കണ്ണൂർ: ബാസ്കറ്റ്ബോളിൽ അന്തർദേശീയ വനിതാ താരങ്ങളെ വാർത്തെടുക്കുന്നതിന് സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ നടപ്പിലാക്കിയ ‘എലൈറ്റ് സ്കീം’ പദ്ധതിയിലേക്ക് താരങ്ങളെ കിട്ടുന്നില്ല. കേരള ബാസ്കറ്റ്ബോളിനെ ദേശീയ-അന്തർദേശീയതലത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായാണ് എലൈറ്റ് സ്കീം നടപ്പിലാക്കിയത്. സംസ്ഥാന സ്പോർട്സ് കൗണ്‍സിലിന്റെ നേതൃത്വത്തിൽ കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു പദ്ധതി. കഴിഞ്ഞ വർഷം നടന്ന സെലക്ഷൻ ക്യാന്പിൽനിന്നു ലഭിച്ചത് രണ്ട് താരങ്ങളെ മാത്രം. ഈ മാസം 13ന് നടന്ന സെലക്ഷൻ ക്യാന്പിൽ കിട്ടിയത് എട്ട് പേരെയും!
സെലക്ഷൻ ക്യാന്പ് വൈകുന്നതാണ് താരങ്ങളെ കിട്ടാത്തതെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ തവണ സെലക്ഷൻ ക്യാന്പിന്റെ തലേദിവസമാണ് മാധ്യമങ്ങളിൽ അറിയിപ്പ് നല്‍കിയത്. ഡിസംബർ മാസത്തിൽ എങ്കിലും സെലക്ഷൻ ക്യാന്പ് വച്ചാൽ മാത്രമേ കുട്ടികളെ കിട്ടുകയുള്ളൂ എന്നാണ് വിദഗ്ധർ പറയുന്നത്. കേരളത്തിലെ ബാസ്കറ്റ്ബോൾ ടീം ഉള്ള പ്രശസ്തരായ മറ്റ് കോളജുകളിലേക്കുള്ള താരങ്ങളുടെ സെലക്ഷൻ ക്യാന്പ് ഇതിനകം നടന്നു കഴിഞ്ഞു. അതാണ് ഇത്തവണയും താരങ്ങളുടെ എണ്ണം കുറയാൻ കാരണം.
നിലവിൽ 10 താരങ്ങളെയെങ്കിലും ലഭിച്ചാൽ മാത്രമേ പരിശീലനത്തിനു പോലും സൗകര്യമുള്ളൂ. കഴിഞ്ഞ വർഷം രണ്ടു പേർ മാത്രമുള്ളതുകൊണ്ട് അവരുടെ പരിശീലനം കണ്ണൂരിലെ സ്പോർട്സ് ഡിവിഷൻ കുട്ടികളുടെ കൂടെയായിരുന്നു. ലക്ഷങ്ങൾ മുടക്കിയ ഇൻഡോർ സ്റ്റേഡിയത്തിൽ മുപ്പതുപേർക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്.
സ്കൂൾത്തലം മുതൽ എലൈറ്റ് സ്കീം പദ്ധതി നടപ്പിലാക്കിയെങ്കിൽ കൂടുതൽ താരങ്ങളെ കിട്ടാൻ സാധ്യതയുണ്ട്. പരിശീലനം നല്കുന്ന വനിതാ താരങ്ങൾക്ക് ആഡംബരതരത്തിലുള്ള ഭക്ഷണവും താമസസൗകര്യവുമായിരുന്നു സ്പോർട്സ് കൗണ്‍സിലിന്റെ വാഗ്ദാനം.
എന്നാൽ, ആവശ്യത്തിന് താരങ്ങളെ ലഭിക്കാത്തതിനാൽ കഴിഞ്ഞവർഷം സെലക്ഷൻ ലഭിച്ചവർക്ക് ഹോസ്റ്റൽ സൗകര്യം പലയിടങ്ങളിലായാണ് സംഘടിപ്പിച്ചത്. എയർ കണ്ടീഷൻ താമസം ഒരുക്കാനും സാധിച്ചില്ല. സംസ്ഥാനതലത്തിലും ദേശീയതലത്തിലും ബാസ്കറ്റ്ബോൾ മത്സരത്തിൽ പങ്കെടുത്ത 16നും 23നും ഇടയിലുള്ള പെണ്‍കുട്ടികൾക്കാണ് എലൈറ്റ് സ്കീം പദ്ധതിയിൽ പങ്കെടുക്കാനുള്ള അവസരം. എയർകണ്ടീഷൻ താമസസൗകര്യത്തിനു പുറമേ ദിവസം 400 രൂപയുടെ ഭക്ഷണവും താരങ്ങൾക്ക് നല്‍കും.15,000 രൂപയുടെ കിറ്റും സ്പോർട്സ് കൗണ്‍സിൽ നല്‍കുന്നുണ്ട്. ഇത്തവണയും താരങ്ങളെ കിട്ടിയില്ലെങ്കിൽ എലൈറ്റ് സ്കീം പദ്ധതിയുടെ പ്രവർത്തനം അവതാളത്തിലാകും.
റെനീഷ് മാത്യു
എലൈറ്റ് സ്കീമിലേക്കു ബാസ്കറ്റ്ബോൾ താരങ്ങളെ കിട്ടുന്നില്ല
12:44 AM Apr 18, 2018 | Deepika.com