കൊച്ചി: ക്രിക്കറ്റ് ആരവങ്ങൾക്കു കൊച്ചി വീണ്ടും കാതോർക്കും. നവംബർ ഒന്നിനു നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരത്തിനു കൊച്ചി വേദിയായേക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. ഇതു സംബന്ധിച്ച് ഇന്നലെ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധികൾ ജിസിഡിഎ ചെയർമാനെ നേരിൽ കണ്ടിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിന് (ഐഎസ്എൽ) തടസം ഉണ്ടാകാത്തവിധം ക്രിക്കറ്റ് മത്സരം നടത്താനാണു ധാരണ.
ക്രിക്കറ്റും ഫുട്ബോളും തടസമില്ലാതെ നടക്കണമെന്ന അഭിപ്രായമാണു ജിസിഡിഎ ചെയർമാൻ സി.എൻ. മോഹനൻ മുന്നോട്ടുവച്ചത്. ക്രിക്കറ്റ് മത്സരം നടക്കുന്ന സമയത്ത് ഐഎസ്എൽ മത്സരങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കണം. ക്രിക്കറ്റ് മത്സരത്തിനുശേഷം മൂന്നാഴ്ചയെങ്കിലും കഴിഞ്ഞു മാത്രമെ ഫുട്ബോൾ മത്സരം നടത്താനാകു.
പിച്ചിലും പ്ലേ ഏരിയയിലും പുല്ല് വളരേണ്ടതുണ്ട്. ഈ ഇടവേള ഇരു മത്സരങ്ങൾക്കിടയിലുണ്ടാകണം. ഐഎസ്എൽ കലണ്ടർ വന്നശേഷമേ ഇക്കാര്യം ഉറപ്പുവരുത്താനാകൂ. ഇതു സംബന്ധിച്ചു വ്യക്തത വരുത്താൻ ഐഎസ്എൽ ഭാരവാഹികളുമായി നാളെ ചർച്ച നടത്തുമെന്നും ചെയർമാൻ പറഞ്ഞു.
സ്റ്റേഡിയത്തിന്റെ നടത്തിപ്പ് അവകാശം സാങ്കേതികമായി കെസിഎക്ക് ആണെങ്കിലും ഇതു സംബന്ധിച്ചുള്ള കരാറിൽ ഒപ്പുവച്ചിട്ടില്ല. ഫുട്ബോൾ മത്സരങ്ങൾക്കു സ്റ്റേഡിയം വിട്ടുനൽകണമെന്ന വ്യവസ്ഥയിലാണ് ജിസിഡിഎയും കെസിഎയും 2015 ൽ ധാരണ ഉണ്ടാക്കിയത്. നാളത്തെ മീറ്റിംഗിനുശേഷം 24നു കെസിഎയുടെയും കെഎഫ്എയുടെയും ഭാരവാഹികളും ജിസിഡിഎ ചെയർമാനുമായി കൂടിക്കാഴ്ച നടത്തും. ഇതിനുശേഷമേ ക്രിക്കറ്റ് മത്സരത്തിനു കൊച്ചി വേദിയാകുമോ ഇല്ലയോ എന്ന് അന്തിമ തീരുമാനമുണ്ടാകു.
കൊച്ചിയിൽതന്നെ മത്സരം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് കെസിഎയും ബിസിസിഐയും. മത്സരം നടന്നാൽ നാലു വർഷത്തിനുശേഷം കൊച്ചി വേദിയാകുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമാകും അത്. ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പരന്പരയിലെ അഞ്ചാം ഏകദിന മത്സരമാണു കൊച്ചിയിൽ നടത്താൻ ആലോചിക്കുന്നത്.
ഏകദിനം: കൊച്ചി വേദിയായേക്കും
12:36 AM Mar 20, 2018 | Deepika.com