കോൽക്കത്ത: സന്തോഷ് ട്രോഫി ഫുട്ബോളിലെ കറുത്ത കുതിരകളാണെന്നു തെളിയിച്ച് മിസോറാമിന്റെ അട്ടിമറി. നിലവിലെ ചാന്പ്യന്മാരായ ഗോവയെ ഒരു ഗോളിനു പിന്നിട്ടു നിന്നശേഷം മൂന്നുഗോൾ തിരിച്ചടിച്ച് മിസോറാം മലർത്തിയടിച്ചു. ഇതോടെ ആറു തവണ ചാന്പ്യന്മാരായ ഗോവയുടെ കണ്ണീരോടെ ഗ്രൂപ്പ് ബിയിലെ പോരാട്ടങ്ങൾക്ക് തുടക്കമായി. ലാൽ റൊമാവിയയുടെ ഇരട്ടഗോളാണ് മിസോറാമിന്റെ ജയംകുറിച്ചത്.
ബി ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ മുൻ ചാന്പ്യന്മാരായ പഞ്ചാബ് 2-1ന് ഒഡീഷയെ പരാജയപ്പെടുത്തി. പിന്നിൽ നിന്നശേഷമായിരുന്നു പഞ്ചാബിന്റെയും ജയം. സെൽഫ് ഗോളാണ് ഒഡീഷയുടെ വിധി നിശ്ചയിച്ചത്.
ഗോവയുടെ മുന്നേറ്റത്തോടെയാണ് രവീന്ദ്ര സരോവർ സ്റ്റേഡിയത്തിലെ പോരാട്ടം തുടങ്ങിയത്. ഗോവൻ തിരമാലയ്ക്കു മുന്നിൽ വടക്കുകിഴക്കൻ കോട്ടയിൽ വിള്ളലുണ്ടായി. 11-ാം മിനിറ്റിൽ ഗോവൻ ക്യാപ്റ്റൻ വിക്ടോറിനോ ഫെർണാണ്ടസ് മിസോറാമിന്റെ വല കുലുക്കി. 23-ാം മിനിറ്റിൽ മിനിറ്റിലാണ് മിസോറാമിന്റെ ഒരു മുന്നേറ്റം കണ്ടത്. ലാൽബിയകുലയുടെ ക്രോസ് ഗോളാക്കാൻ ലാൽറെംറാതയ്ക്കു സാധിച്ചില്ല. എന്നാൽ, രണ്ട് മിനിറ്റിനുശേഷം എഫ്. ലാൽറിൻപുയിയ മിസോറാമിനെ ഒപ്പമെത്തിച്ചു. റീബൗണ്ട് വന്ന പന്ത് വലയിലാക്കിയായിരുന്നു ലാൽറിൻപുയിയ ഗോൾ നില 1-1 ആക്കിയത്. തുടർന്ന് മിസോറാമിന്റെ ആക്രമണങ്ങൾ ഉണ്ടായെങ്കിലും ഗോൾ അകന്നുനിന്നു.
81-ാം മിനിറ്റിൽ മിസോറാം ലീഡ് സ്വന്തമാക്കി. ലാൽബിയകുലയിലൂടെ ലഭിച്ച പന്ത് റെംറാതയിലൂടെ റൊമാവിയയുടെ പാകത്തിന്. റൊമാവിയയ്ക്ക് ലക്ഷ്യം പിഴച്ചില്ല. 2-1ന് മിസോറാം മുന്നിൽ. 84-ാം മിനിറ്റിൽ റൊമാവിയ വീണ്ടും ഗോവൻ വല കുലുക്കിയതോടെ മിസോറാമിന്റെ ജയം 3-1ന് ആയി.
ഹൗറയിലെ സൈലെൻ മന്ന സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയത്തിൽ നടന്ന പഞ്ചാബ് - ഒഡീഷ പോരാട്ടത്തിന്റെ ആദ്യപകുതി ഗോൾരഹിതമായിരുന്നു. സമനിലക്കുരുക്ക് പൊട്ടുന്നതിനുള്ള കാത്തിരിപ്പ് 62-ാം മിനിറ്റ് വരെ നീണ്ടു. അർപൻ ലക്റ നേടിയ ഗോളിൽ 62-ാം മിനിറ്റിൽ ഒഡീഷ മുന്നിൽക്കടന്നു. എന്നാൽ, 70-ാം മിനിറ്റിൽ സർബ്ജിത് സിംഗിലൂടെ പഞ്ചാബ് ഒപ്പമെത്തി. തുടർന്ന് രുദ്രപ്രതാപ് പ്രധാന്റെ സെൽഫ് ഗോൾ പഞ്ചാബിന് ജയം സമ്മാനിച്ചു.
ചാന്പ്യനെ അട്ടിമറിച്ചു
03:14 AM Mar 21, 2018 | Deepika.com