ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്കും ആഴ്സണലിനും വന്‍ ജയം. മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗ് കിരീട നേട്ടം സ്വന്തം എത്തിഹാദ് സ്റ്റേഡിയത്തില്‍ വന്‍ ജയത്തോടെ ആഘോഷിച്ചു.
മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത അഞ്ചു ഗോളിന് സ്വാന്‍സീ സിറ്റിയെ പരാജയപ്പെടുത്തി. ഇതോടെ മാഞ്ചസ്റ്റര്‍ 90 പോയിന്റിലെത്തി. ഡേവിഡ് സില്‍വ (12), റഹീം സ്റ്റെര്‍ലിംഗ് (16), കെവിന് ഡി ബ്രുയിന് (54), ബര്‍ണാഡോ സില്‍വ (64), ഗബ്രിയേല്‍ ജീസസ് (88) എന്നിവര്‍ ലക്ഷ്യം കണ്ടു. കിരീടം നേടിക്കഴിഞ്ഞ സിറ്റി കുറെ റിക്കാര്ഡുകള്ക്കാണ് ഇനി ലക്ഷ്യമിടുന്നത്. പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ജയം, ഗോള്‍, പോയിന്റ് എന്നിവയാണിനി പെപ് ഗാര്‍ഡിയോളയുടെ സംഘത്തിന്റെ ലക്ഷ്യം. നിലവില്‍ സിറ്റിക്ക് 29 ജയവും 98 ഗോളും 90 പോയിന്റുമുണ്ട്. ചെല്‍സിയുടെ പേരിലാണ് കൂടുതല്‍ വിജയം, ഗോള്‍, പോയിന്റ് എന്നീ റിക്കാര്‍ഡുകൾ -30 ജയം, 103 ഗോള്‍, 95 പോയിന്റ്. നാലു മത്സരങ്ങള്‍ ശേഷിക്കേ സിറ്റിക്ക് ഇപ്പോഴത്തെ ഫോമില്‍ റിക്കാര്‍ഡ് സ്വന്തം പേരിലാക്കാനാകും.
അവസാന പത്ത് മിനിറ്റിനിടെ മൂന്നു ഗോളടിച്ച് ആഴ്സണല്‍ 4-1ന് വെസ്റ്റ്ഹാം യുണൈറ്റഡിനെ തോല്‍പ്പിച്ചു. നാച്ചോ മോണ്റയല് 51-ാം മിനിറ്റില്‍ ആഴ്സണലിനെ മുന്നിലെത്തിച്ചു. എന്നാല്‍, 64-ാം മിനിറ്റില്‍ മാര്‍കോ അര്ണടോവിച്ച് വെസ്റ്റ് ഹാമിനു സമനില നല്കി. 82-ാം മിനിറ്റില്‍ ആരോണ്‍ റാംസെ പീരങ്കിപടയെ മുന്നിലെത്തിച്ചു. 85, 89 മിനിറ്റുകളില്‍ അലക്സണ്ടര്‍ ലാകാസെറ്റെ ആഴ്സീന്‍ വെംഗറുടെ ടീമിന് മികച്ച ജയമൊരുക്കി.
മാഞ്ചസ്റ്റര്‍ സിറ്റിക്കും ആഴ്സണലിനും മികച്ച ജയം
12:59 AM Apr 24, 2018 | Deepika.com