റഷ്യൻ ലോകകപ്പിനുള്ള ടീമുകളുടെ ജഴ്സികളാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ ചർച്ചാവിഷയം. തങ്ങളുടെ ടീമുകളുടെ ജഴ്സിയിൽ മുതൽ തുടങ്ങുന്നതാണ് ആരാധകരുടെ ഇഷ്ടാനിഷ്ടങ്ങൾ. ചരിത്രത്തിൽ ആദ്യമായി അർജന്റീന കറുപ്പണിയുന്ന ലോകകപ്പാണ് അടുത്തു വരുന്നത്. അർജന്റീനയുടെ എവേ ജഴ്സിയാണ് കറുപ്പ് നിറത്തിലുള്ളത്. 1990 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെതിരേ അണിഞ്ഞതനുസ്മരിപ്പിച്ച് ജർമനി പച്ചനിറത്തിലുള്ള എവേ ജഴ്സിയാണ് റഷ്യയിൽ അണിയുക. അഡിഡാസാണ് അർജന്റീനയുടെയും ജർമനിയുടെയും ജഴ്സി നിർമിച്ചിരിക്കുന്നത്.
പോർച്ചുഗലിന്റെ ഹോം ജഴ്സിയിൽ സ്വർണനിറത്തിലുള്ള എഴുത്താണുള്ളത്. യൂറോ ചാന്പ്യന്മാർ എന്നത് അനുസ്മരിപ്പിച്ചാണിത്. എവേ ജഴ്സി വെള്ള നിറമാണ്. സ്പെയിൻ വെള്ളയും ഇളം നീലയും അണിയുന്പോൾ ബെൽജിയം മഞ്ഞയും, സ്വീഡനും കൊളംബിയയും നീലയും ജഴ്സി അണിയും. ജപ്പാന്റെ എവേ ജഴ്സിയും വെള്ളയാണ്.
ഇതിനിടെ, ലോകകപ്പ് യോഗ്യതയില്ലാത്ത ഇറ്റലി അടക്കമുള്ള പത്ത് ടീമുകളുടെ എവേ ജഴ്സിയും പുറത്തിറങ്ങി. ഇറ്റലി, സെനഗൽ, കാമറൂണ്‍, ഐവറികോസ്റ്റ്, ചെക് റിപ്പബ്ലിക്, ഓസ്ട്രിയ, സെർബിയ, യുറുഗ്വെ, ഘാന, സ്വിറ്റ്സർലൻഡ് എന്നിവയുടെ എവേ ജഴ്സികൾ ഏകദേശം ഒരുപോലെയാണ്. വെള്ളയിൽ കളർവ്യത്യാസത്തിലുള്ള വരകൾ മാത്രമാണ് ഓരോ ടീമിനുമുള്ളത്.
അർജന്റീന കറുപ്പിൽ, ജർമനിക്കു പച്ച
03:14 AM Mar 21, 2018 | Deepika.com