മുംബൈ: ഐപിഎലിൽ അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ ഡൽഹി ഡെയർ ഡെവിൾസ് ഏഴു വിക്കറ്റിനു പരാജയപ്പെടുത്തി. മുംബൈയുടെ കഴിഞ്ഞ മത്സരങ്ങളിലെല്ലാം ഫലം നിർണയിച്ചത് അവസാന പന്തിലായിരുന്നു. നിലവിലെ ചാന്പ്യൻമാരുടെ തുടർച്ചയായ മൂന്നാമത്തെ തോൽവിയാണ്. മുംബൈ ഉയർത്തിയ 195 റണ്‍സിന്റെ ലക്ഷ്യം അവസാന പന്തിൽ സിംഗിളിലൂടെ ജേസണ്‍ റോയ് ഡൽഹിക്കായി നേടിയെടുത്തു. 53 പന്ത് നേരിട്ട് 91 റണ്‍സുമായി പുറത്താകാതെനിന്ന റോയിയാണ് മാൻ ഓഫ് ദ മാച്ചും.
ടോസ് നേടിയ ഡൽഹി മുംബൈയെ ബാറ്റിംഗിനു വിടുകയായിരുന്നു. സൂര്യകുമാർ യാദവ് (32 പന്തിൽ 53), ഇവാൻ ലൂയിസ് (28 പന്തിൽ 48), ഇഷാൻ കിഷൻ (23 പന്തിൽ 44) എന്നിവരുടെ പ്രകടനമാണ് മുംബൈയെ ഏഴിന് 194 റണ്‍സിലെത്തിച്ചത്. മുംബൈയുടെ ആദ്യ വിക്കറ്റ് നഷ്ടമാകുന്പോൾ സ്കോർ 102ലെത്തിയിരുന്നു.
ഡൽഹിയുടെ സ്കോർ 50ലെത്തിയപ്പോൾ നായകൻ ഗൗതം ഗംഭീർ (16 പന്തിൽ 15) പുറത്തായി. പിന്നീടെത്തിയവർ റോയിക്കൊപ്പം നടത്തിയ പ്രകടനമാണ് വിജയത്തിലെത്തിച്ചത്. ശ്രേയസ് അയ്യർ (20 പന്തിൽ 27 നോട്ടൗട്ട്), ഗ്ലെൻ മാക്സ്വെൽ ( ആറ് പന്തിൽ 13) എന്നിവരും പ്രകടനം മികച്ചതാക്കി.
അവസാന പന്തിൽ മുംബൈ വീണ്ടും തോറ്റു
01:58 AM Apr 15, 2018 | Deepika.com