ഹൗറ/കോല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് എയില്‍ ആതിഥേയരായ ബംഗാളിനു തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കിയപ്പോള്‍ ഇതേ ഗ്രൂപ്പിലെ മണിപ്പുരും ചണ്ഡിഗഡും സമനിലയില്‍ പിരിഞ്ഞു. ബംഗാൾ ഒന്നിനെതിരേ അഞ്ചു ഗോളിന് മഹാരാഷ് ട്രയെ തോല്‍പ്പിച്ചു. ആദ്യ പകുതില്‍ ഒരു ഗോളിനു പിന്നില്‍നിന്ന ബംഗാള്‍ രണ്ടാം പകുതിയില്‍ അഞ്ചു ഗോളടിച്ച് മികച്ച ജയം സ്വന്തമാക്കുകയായിരുന്നു.
എട്ടാം മിനിറ്റില്‍ ലിയാന്‍ഡര്‍ ധമായിയുടെ ഗോളില്‍ മുന്നിലെത്തിയ മഹാരാഷ് ട്ര ബംഗാളിന്റെ ആക്രമണങ്ങളോട് ശക്തമായി ചെറുത്തുനിന്നു. എന്നാല്‍, രണ്ടാം പകുതിയില്‍ തിരിച്ചടിയെന്ന ലക്ഷ്യമിട്ടിറങ്ങിയ ബംഗാള്‍ 55-ാം മിനിറ്റില്‍ മനോതോഷ് ചക്ലധാറിലൂടെ സമനില പിടിച്ചു. ഇതോടെ ബംഗാള്‍ മഹാരാഷ് ട്ര ഗോള്‍ മുഖത്ത് സമ്മര്‍ദം ഉയര്‍ത്തിക്കൊണ്ടിരുന്നു. 62-ാം മിനിറ്റില്‍ ജീതന്‍ മുര്‍മുവിലൂടെ ആതിഥേയര്‍ ലീഡ് നേടി. മികച്ച നീക്കങ്ങള്‍ മഹാരാഷ് ട്രയില്‍നിന്നും വന്നു. 79-ാം മിനിറ്റില്‍ ബംഗാള്‍ ലീഡ് ഉയര്‍ത്തി. ബിദ്യാസാഗറായിരുന്നു സ്കോറര്‍. മൂന്നു മിനിറ്റിനുള്ളില്‍ ബിദ്യാസാഗര്‍ ഒരിക്കല്‍ക്കൂടി മഹാരാഷ്ട്രയുടെ വല കുലുക്കി. 89-ാം മിനിറ്റില്‍ രജോന്‍ ബര്മന് ബംഗാളിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.
അവസരങ്ങള്‍ നഷ്ടമാക്കുന്നതിന് മണിപ്പുരും ചണ്ഡിഗഡും മത്സരിച്ച പോരാട്ടം 1-1ന് സമനിലയില്‍ പിരിഞ്ഞു. 25-ാം മിനിറ്റില്‍ മണിപ്പുർ നംഗബാം നവോച്ചയിലൂടെ മുന്നിലെത്തി. 65-ാം മിനിറ്റില്‍ ചണ്ഡിഗഡിന് വിവേക് റാണ സമനില നല്കി.
നാളെ നടക്കുന്ന മത്സരത്തില്‍ കേരളം മണിപ്പുരിനെതിരേ ഇറങ്ങും.
ബംഗാളിനു വന്‍ ജയം, മണിപ്പുരിനു സമനില
01:36 AM Mar 22, 2018 | Deepika.com