ന്യൂഡൽഹി: അഴിമതിയാരോപണമുയർത്തിയതിന്റെ പേരിൽ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയോടും കോണ്ഗ്രസ് നേതാവ് കപിൽ സിബലിനോടും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ മാപ്പപേക്ഷ നടത്തി.
ആരോപണങ്ങൾക്കെതിരേ നൽകിയ മാനനഷ്ടക്കേസിൽ വിചാരണ നടപടികൾ തുടരുന്നതിനിടെയാണ് മാപ്പ് അപേക്ഷിച്ച് കേജരിവാൾ കത്തയച്ചത്. ഇതേത്തുടർന്നു മാനനഷ്ടക്കേസ് പിൻവലിക്കുന്നതിനായി ഇരുവരും ഡൽഹിയിലെ വിചാരണക്കോടതിയിൽ സംയുക്ത ഹർജി നൽകി. മുൻ പഞ്ചാബ് മന്ത്രി ബിക്രംസിംഗ് മജീദിയയ്ക്കെതിരേ ഉയർത്തിയ അഴിമതി ആരോപണത്തിൽ മാപ്പപേക്ഷ നടത്തിയതിനു പിന്നാലെയാണ് കേജരിവാൾ ഗഡ്കരിയോടും സിബലിനോടും ഖേദം പ്രകടിപ്പിച്ച് കത്തയച്ചത്. വ്യക്തമായ ബോധ്യവും വേണ്ടത്ര പരിശോധനയും ഇല്ലാതെ താൻ നടത്തിയ പ്രസ്താവനകൾ താങ്കളെ വേദനിപ്പിച്ചതായും അതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കേജരിവാൾ അയച്ച കത്തിൽ പറയുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കോടതിയിലുള്ള കേസ് അവസാനിപ്പിക്കണമെന്നും കേജരിവാൾ ആവശ്യപ്പെടുന്നു. സമാനമായ വരികൾ തന്നെയാണ് സിബലിനും മകൻ അമിത് സിബലിനും അയച്ച കത്തിലും ഉള്ളത്.
രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരെന്നു ചൂണ്ടിക്കാട്ടി ആം ആദ്മി പാർട്ടി പുറത്തിറക്കിയ പട്ടികയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, കപിൽ സിബൽ എന്നിവരുടെ പേരുകളും ഉൾപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ഗഡ്കരിയും സിബലിന്റെ മകൻ അമിതും നൽകിയ കേസിന്റെ വിചാരണ നടപടികൾ തുടരുന്നതിനിടെയാണ് ഖേദപ്രകടനം.
അതേസമയം, കേജരിവാളിനെതിരേ കേന്ദ്ര ധനമന്ത്രി അരുണ് ജയ്റ്റ്ലി നൽകിയ മാനനഷ്ടക്കേസ് ഈയാഴ്ച ഡൽഹി കോടതി പരിഗണിച്ചേക്കും. ഈ കേസിലും കേജരിവാൾ മാപ്പപേക്ഷ നടത്തുമെന്നാണു സൂചന. ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിനെതിരേയും ബിജെപി എംപി രമേശ് ബിദുഡിക്കെതിരേയും നടത്തിയ അഴിമതി ആരോപണത്തിലും കേജരിവാൾ മാപ്പ് പറയുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, പാർട്ടി പ്രവർത്തകരുടെ വികാരം മാനിക്കാതെയാണ് ആരോപണം ഉന്നയിച്ചതിനു ശേഷം മാപ്പപേക്ഷ നടത്തുന്നതെന്നു ചൂണ്ടിക്കാട്ടി ഡൽഹിയിലെയും പഞ്ചാബിലെയും എംഎൽഎമാർ വിമതനീക്കം ആരംഭിച്ചിട്ടുണ്ട്. ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നതിനിടെ നടത്തുന്ന ചില പരാമർശങ്ങൾ പലർക്കും വേദനയുണ്ടാക്കാറുണ്ടെന്നും അവയിൽ ഖേദം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണെന്നും അതിന്റെ പേരിലുള്ള കേസ് നടപടികൾക്ക് ആർക്കും സമയമില്ലെന്നും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതികരിച്ചു.
അഴിമതിപ്പട്ടികയിൽ ഉൾപ്പെടുത്തിയതിനെതിരേ മുൻ പഞ്ചാബ് മന്ത്രി വിക്രംസിംഗ് മജീദിയ നൽകിയ മാനനഷ്ടക്കേസിൽ നടപടി തുടരുന്നതിനിടെ കേജരിവാൾ കഴിഞ്ഞ ദിവസം മാപ്പപേക്ഷ നടത്തിയിരുന്നു. ഇതിൽ പ്രകോപിതനായി ആം ആദ്മി പാർട്ടി പഞ്ചാബ് വിഭാഗം നേതാവ് ഭഗവന്ത് മൻ പാർട്ടി പദവികൾ രാജിവച്ചിരുന്നു.
ആരോപണങ്ങൾക്കെതിരേ നൽകിയ മാനനഷ്ടക്കേസിൽ വിചാരണ നടപടികൾ തുടരുന്നതിനിടെയാണ് മാപ്പ് അപേക്ഷിച്ച് കേജരിവാൾ കത്തയച്ചത്. ഇതേത്തുടർന്നു മാനനഷ്ടക്കേസ് പിൻവലിക്കുന്നതിനായി ഇരുവരും ഡൽഹിയിലെ വിചാരണക്കോടതിയിൽ സംയുക്ത ഹർജി നൽകി. മുൻ പഞ്ചാബ് മന്ത്രി ബിക്രംസിംഗ് മജീദിയയ്ക്കെതിരേ ഉയർത്തിയ അഴിമതി ആരോപണത്തിൽ മാപ്പപേക്ഷ നടത്തിയതിനു പിന്നാലെയാണ് കേജരിവാൾ ഗഡ്കരിയോടും സിബലിനോടും ഖേദം പ്രകടിപ്പിച്ച് കത്തയച്ചത്. വ്യക്തമായ ബോധ്യവും വേണ്ടത്ര പരിശോധനയും ഇല്ലാതെ താൻ നടത്തിയ പ്രസ്താവനകൾ താങ്കളെ വേദനിപ്പിച്ചതായും അതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കേജരിവാൾ അയച്ച കത്തിൽ പറയുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കോടതിയിലുള്ള കേസ് അവസാനിപ്പിക്കണമെന്നും കേജരിവാൾ ആവശ്യപ്പെടുന്നു. സമാനമായ വരികൾ തന്നെയാണ് സിബലിനും മകൻ അമിത് സിബലിനും അയച്ച കത്തിലും ഉള്ളത്.
രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരെന്നു ചൂണ്ടിക്കാട്ടി ആം ആദ്മി പാർട്ടി പുറത്തിറക്കിയ പട്ടികയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, കപിൽ സിബൽ എന്നിവരുടെ പേരുകളും ഉൾപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ഗഡ്കരിയും സിബലിന്റെ മകൻ അമിതും നൽകിയ കേസിന്റെ വിചാരണ നടപടികൾ തുടരുന്നതിനിടെയാണ് ഖേദപ്രകടനം.
അതേസമയം, കേജരിവാളിനെതിരേ കേന്ദ്ര ധനമന്ത്രി അരുണ് ജയ്റ്റ്ലി നൽകിയ മാനനഷ്ടക്കേസ് ഈയാഴ്ച ഡൽഹി കോടതി പരിഗണിച്ചേക്കും. ഈ കേസിലും കേജരിവാൾ മാപ്പപേക്ഷ നടത്തുമെന്നാണു സൂചന. ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിനെതിരേയും ബിജെപി എംപി രമേശ് ബിദുഡിക്കെതിരേയും നടത്തിയ അഴിമതി ആരോപണത്തിലും കേജരിവാൾ മാപ്പ് പറയുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, പാർട്ടി പ്രവർത്തകരുടെ വികാരം മാനിക്കാതെയാണ് ആരോപണം ഉന്നയിച്ചതിനു ശേഷം മാപ്പപേക്ഷ നടത്തുന്നതെന്നു ചൂണ്ടിക്കാട്ടി ഡൽഹിയിലെയും പഞ്ചാബിലെയും എംഎൽഎമാർ വിമതനീക്കം ആരംഭിച്ചിട്ടുണ്ട്. ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നതിനിടെ നടത്തുന്ന ചില പരാമർശങ്ങൾ പലർക്കും വേദനയുണ്ടാക്കാറുണ്ടെന്നും അവയിൽ ഖേദം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണെന്നും അതിന്റെ പേരിലുള്ള കേസ് നടപടികൾക്ക് ആർക്കും സമയമില്ലെന്നും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതികരിച്ചു.
അഴിമതിപ്പട്ടികയിൽ ഉൾപ്പെടുത്തിയതിനെതിരേ മുൻ പഞ്ചാബ് മന്ത്രി വിക്രംസിംഗ് മജീദിയ നൽകിയ മാനനഷ്ടക്കേസിൽ നടപടി തുടരുന്നതിനിടെ കേജരിവാൾ കഴിഞ്ഞ ദിവസം മാപ്പപേക്ഷ നടത്തിയിരുന്നു. ഇതിൽ പ്രകോപിതനായി ആം ആദ്മി പാർട്ടി പഞ്ചാബ് വിഭാഗം നേതാവ് ഭഗവന്ത് മൻ പാർട്ടി പദവികൾ രാജിവച്ചിരുന്നു.