കോയമ്പത്തൂര്‍: 16-ാമത് ഫെഡറേഷന് കപ്പ് ദേശീയ ജൂണിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിനം കേരളത്തിനു നിരാശ. രാവിലെത്തെ ഇനങ്ങളില്‍ കേരളത്തിന് മെഡലുകള്‍ നേടാനായില്ല.
വൈകുന്നേരം അണ്ടര്‍ 20 ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ വെങ്കലം നേടിയ അഭിനന്ദ് സുന്ദരേശനാണ് കേരളത്തിന് ആദ്യ മെഡല്‍ സമ്മാനിച്ചത്. 3:53.23 സെക്കന്‍ഡിലാണ് അഭിനന്ദ് ഫിനിഷ് ചെയ്തത്. ഈ ഇനത്തില്‍ സ്വര്‍ണം ഹരിയാനയുടെ അങ്കിതിനും (3:51.81 സെക്കന്‍ഡ്) വെള്ളി ഗുജറാത്തിന്റെ അജിത് കുമാറിനുമാണ് (3:53.21 സെക്കന്‍ഡ്).
രണ്ടാം ദിനമായ ഇന്ന് 14 ഫൈനലുകളാണുള്ളത്. ഇന്നലെ ആദ്യ ഫൈനലായ അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 10 കിലോമീറ്റര്‍ നടത്തത്തില്‍ ഉത്തര്‍ഖണ്ഡിന്റെ റോജി പട്ടേല്‍ (51:44.52) സ്വര്‍ണം നേടി. രണ്ടാം സ്ഥാനം ഗുജറാത്തിന്റെ മഞ്ജു റാണി (51:51.07 സെക്കന്‍ഡ്) സ്വന്തമാക്കി.
ഹരിയാനയുടെ സ്നേഹ (52:08.13 സെക്കന്‍ഡ്) വെങ്കലം നേടി. അണ്ടര്‍ 20 ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ ഹരിയാനയുടെ ഗുര്‍പ്രീത് (14:46.51 സെക്കന്‍ഡ്) സ്വര്‍ണം നേടി. അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ മഹാരാഷ് ട്രയുടെ പൂനം സൂനുനെ (9:50.61 സെക്കന്‍ഡ്) സ്വര്‍ണം നേടി. കേരളത്തിന്റെ അനുമോള്‍ തമ്പിക്ക് നാലാം സ്ഥാനത്തെത്താനെ സാധിച്ചുള്ളൂ. അണ്ടര്‍ 20 പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ ഉത്തര്‍പ്രദേശിന്റെ കിരണ്‍ ബലിയാന്‍ 15.23 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണത്തിലെത്തി. വെള്ളിയും ഉത്തര്‍പ്രദേശിന്റെ അനാമിക ദാസിനാണ് (13.83 മീറ്റര്‍). കേരളത്തിന്റെ മേഘ മറിയം മാത്യു (12.15 മീറ്റര്‍) അഞ്ചാം സ്ഥാനത്തെത്തി.
അണ്ടര്‍ 20 പെണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ നിലവിലെ ചാന്പ്യൻ രാജസ്ഥാന്റെ സഞ്ജന ചൗധരി (46.97 മീറ്റര്‍) സ്വര്‍ണം നേടി.
ഫെഡറേഷൻ കപ്പ് ജൂണിയർ അത്ലറ്റിക്സ്: ആദ്യ ദിനം കേരളത്തിനു നിരാശ
12:37 AM Apr 21, 2018 | Deepika.com