കൊച്ചി: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരം കൊച്ചി കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടത്താൻ തീരുമാനിച്ചതിനെ ചൊല്ലി വിവാദം ഉയർന്ന പശ്ചാത്തലത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റും ജിസിഡിഎ ചെയർമാനും ഇന്നു ചർച്ച നടത്തും. കെസിഎയ്ക്കു മത്സരം നടത്താൻ അനുമതി കൊടുത്ത തീരുമാനം ജിസിഡിഎ പുനഃപരിശോധിക്കുന്നുണ്ട്. മത്സരം തിരുവനന്തപുരത്തേക്കു മാറ്റാൻ സംസ്ഥാന സർക്കാർ നിർദേശം വച്ചതോടെ ഇന്നത്തെ ചർച്ച നിർണായകമാകും. കെസിഎ അധികൃതരും പങ്കെടുക്കുന്ന സംയുക്ത ചർച്ചയും നടക്കുന്നുണ്ട്.
കൊച്ചി ടർഫ് മാറ്റുന്നതിനെതിരേ ശക്തമായ പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് ജിസിഡിഎയും പഴയ നിലപാടിൽ നിന്നുംമാറി. ഇതേത്തുടർന്നാണ് ഇന്ന് വീണ്ടും യോഗം വിളിച്ചിരിക്കുന്നത്.
അണ്ടർ 17 ഫുട്ബോൾ ലോകകപ്പിനായി ഫിഫ നിഷ്കർഷിച്ച രാജ്യാന്തര നിലവാരത്തിലുള്ള പുൽത്തകിടി (ടർഫ്) തകർത്ത് ക്രിക്കറ്റ് പിച്ച് ഒരുക്കുന്നതിനെതിരേയാണ് വിമർശനങ്ങൾ ഉയർന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ സേവ് കൊച്ചി ടർഫ് എന്ന കാന്പയിൻ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധക കൂട്ടങ്ങളിലൊന്നായി വാഴ്ത്തപ്പെടുന്ന ഐഎസ്എൽ ടീം കേരള ബ്ലാസ്റ്റേഴ്സിന്റെ ഫാൻസ് ഗ്രൂപ്പുകളിൽ കെസിഎയുടെ നിലപാടിനെതിരേ വലിയ തോതിൽ പ്രതിഷേധങ്ങൾ ഉയരുന്നു. മത്സരം കൊച്ചിയിൽ നടത്തിയാൽ അതു ബഹിഷ്കരിക്കണമെന്ന ആഹ്വാനവും നടക്കുന്നു.
പല പ്രമുഖരും കൊച്ചിയിൽ ക്രിക്കറ്റ് മത്സരം നടത്തുന്നതിനെതിരേ പരസ്യമായി രംഗത്തു വന്നിരുന്നു. ഐഎസ്എൽ ടീമുകളായ എടികെയുടെയും ബംഗളൂരു എഫ്സിയുടെയും ഫാൻ ഗ്രൂപ്പുകൾ മത്സരം കൊച്ചിയിൽ നടത്തരുതെന്ന നിലപാട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ക്രിക്കറ്റ് നടത്തുന്നതുകൊണ്ട് കലൂർ സ്റ്റേഡിയത്തിലെ ടർഫിന് പ്രശ്നങ്ങളില്ലെന്ന് ഇന്ത്യയിൽ നടന്ന അണ്ടർ 17 ഫുട്ബോൾ ലോകകപ്പിന്റെ ടൂർണമെന്റ് ഡയറക്ടർ ഹവിയർ സെപ്പി പറഞ്ഞു. ലോകകപ്പിനായി ഫിഫ സ്റ്റേഡിയം ഏറ്റെടുക്കുന്പോൾ ഫുട്ബോളിനു മാത്രം ഉപയോഗിക്കുന്നതല്ലെന്ന് അറിയാമായിരുന്നു. അതുകൊണ്ട് മറ്റു കായിക ഇനങ്ങൾക്കും ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലാണ് സ്റ്റേഡിയം ഒരുക്കിയത്. ക്രിക്കറ്റിനായി പിച്ച് ഒരുക്കിയ ശേഷം അതു ഫുട്ബോളിനായി മാറ്റുന്നതിനു പ്രശ്നങ്ങളില്ലെന്നു ഹവിയർ സെപ്പി ട്വിറ്ററിൽ കുറിച്ചു.
കാര്യവട്ടം മതിയെന്നു സച്ചിനും
മുംബൈ: ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ഏകദിനം തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ നടത്തുന്നതാണ് ഉചിതമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. കൊച്ചിയിൽ ഫുട്ബോൾ നടത്തുന്നതാണ് ഉചിതമെന്നും സച്ചിൻ ട്വിറ്ററിലൂടെ വ്യക്തമാക്കി. ഐഎസ്എൽ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമകളിൽ ഒരാളാണ് സച്ചിൻ തെണ്ടുൽക്കർ.
ഫുട്ബോളിന്റെയും ക്രിക്കറ്റിന്റെയും ആരാധകരെ നിരാശരാക്കരുത്. ഫിഫയുടെ അംഗീകാരം ലഭിച്ച കൊച്ചിയിലെ ടർഫ് നശിപ്പിക്കുന്ന നിലപാട് സ്വീകരിക്കരുത്. ഇതിനു കെസിഎ സഹകരിക്കുകയാണുവേണ്ടതെന്നും സച്ചിൻ ട്വീറ്റ് ചെയ്തു.
ടർഫ് നശിപ്പിക്കരുത്: സർക്കാർ
തിരുവനന്തപുരം: സംസ്ഥാന സർക്കാരും കൊച്ചിയിലെ ഫുട്ബോൾ ടർഫ് വെട്ടിപ്പൊളിക്കെരുതെന്ന നിലപാടിലേക്കു മാറി. കായിക മന്ത്രി എ.സി. മൊയതീൻ, സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവർ ഇന്നലെ ഇത് സംബന്ധിച്ച് അഭിപ്രായപ്രകടനം നടത്തി. ഇതോടെ മത്സരവേദി സംബന്ധിച്ചുള്ള തീരുമാനത്തിൽ കെസിഎ മാറ്റം വരുത്തുമെന്നാണു സൂചന. ശശി തരൂർ എംപി, കേരള ബ്ലാസ്റ്റേ ഴ്സ് താരം ഇയാൻ ഹ്യൂം, സി.കെ. വിനീത്, സാഹിത്യകാ രൻ എൻ.എസ്. മാധവൻ തുടങ്ങിയ പ്രമുഖർ നേരത്തേ കെസിഎ നീക്കത്തി നെതിരേ രംഗത്തുവന്നി രുന്നു.
കേടുപാടുണ്ടാകാതെ നോക്കണം: മുഹമ്മദ് ഹനീഷ്
കൊച്ചി: കലൂരിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിനു കേടുപാടുകൾ സംഭവിക്കാതെ പരിരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് കൊച്ചി വേദിയൊരുക്കിയ അണ്ടർ 17 ഫുട്ബോൾ ലോകകപ്പിന്റെ നോഡൽ ഓഫീസർ എ.പി.എം. മുഹമ്മദ് ഹനീഷ്.
25 കോടിയുടെ നവീകരണ പ്രവർത്തനങ്ങളാണ് കലൂർ സ്റ്റേഡിയത്തിൽ നടത്തിയത്. അതു നിലനിർത്തിക്കൊണ്ടു പോകുന്നതാണ് അഭികാമ്യം. കേടുപാടുകൾ സംഭവിക്കാതിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഏകദിന ക്രിക്കറ്റ് വേദി: അന്തിമ തീരുമാനം ഇന്ന്
03:14 AM Mar 21, 2018 | Deepika.com