തിരുവനന്തപുരം: ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് പരന്പരയിലെ ഒരു മത്സരം കേരളത്തിന് അനുവദിച്ചതിനു പിന്നാലെ വേദി സംബന്ധിച്ച് വിവാദങ്ങൾ തലപൊക്കുന്നു. ബിസിസിഐ കേരളത്തിനു മാച്ച് അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ കെസിഎ ഒൗദ്യോഗികമായി കാര്യവട്ടം സ്റ്റേഡിയത്തിൽ മത്സരം നടത്തുമെന്നു ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ, കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തിൽ മത്സരം നടത്താനാണ് കെസിഎ ഇപ്പോൾ ഒരുങ്ങുന്നത്. ഇതിനെതിരേയാണ് ശശി തരൂർ എംപി, എഴുത്തുകാരൻ എൻ.എസ്. മാധവൻ, കൊ ച്ചി ബ്ലാസ്റ്റേഴ്സ് താരം ഇയാൻ ഹ്യൂം തുടങ്ങിയ വർ രംഗത്തെത്തിയിരിക്കുന്നത്.
കൊച്ചിയിൽ മത്സരം നടത്താനുള്ള കെസിഎ തീരുമാനത്തിൽ ദുരൂഹതയുണ്ടെന്നും ഇക്കാര്യം ബിസിസിഐ സിഒഎ (കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ്) വിനോദ് റായിയെ അറിയിച്ചതായും തരൂർ ട്വീറ്റ് ചെയ്തു. തിരുവനന്തപുരം കാര്യവട്ടത്ത് ക്രിക്കറ്റ് മത്സരം നടത്താനുള്ള എല്ലാ സൗകര്യവും ഉണ്ടായിരിക്കേ കൊച്ചി തെരഞ്ഞെടുത്ത കെസിഎ തീരുമാനം പരിശോധിക്കേണ്ടതുണ്ടെന്നും തരൂർ വിനോദ് റായിയോട് ആവശ്യപ്പെട്ടു.
അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിനായി കേന്ദ്രസർക്കാരിന്റെ രണ്ടരക്കോടിയോളം രൂപയുടെ ഗ്രാന്റ് ഉപയോഗിച്ചാണ് കൊച്ചി രാജ്യാന്തര സ്റ്റേഡിയം നവീകരണം നടത്തിയത്. ഫുട്ബോൾ ടർഫ് ഒരുക്കുന്നതിനു വൻ തുക മുടക്കി. ലോകകപ്പ് ഫുട്ബോളിനു ശേഷം ഐഎസ്എൽ മാച്ചും മികച്ച രീതിയിൽ നടത്തിയത് കൊച്ചി സ്റ്റേഡിയത്തിലാണ്. ഇവിടെയുള്ള മനോഹരമായ ടർഫ് തകർത്ത് ക്രിക്കറ്റ് പിച്ച് ഒരുക്കണോ എന്ന ചോദ്യമാണ് എഴുത്തുകാരൻ എൻ.എസ്. മാധവൻ അടക്കമുള്ളവർ ഉന്നയിക്കുന്നത്. നിലവിൽ ക്രിക്കറ്റ് പിച്ച് ഒരുക്കിയിട്ടുള്ള കാര്യവട്ടത്തു തന്നെ മത്സരങ്ങൾ നടത്തിക്കൂടേ. അത്യാധുനിക സൗകര്യങ്ങളോടെ ഒരുക്കിയിട്ടുള്ള ഫുട്ബോൾ ടർഫ് സംരക്ഷിക്കണമെന്നും എൻ.എസ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
കേരളത്തിനു കിട്ടിയ മത്സരം നടത്താൻ സൗകര്യമുള്ള മറ്റു സ്റ്റേഡിയങ്ങൾ ഇല്ലായെങ്കിൽ കൊച്ചിയിൽ മാച്ച് നടത്തുന്നതിനെ എതിർക്കില്ലെന്നും എന്നാൽ തിരുവനന്തപുരം സ്പോർട്സ് ഹബിൽ അന്താരാഷ്ട്ര നിലവാരത്തോടെയുള്ള ക്രിക്കറ്റ് പിച്ച് നിലവിലുള്ളപ്പോൾ അവിടെ മത്സരം നടത്തിക്കൂടേ -കേരള ബ്ലാസ്റ്റേഴ്സ് താരം ഇയാൻ ഹ്യൂം ട്വിറ്ററിലൂടെ ചോദിച്ചു. ക്രി ക്കറ്റ് ആരാധകരെ മുറിപ്പെടുത്താൻ ആഗ്രഹി ക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, സംസ്ഥാനത്ത് രണ്ടു അന്താരാഷ്ട്ര സ്റ്റേഡിയങ്ങൾ ഉള്ളതിനാൽ ഇന്റർനാഷണൽ മത്സരങ്ങൾ അനുവദിക്കുന്പോൾ റൊട്ടേഷൻ വ്യവസ്ഥയാണുള്ളതെന്നും അതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയിൽ നടത്താൻ തീരുമാനിച്ചിട്ടുള്ളതെന്നും കെസിഎ പ്രസിഡന്റ് റോങ്ക്ളിൻ ജോണ് ദീപികയോട് പറഞ്ഞു. ഇത്തരമൊരു നിലപാടിലൂടെ കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾക്ക് കേരളം വേദിയാകും. ഐഎസ്എൽ ഉൾപ്പെടെയുള്ള മത്സരങ്ങളെ ഇത് ബാധിക്കില്ലെന്നും കെസിഎ പ്രസിഡന്റ് കൂട്ടിച്ചേർത്തു.
ഇന്റർനാഷണൽ മത്സരങ്ങൾക്കായി ഫിഫ ആവശ്യപ്പെട്ടതു പ്രകാരമാണ് മുന്പ് സ്റ്റേഡിയം കൈമാറ്റം നടന്നത്. നവംബറിൽ ഐഎസ്എൽ മത്സരങ്ങൾ ആരംഭിക്കുന്പോൾ നിലവിലെ സാഹചര്യത്തിൽ ആദ്യം എവേ മാച്ചുകൾ നടത്തേണ്ടി വരുമെന്നു കേരള ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി അനിൽകുമാർ പറഞ്ഞു. ക്രിക്കറ്റ് പിച്ച് മാറ്റി ഫുട്ബോൾ ടർഫ് ഒരുക്കുന്നതിനുള്ള കാലതാമസം എത്രയെന്നത് അനുസരിച്ചിരിക്കും ഐഎസ്എൽ മത്സരങ്ങളുടെ നടത്തിപ്പ്.
തോമസ് വർഗീസ്
കൊച്ചി ഫുട്ബോൾ ടർഫ് തകർക്കരുതെന്നു പ്രമുഖർ
12:39 AM Mar 20, 2018 | Deepika.com