മുംബൈ: മുംബൈ ഇന്ത്യൻസ് - ബംഗളൂരു റോയൽ ചലഞ്ചേഴ്സ് മത്സരം രണ്ട് ഇന്ത്യൻ നായകന്മാരുടെ ബാറ്റിംഗ് കരുത്തിന്റെ പോരാട്ടമായി. ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റനും റോയൽ ചലഞ്ചേഴ്സിന്റെ നായകനുമായ വിരാട് കോഹ്ലി 62 പന്തിൽ നാല് സിക്സും ഏഴ് ഫോറും അടക്കം 92 റണ്‍സ് എടുത്ത് പുറത്താകാതെനിന്നു.
ഇന്ത്യയുടെ പകരക്കാരൻ ക്യാപ്റ്റനും മുംബൈയുടെ അമരക്കാരനുമായ രോഹിത് ശർമ 52 പന്തിൽ അഞ്ച് സിക്സും 10 ഫോറും അടക്കം അടിച്ചെടുത്തത് 94 റണ്‍സ്. മാൻ ഓഫ് ദ മാച്ചായ രോഹിതിന്റെ ഇന്നിംഗ്സ് മുംബൈക്ക് ഈ ഐപിഎൽ സീസണിലെ ആദ്യ ജയം സമ്മാനിച്ചു. ആദ്യ ഓവറിന്റെ ആദ്യ രണ്ട് പന്തിലും വിക്കറ്റുകൾ നഷ്ടപ്പെട്ടശേഷമായിരുന്നു മുംബൈ ആറ് വിക്കറ്റ് നഷ്ടത്തിൽ 213 റണ്‍സ് അടിച്ചതും 46 റണ്‍സിന്റെ ജയം നേടിയതും. രോഹിതിനൊപ്പം എവിൻ ലെവിസ് (42 പന്തിൽ അഞ്ച് സിക്സും ആറ് ഫോറും അടക്കം 65 റണ്‍സ്) ക്രീസിലുറച്ചാണ് മുംബൈയെ കരകയറ്റിയത്. മറുഭാഗത്ത് വിരാടിന്റെ ഒറ്റയാൾപോരാട്ടമായിരുന്നു. ആരും ക്യാപ്റ്റനു പിന്തുണയേകാനുള്ള ക്ഷമ കാണിക്കാതിരുന്നപ്പോൾ റോയൽ ചലഞ്ചേഴ്സിന്റെ ഇന്നിംഗ്സ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 167ൽ അവസാനിച്ചു.
ഐപിഎൽ ചരിത്രത്തിൽ ഇന്നിംഗ്സിലെ ആദ്യ രണ്ട് പന്തിലും വിക്കറ്റ് നഷ്ടപ്പെടുന്നത് ഇത് രണ്ടാം തവണ. റോയൽ ചലഞ്ചേഴ്സിനെതിരേ മുംബൈയുടെ സൂര്യകുമാർ യാദവും (0), ഇഷാൻ കിഷാനും (0) ഉമേഷ് യാദവിന്റെ ആദ്യ രണ്ട് പന്തിൽ പുറത്തായി. 2011ൽ പഞ്ചാബ് കിംഗ്സ് ഇലവന്റെ പ്രവീണ്‍ കുമാർ ചെന്നൈയുടെ അനിരുദ്ധ ശ്രീകാന്തിനെയും സുരേഷ് റെയ്നയെയും പുറത്താക്കിയതാണ് ആദ്യ സംഭവം.
ആദ്യ ഓവറിൽ വിക്കറ്റ് നഷ്ടപ്പെട്ടശേഷം ഐപിഎൽ ചരിത്രത്തിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ് മുംബൈ ഇന്ത്യൻസിന്റെ ആറ് വിക്കറ്റ് നഷ്ടത്തിൽ 213 റണ്‍സ്. 2014ൽ കിംഗ്സ് ഇലവൻ ഹൈദരബാദിനെതിരേ നാല് വിക്കറ്റ് നഷ്ടത്തിൽ 211 എടുത്തിരുന്നു. റോയൽ ചലഞ്ചേഴ്സിനെതിരേ മുംബൈ നേടുന്ന ഏറ്റവും ഉയർന്ന സ്കോറും ആറിന് 213 ആണ്. 2015ൽ നേടിയ ഏഴിന് 209 ആയിരുന്നു ഇതിനു മുന്‍പുള്ള ഉയർന്ന സ്കോർ.
ഐപിഎലിലെ ഒരു മത്സരത്തിൽ രണ്ട് ക്യാപ്റ്റന്മാർ ചേർന്നു നേടുന്ന ഏറ്റവും ഉയർന്ന സ്കോർ. രോഹിത് ശർമ 94, വിരാട് കോഹ് ലി 92 നോട്ടൗട്ട്. രണ്ട് ക്യാപ്റ്റന്മാർ 90 കടക്കുന്നതും ഇതാദ്യം.
റോയൽ ചലഞ്ചേഴ്സ് ഇന്നിംഗ്സിന്റെ 55.08 ശതമാനവും ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ബാറ്റിൽനിന്ന് (ടീം സ്കോർ 167, കോഹ്ലി 92 നോട്ടൗട്ട്). ക്യാപ്റ്റൻ സംഭാവന ചെയ്യുന്നതിൽ ഏറ്റവും ഉയർന്ന നാലാമത്തെ ശതമാനമാണിത്. കഴിഞ്ഞ വർഷം റൈസിംഗ് പൂന സൂപ്പർ ജയ്റ്റ്സിനെതിരേ കോഹ്ലി കുറിച്ച 57.29 ശതമാനമാണ് റിക്കാർഡ്.
രോഹിത്, കോഹ്ലി...
01:55 AM Apr 19, 2018 | Deepika.com