കേപ്ടൗൺ: ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ കാഗിസോ റബാഡയ്ക്ക് ആശ്വസിക്കാം. ഓസ്ട്രേലിയയ്ക്കെതിരേയുള്ള ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ റബാഡയ്ക്കു കളിക്കാം.
നേരത്തെ രണ്ടാം ടെസ്റ്റിനിടെ ഓസ്ട്രേലിയന്‍ നായകന് സ്റ്റീവന്‍ സ്മിത്തിന്റെ തോളില്‍ തട്ടിയ സംഭവത്തില്‍ റബാഡെ കുറ്റക്കാരനാണെന്നു മാച്ച് റഫറി ജെഫ് ക്രോ കണ്ടെത്തിയിരുന്നു. കുറഞ്ഞത് രണ്ടു മത്സരങ്ങളിൽനിന്നു വിലക്കപ്പെടാൻ യോഗ്യമായ കുറ്റമാണ് അദ്ദേഹം കണ്ടെത്തിയത്. ഇതിനെതിരേ റബാഡ നൽകിയ അപ്പീലിലാണ് ശിക്ഷയിൽ ഇളവു ലഭിച്ചത്. റബാഡെയെ ജുഡീഷല്‍ കമ്മീഷണര്‍ മൈക്കല്‍ ഹെറോൺ വിളിച്ചുവരുത്തി വിചാരണ നടത്തിയിരുന്നു. ഹെറോണ്‍, താരത്തിന് ഒരു ഡീമെറിറ്റ് പോയിന്റും മാച്ച് ഫീയുടെ 25 ശതമാനം പിഴയാണ് വിധിച്ചത്.
ഓസ്ട്രേലിയയ്ക്കെതിരേ പോര്‍ട്ട് എലിസബത്തിലെ സെന്റ് ജോര്‍ജ് പാര്‍ക്കില്‍ നടന്ന രണ്ടാം ടെസ്റ്റിൽ സ്റ്റീവന്‍ സ്മിത്തിന്റെ തോളില്‍ തട്ടിയത് മനഃപൂര്‍വമല്ലെന്നും, കളിക്കിടയില്‍ യാദൃച്ഛികമായി സംഭവിച്ചതാണെന്നും മത്സരശേഷം റബാഡ പറഞ്ഞിരുന്നു.
മാച്ച് റഫറിയുടെ കണ്ടെത്തലിനോട് പൂര്‍ണമായും യോജിക്കാന്‍ കഴിയില്ലെങ്കിലും റബാഡയുടെ ഭാഗത്ത് തെറ്റുസംഭവിച്ചിട്ടുണ്ടെന്ന് ജുഡീഷല്‍ കമ്മീഷണര്‍ മൈക്കല്‍ ഹെറോൺ പറഞ്ഞു.
അതിനാലാണ് പിഴശിക്ഷയും ഒരു ഡീമെറിറ്റ് പോയിന്റും ഹെറോണ്‍ താരത്തിന് വിധിച്ചത്. തിങ്കളാഴ്ച അഞ്ച് മണിക്കൂറോളം നീണ്ട വിചാരണയ്ക്കു ശേഷമാണ് ഹെറോൺ വിധിയെഴുതിയത്.
റബാഡ സസ്പെന്‍ഷനില്‍നിന്നു രക്ഷപ്പെട്ടത് ദക്ഷിണാഫ്രിക്കയ്ക്ക് വലിയ ആശ്വാസമായി. പരമ്പരയിലെ രണ്ടു മത്സരങ്ങളില്‍നിന്ന് 15 വിക്കറ്റുകള്‍ റബാഡ നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്ക ജയിച്ച രണ്ടാം ടെസ്റ്റില്‍ 11 ഓസീസ് വിക്കറ്റുകളാണ് പിഴുതത്. ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിൽ ഓൾ റൗണ്ടർ ക്രിസ് മോറിസിനെയും പേസർ ഡുവാനെ ഒലിവറിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. റബാഡയെയും 17 അംഗ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. മൂന്നാം ടെസ്റ്റ് നാളെ ന്യൂലാൻഡ്സിൽ ആരംഭിക്കും.
റബാഡയ്ക്കു വിലക്കില്ല; പിഴ മാത്രം
03:14 AM Mar 21, 2018 | Deepika.com