മുംബൈ: ഓസ്ട്രേലിയയ്ക്കെതിരേയുള്ള മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ സമ്പൂര്‍ണ തോല്വിയേറ്റുവാങ്ങിയശേഷം ഇന്ത്യന്‍ വനിതകള്‍ ത്രിരാഷ്ട്ര ട്വന്റി-20 പരന്പരയിൽ വിജയം ലക്ഷ്യമിട്ട് ആദ്യ മത്സരത്തിന് ഓസ്ട്രേലിയ യ്ക്കെതിരേ ഇന്നിറങ്ങുന്നു. ഇംഗ്ലണ്ടാണ് മൂന്നാമത്തെ ടീം. ഏകദിനത്തില്‍ കൈവിട്ട വിജയം ട്വന്റി-20യില്‍ നേടാനാണ് ഹര്‍മന്‍പ്രീത് കൗറിന്റെയും സംഘത്തിന്റെയും ലക്ഷ്യം. എല്ലാ മത്സരങ്ങളും ബ്രാബോണ്‍ സ്റ്റേഡിയത്തിലാണ്.
ദക്ഷിണാഫ്രിക്കയ്ക്കെതിരേ ദക്ഷിണാഫ്രിക്കയില്‍ നടന്ന അഞ്ചു മത്സര ട്വന്റി-20 പരമ്പര 3-1ന് നേടിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങുന്നത്. എന്നാല്‍ ഏകദിനത്തില്‍ ഓസ്ട്രേലിയയോട് നിരുപാധികം കീഴങ്ങിയ ഇന്ത്യക്ക് ട്വന്റി-20 വിജയം നേടുക കഠിനമാണ്.
ഓസ്ട്രേലിയയ്ക്കെതിരേ തുടര്‍ച്ചയായി അര്‍ധ സെഞ്ചുറികള്‍ നേടിയ സ്മൃതി മന്ദാനയുടെ ഫോമിലാണ് പ്രതീക്ഷകള്‍.
സ്മൃതിക്കു പുറമെ പരിചയസമ്പന്നരായ മിതാലി രാജ്, ക്യാപ്റ്റന്‍ ഹർമന്‍പ്രീത് കൗര്‍ എന്നിവര്‍ക്കും ഓസ്ട്രേലിയയുടെ പേസ് ആക്രമണത്തിനെതിരേ മികച്ച പ്രകടനം നടത്താന്‍ കഴിവുള്ളവരാണ്. വേദ കൃഷ്ണമൂര്‍ത്തി, പൂജ വസ്താര്കര്, ജെമിമ റോഡ്രിഗസ് എന്നിവരും മികച്ച ബാറ്റ്സ് വിമന്മാരാണ്. ബൗളിംഗില്‍ പരിചയസമ്പന്നയായ ജുലന് ഗോസ്വാമി ചേരുമ്പോള്‍ പേസ് നിര കരുത്താകും. ഇതോടെ ശിഖ പാണ്ഡെയുടെ ഭാരത്തിനും കുറവുണ്ടാകും.
സ്പിന്നര്‍മാരില്‍ ദീപ്തി ശര്‍മ, പൂനം യാദവ്് എന്നിവര്‍ ദക്ഷിണാഫ്രിക്കയില്നിര്ണായകമായ പ്രകടനാണ് കാഴ്ചവച്ചത്. പരിക്കേറ്റ എക്ത ബിഷ്തിനു പകരം രാജേശ്വരി ഗെയ്ക്വാദ് ടീമിലെത്തി.
മറുവശത്തുള്ള ഓസ്ട്രേലിയ ഏകദിനത്തിലെ വിജയപരമ്പര തുടരാനാണ് ഇറങ്ങുന്നത്. ഏകദിനത്തില്‍ റണ്‍സ് നേടുന്നതില്‍ പരാജയപ്പെട്ട നായിക മെംഗ് ലാന്നിംഗ് തിരിച്ചുവരാന്‍ കരുത്തുള്ള താരമാണ്. വിക്കറ്റ്കീപ്പര്‍ അലിസ ഹീലി മൂന്നാം ഏകദിനത്തില്‍ 133 റണ്‍സ് നേടി ഫോമിലെന്ന് വെളിപ്പെടുത്തി.
തിരിച്ചുവരവ് ലക്ഷ്യമിട്ട് ഇന്ത്യ
01:41 AM Mar 22, 2018 | Deepika.com