കോൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിന് ദിവസങ്ങൾ മാത്രം ബാക്കി ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയുടെ വെടിക്കെട്ട് സെഞ്ചുറി. വെറും 20 പന്തിൽ പുറത്താകാതെ 102 റണ്‍സാണ് ഒരു പ്രാദേശിക ക്ലബ് ക്രിക്കറ്റിൽ സാഹ അടിച്ചു കൂട്ടിയത്. ജെ.സി. മുഖർജി ട്രോഫിക്കായി നടക്കുന്ന മത്സരത്തിൽ മോഹൻ ബഗാനായാണ് സാഹയുടെ തകർപ്പൻ പ്രകടനം. ബിഎൻആർ റിക്രിയേഷൻ ക്ലബ്ബായിരുന്നു എതിരാളികൾ.
ആദ്യം ബാറ്റ്ചെയ്ത ബിഎൻആർ റിക്രിയേഷൻ ക്ലബ് 20 ഓവറിൽ ഏഴ് വിക്കറ്റിന് 151 റണ്‍സാണ് സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിൽ മോഹൻ ബഗാൻ ഏഴ് ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 154 റണ്‍സെടുത്ത് വിജയം സ്വന്തമാക്കി.
കാളിഘട്ട് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 20 പന്തിൽ നാല് ഫോറും 14 സിക്സും സഹിതമാണ് പുറത്താകാതെ സാഹ 102 റണ്‍സെടുത്തത്. ഓപ്പണർ ഷുബോമോയ് 22 പന്തിൽ 43 റണ്‍സും സ്വന്തമാക്കി. 12 പന്തിൽ സാഹ അർധ സെഞ്ചുറി കടന്നു. അതിനുശേഷം ഒരോവറിൽ ആറു പന്തും ബൗണ്ടറിക്കുമുകളിലൂടെ പറത്തിക്കൊണ്ട് സെഞ്ചുറിയിലേക്ക് അതിവേഗം അടുത്തു. 510 ആയിരുന്നു ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ സ്ട്രൈക്ക് റേറ്റ്. ഇതോടെ ഒരു ഒൗദ്യോഗിക മത്സരത്തിൽ വേഗമേറിയ സെഞ്ചുറി നേടിയ ഇന്ത്യൻ താരം എന്ന നേട്ടം സാഹ സ്വന്തമാക്കി.
20 പന്തിൽ സെഞ്ചുറിയടിച്ച് വൃദ്ധിമാൻ സാഹ
12:33 AM Mar 25, 2018 | Deepika.com