ഗോള്‍ഡ്കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 17 സ്വർണവുമായി മുന്നേറുന്നതിനിടെ ഇന്ത്യക്ക് അപ്രതീക്ഷിത നാണക്കേട്. താമസസ്ഥലത്തു സിറിഞ്ച് കണ്ടെത്തിയതിനെത്തുടർന്ന് രണ്ടു മലയാളി താരങ്ങളെ ഗെയിംസില്‍നിന്നു പുറത്താക്കി.
ഒളിന്പ്യന്‍ കെ.ടി. ഇര്‍ഫാനെയും ട്രിപ്പിൾ ജംപ് താരം രാകേഷ് ബാബുവിനെയുമാണ് നാട്ടിലേക്കു തിരിച്ചയയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഓസ്ട്രേലിയയില്‍നിന്നുള്ള ഏറ്റവുമാദ്യത്തെ ഫ്ളൈറ്റില്‍ ഇരുവരെയും നാട്ടിലേക്കു തിരിച്ചയയ്ക്കുമെന്ന് കോമണ്‍വെല്‍ത്ത് ഗെയിംസ് അഥോറിറ്റി പ്രസിഡന്റ് ലൂയിസ് മാര്ട്ടിന് വ്യക്തമാക്കി.
ഇരുവരെയും വെള്ളിയാഴ്ച ഒമ്പതു മണി മുതല്‍ അടിയന്തരമായി സസ്പെന്‍ഡ് ചെയ്തതായും ഗെയിംസ് വില്ലേജില്‍നിന്ന് പുറത്താക്കിയതായും ഗെയിംസ് അസോസിയേഷന് അറിയിച്ചു.
ഇര്‍ഫാന്റെ മത്സരമായ 20 കിലോമീറ്റർ നടത്തം നേരത്തേ പൂര്‍ത്തിയായിരുന്നു. എന്നാല്‍, ട്രിപ്പിള്‍ ജംപില്‍ രാകേഷിന്റെ ഫൈനൽ ഇന്ന് നടക്കാനിരിക്കുകായിരുന്നു. സംഭവത്തത്തുടര്‍ന്ന് രണ്ടു താരങ്ങളെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
ഉത്തേജകമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും എന്താണു സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് ഇര്‍ഫാന്റെ പ്രതികരണം. ഇതേക്കുറിച്ച് ഇരുവരുടെയും വിശദീകരണം തേടിയിരുന്നെങ്കിലും തൃപ്തികരമല്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഇവരുടെ അക്രഡിറ്റേഷനും റദ്ദ് ചെയ്തിട്ടുണ്ട്.
ഗെയിംസ് വില്ലേജില്‍ ഇരുവരും താമസിക്കുന്ന മുറി വൃത്തിയാക്കുന്നതിനിടെയാണ് ജോലിക്കാര്‍ക്ക് സിറിഞ്ച് ലഭിച്ചത്. കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന് നിയമാവലിയുടെ ലംഘനമാണ് ഇരുവരും നടത്തിയതെന്നും അതുകൊണ്ടു തന്നെ ഇനി ഗെയിംസില്‍ തുടരാന്‍ ഇരുവര്‍ക്കും അര്‍ഹതയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഇരുവർക്കും ആജീവനാന്ത വിലക്കിനുള്ള സാധ്യതയുമുണ്ട്.
സിറിഞ്ച്; രണ്ടു മലയാളി താരങ്ങൾക്കു വിലക്ക്
01:11 AM Apr 14, 2018 | Deepika.com