മോസ്കോ: ലോകകപ്പ് ഫുട്ബോളിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ഇന്ന് സൂപ്പർ പോരാട്ടം. അഞ്ച് തവണ ലോക ചാന്പ്യന്മാരായ ബ്രസീൽ ഇത്തവണത്തെ ആതിഥേയരായ റഷ്യയുമായി കൊന്പുകോർക്കുന്നു. ഇന്ത്യൻ സമയം ഇന്ന് രാത്രി 9.30നാണ് മത്സരം. റഷ്യൻ ലോകകപ്പ് നേടാൻ ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിൽ ഒന്നാണ് ബ്രസീൽ. പരിക്കേറ്റ് ശസ്ത്രക്രിയയെത്തുടർന്ന് വിശ്രമത്തിലുള്ള സൂപ്പർ താരം നെയ്മറില്ലാതെയാണ് കാനറികൾ റഷ്യയിൽ എത്തിയിരിക്കുന്നത്.
ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ മിന്നും പ്രകടനത്തിലൂടെ ഏറ്റവും ആദ്യം റഷ്യൻ ടിക്കറ്റ് കരസ്ഥമാക്കിയ ടീമെന്ന നേട്ടം ടിറ്റെയുടെ കാനറിപ്പട സ്വന്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ ലോകകപ്പിനു മുന്പും ഫോം തുടരാനാണ് മഞ്ഞപ്പട ആഗ്രഹിക്കുന്നത്. ഈ വർഷത്തെ ആദ്യ പോരാട്ടത്തിനാണ് കാനറികൾ ഇന്നിറങ്ങുന്നത്.
ലിവർപൂൾ താരം റോബർട്ടോ ഫിർമിനോ, മാഞ്ചസ്റ്റർ സിറ്റിയുടെ ഗബ്രിയേൽ ജീസസ്, ഫെർണാഡീഞ്ഞോ, എഡേഴ്സണ് തുടങ്ങിയവരുടെ പ്രകടനങ്ങൾക്കായാണ് ബ്രസീൽ ആരാധകർ കാത്തിരിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഫിർമിനോയും ജീസസുമെല്ലാം മികച്ച പ്രകടനമാണ് ഈ സീസണിൽ കാഴ്ചവച്ചത്.
മറുവശത്ത് ആതിഥേയരെന്ന കരുത്താണ് റഷ്യക്കുള്ളത്. ലോകകപ്പിനു മുന്പ് തങ്ങളുടെ ആരാധകരുടെ വിശ്വാസം കാക്കേണ്ടതും സ്റ്റാനിസ്ലാവ് ചെർചെസോവിന്റെയും ശിഷ്യരുടെയും ആവശ്യമാണ്. ഇഗോർ അകിൻഫീവ് ആണ് റഷ്യൻ നിരയിലെ ശ്രദ്ധേയതാരം.
ലോകകപ്പിൽ സൗദി അറേബ്യ, ഈജിപ്ത്, യുറുഗ്വെ എന്നിവയ്ക്കൊപ്പം ഗ്രൂപ്പ് എയിലാണ് റഷ്യ. ഗ്രൂപ്പ് ഇയിൽ കോസ്റ്റാറിക്ക, സ്വിറ്റ്സർലൻഡ്, സെർബിയ എന്നിവയ്ക്കൊപ്പമാണ് ബ്രസീൽ.
ബ്രസീൽ-റഷ്യ ശക്തിപരീക്ഷണം ഇന്ന്
12:19 AM Mar 23, 2018 | Deepika.com