പുറത്താക്കിയത്. കഴിഞ്ഞ സീസണില്‍ ക്വാര്‍ട്ടറില്‍ ബയേണിനെ രണ്ടു പാദങ്ങളിലും റയല്‍ തകര്‍ത്തു.
ഈ ലാ ലിഗ സീസണില്‍ റയലില്‍നിന്നു ഭേദപ്പെട്ട പ്രകടനമാണ് പുറത്തുവന്നത്. എന്നാല്‍ റൊണാള്‍ഡോയുടെ ഗോളടി മികവിലാണ് ചാമ്പ്യന്‍സ് ലീഗില്‍ റയലിന്റെ കുതിപ്പ്. ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായി പതിനൊന്നു മത്സരങ്ങളില്‍ ഗോള്‍ നേടിയ റൊണാള്‍ഡോ 15 ഗോളുമായി ഈ സീസണിൽ ഗോള്‍പട്ടികയില്‍ മുന്നിലാണ്. റയലിനായി തുടര്‍ച്ചയായ 12 കളിയിലും റൊണാള്‍ഡോ സ്കോര്‍ ചെയ്തിട്ടുണ്ട്. അത്ലറ്റിക് ബില്‍ബാവോയോടു 1-1ന് സമനില വഴങ്ങിയശേഷം ഒരാഴ്ചത്തെ പൂര്‍ണ വിശ്രമത്തിനുശേഷമാണ് റയല്‍ മ്യൂണക്കിലെത്തുന്നത്.
റൊണാള്‍ഡോയ്ക്കു മറുപടിയായി റോബര്‍ട്ട് ലെവന്‍ഡോവ്സകിയാണ് ബയേണിനുള്ളത്. ഈ സീസണില്‍ 43 കളിയില്‍ ലെവന്‍ഡോവ്സ്കി 39 ഗോള്‍ നേടി. ചാമ്പ്യന്‍സ് ലീഗില്‍ അഞ്ച് ഗോളാണ് പോളിഷ് താരത്തിന്റെ പേരില്‍. അടുത്ത സീസണില്‍ ലെവന്‍ഡോവ്സ്കിയെ സ്വന്തമാക്കാനായി റയല്‍ നോട്ടമിടുന്നുണ്ട്. അതുകൊണ്ട് താരത്തിന്റെ പ്രകടനം കൂടുതല്‍ മികവിലെത്തും. ഈ സീസണില്‍ സ്പെയിനില്‍ കിരീടമൊന്നുമില്ലാത്ത സിനദിന്‍ സിദാന് ചാമ്പ്യന്‍സ് ലീഗാണ് ലക്ഷ്യമിടുന്നത്.
ജെറോം ബോട്ടെംഗ്, മാറ്റ് ഹമ്മല്‍സ് എന്നിവര്‍ പ്രതിരോധത്തില്‍ മികച്ച ഒത്തിണക്കമാണ് കാണിക്കുന്നത്. ഇവരെ കടന്ന പന്തുമായെത്താന് റയലിന് ശക്തമായ ആക്രമണം നടത്തിയേ പറ്റൂ.
റൊണാള്‍ഡോ മാത്രമല്ല സിദാനുള്ളത് ഇസ്കോ, കരീം ബെന്‍സമ, മാര്‍കോ അസെന്‍സിയോ എന്നിവരുടെ മികവും റയലിനെ കരുത്തരാക്കുന്നു.
റയല്‍ മാഡ്രിഡ് - ബയേണ്‍ മ്യൂണിക് സൂപ്പര്‍ ക്ലാസിക് പോരാട്ടം
12:44 AM Apr 25, 2018 | Deepika.com