കോയമ്പത്തൂര്‍: 16-ാമത് ഫെഡറേഷന് കപ്പ് ദേശീയ ജൂണിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഹരിയാന ചാമ്പ്യന്മാരായി. അത്ലറ്റിക്സില് പുതിയ താരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ മികവ് പുലര്‍ത്തുന്ന ഹരിയാന 177.5 പോയിന്റുമായാണ് ചാമ്പ്യന്മാരായത്. 96 പോയിന്റുമായി കേരളത്തിന് അഞ്ചാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ. 151.5 പോയിന്റുമായി തമിഴ്നാട് രണ്ടാമതും 110 പോയിന്റുമായി ഉത്തര്‍പ്രദേശ് മൂന്നാമതും 104 പോയിന്റുമായി മഹാരാഷ് ട്ര നാലാമതുമെത്തി.
ചാമ്പ്യന്‍ഷിപ്പിന്റെ അവസാന ദിനമായ ഇന്നലെ കേരളം ഏഴു മെഡല്‍ നേടി. രണ്ടു സ്വര്‍ണവും മൂന്നു വെള്ളിയും വെങ്കലവും. പെണ്‍കുട്ടികളുടെ 4-400 മീറ്റര്‍ റിലേയിലും പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സിലും കേരളം സ്വര്‍ണം നേടി. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വിഷ്ണു പ്രിയ സ്വര്‍ണവും അബിഗെയ്ൽ ആരോക്യനാഥന് വെള്ളിയും നേടി. പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ സാന്ദ്ര ബാബു, ആണ്‍കുട്ടികളുടെ 4-400 മീറ്ററിലും ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ അഭിഷേക് മാത്യുവും വെള്ളി നേടി. പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ ആന്‍സി സോജന് വെങ്കലം നേടി.
ആണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ ഹരിയാനയുടെ ആശിഷ് ജാഖര്‍ (75.04 മീറ്റര്‍) പുതിയ ദേശീയ റിക്കാര്‍ഡോടെ സ്വര്‍ണത്തില്‍ മുത്തമിട്ടു. 2010ല്‍ ഹര്‍വീന്ദര്‍ സിംഗ് ദാഗര്‍ ഹനോനി സ്ഥാപിച്ച 71.53 മീറ്ററാണ് തീരുത്തിയത്.
പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിന്റെ കുതിപ്പായിരുന്നു. സ്വര്‍ണവും വെള്ളിയും കേരളത്തിന്റെ കുട്ടികള്‍ സ്വന്തമാക്കി. ജെ. വിഷ്ണുപ്രിയ (1:01.65 സെക്കന്‍ഡ്) സ്വര്‍ണത്തിലും അഭിഗെയ്ൽ ആരോക്യനാഥന് (1:02.38 സെക്കന്‍ഡ്) വെള്ളിയിലും മുത്തമിട്ടു. പെണ്‍കുട്ടികളുടെ 4-400 മീറ്റര്‍ റിലേയില്‍ അഭിഗെയ്ൽ ആരോക്യനാഥന്, ജിസ്ന മാത്യു, പ്രിസ്കില ഡാനിയല്‍, സൂര്യമോള്‍ എന്നിവരുള്‍പ്പെട്ട ടീം (3:48.36 സെക്കന്‍ഡ്) സ്വര്‍ണം സ്വന്തമാക്കി. മഹാരാഷ് ട്ര (3:51.42 സെക്കന്‍ഡ്) വെള്ളിയും ഹരിയാന (3:51.80 സെക്കന്‍ഡ്) വെങ്കലവും സ്വന്തമാക്കി. ആണ്‍കുട്ടികളുടെ 4-400 മീറ്റര്‍ റിലേയില്‍ കേരളത്തിന്റെ എന്‍.ജെ. ബിനു രാജ്, അക്ഷയ് പ്രകാശന്, അഭിഷേക് മാത്യു, കെ.ആര്. ഗോകുല്‍ എന്നിവരുള്‍പ്പെട്ട ടീം (3:14.91 സെക്കന്‍ഡ്) വെള്ളി നേടി. സ്വര്‍ണം ഹരിയാന (3:14.38 സെക്കന്‍ഡ്) സ്വന്തമാക്കി. തമിഴ്നാടിനാണ് വെങ്കലം. ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ കേരളത്തിന്റെ അഭിഷേക് മാത്യു (1:51.30 സെക്കന്‍ഡ്) വെങ്കലം നേടി. സ്വര്‍ണം ഉത്തരാഖണ്ഡിന്റെ അനു കുമാറും (1:50.60 സെക്കന്‍ഡ്) വെള്ളി തമിഴ്നാടിന്റെ ശ്രീകിരണ്‍ നന്ദകുമാറും (1:51.20 സെക്കന്‍ഡ്) സ്വന്തമാക്കി.
പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ ഇ. ആന്‍സി സോജന് (25.14 സെക്കന്‍ഡ്) വെങ്കലം നേടി. സ്വര്‍ണം മഹാരാഷ് ട്രയുടെ റോസ് ലിന് ലൂയിസും (24.97 സെക്കന്‍ഡ്). തമിഴ്നാടിന്റെ ശുഭ വെങ്കിടേഷിനാണ് (25.10 സെക്കന്‍ഡ്) വെള്ളി. പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ കേരളത്തിന്റെ സാന്ദ്ര ബാബു (12.82 മീറ്റര്‍ ) വെള്ളി നേടി. തമിഴ്നാടിന്റെ പ്രിയദര്‍ശിനി സുരേഷ് സ്വര്‍ണവും ഖുഷ്ബീന് കൗര്‍ വെങ്കലവും സ്വന്തമാക്കി.
ഫെഡറേഷന് കപ്പ് ദേശീയ ജൂണിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്: ഹരിയാന ചാമ്പ്യന്മാര്; കേരളം അഞ്ചാമത്
01:10 AM Apr 23, 2018 | Deepika.com